തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക. സുരക്ഷ ശക്തിപ്പെടുത്താന്‍ ദേവസ്വം ബോര്‍ഡ് നല്കിയ രണ്ടുകോടി സര്‍ക്കാര്‍ വിഴുങ്ങി. കേരളത്തില്‍ ഏറ്റവുമധികം തീര്‍ത്ഥാടകര്‍ എത്തുന്ന ആരാധനാലയമാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം. സംസ്ഥാനത്തിന് പുറത്തുനിന്നും ആയിരങ്ങള്‍ ദിവസേന ഗുരുവായൂരില്‍ എത്തുന്നുണ്ട്. ക്ഷേത്രത്തിന്റെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് പോലീസ് രഹസ്യാന്വേഷണവിഭാഗം വര്‍ഷങ്ങള്‍ക്ക് മുമ്പെ നിര്‍ദ്ദേശം നല്‍കിയതാണ്. എന്നാല്‍ ഈ ദിശയില്‍ ഒരു നടപടിയും ഉണ്ടായില്ല.
കഴിഞ്ഞദിവസം ക്ഷേത്രം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഒരാള്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ നട്ടംതിരിയുകയായിരുന്നു ദേവസ്വം ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും പോലീസും. സൈബര്‍സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയെങ്കിലും ഇത്തരം ആശങ്കകള്‍ ഉയരുമ്പോള്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
2009ലാണ് ക്ഷേത്രത്തിന്റെ സുരക്ഷ അപകടത്തിലാണെന്നും ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ വേണമെന്നുമുള്ള ആദ്യനിര്‍ദ്ദേശം പോലീസ് സമര്‍പ്പിക്കുന്നത്. അന്താരാഷ്ട്ര ബന്ധങ്ങളുള്ള ചില തീവ്രവാദിഗ്രൂപ്പുകളുടെ ഭീഷണി ക്ഷേത്രത്തിനുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് അന്നത്തെ ഇടതുസര്‍ക്കാര്‍ പൂഴ്ത്തി. ലോക്കല്‍ പോലീസിലെ വിരലിലെണ്ണാവുന്ന പോലീസുകാരും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന സെക്യൂരിറ്റി ജീവനക്കാരും മാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്.
ക്ഷേത്രവും പരിസരവും പരിപൂര്‍ണമായും സിസിടിവി നിരീക്ഷണത്തിലാക്കണമെന്നും സായുധരായ സുരക്ഷാഗാര്‍ഡുകളെ നിയോഗിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ടായിരുന്നു. ഇതും നടപ്പായില്ല. മുന്‍ ദേവസ്വം ഭരണസമിതിയുടെ കാലത്ത് ക്ഷേത്രസുരക്ഷ ശക്തിപ്പെടുത്താനായി ദേവസ്വം വിഹിതമായി രണ്ടുകോടി രൂപ സര്‍ക്കാരിന് കൈമാറിയിരുന്നു. ഈ പണം സര്‍ക്കാര്‍ വിഴുങ്ങി. തുടര്‍നടപടികളുണ്ടായില്ല.
വിവിധ സ്ഫോടനകേസുകളില്‍ പിടിയിലായ ചില പ്രതികളുടെ പക്കല്‍നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സ്കെച്ചും ഭൂപ്രദേശത്തിന്റെ മാപ്പും കണ്ടെടുത്തിരുന്നു.പ്രദേശവാസികളായ ചിലരെ ഇതേത്തുടര്‍ന്ന് അന്ന് ചോദ്യം ചെയ്തെങ്കിലും പിന്നീട് അന്വേഷണമൊന്നുമുണ്ടായില്ല. കഴിഞ്ഞദിവസം ഭീഷണിപ്പെടുത്തിയയാള്‍ മനോവൈകല്യമുള്ളയാളാണ് എന്ന നിലപാടിലാണ് പോലീസ്.
അത് ശരിയാണെങ്കില്‍ത്തന്നെയും ക്ഷേത്രത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നത് അപകടമാണെന്ന് ഭക്തര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: