തിരുവനന്തപുരം : സോളാര്‍ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്ന ജസ്റ്റിസ് ജി.ശിവരാജന് കമ്മീഷന്റെ കാലാവധി ഏപ്രില്‍ 28 മുതല്‍ മൂന്ന് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വാക്കാലും രേഖാമൂലവുമുള്ള ധാരാളം തെളിവുകള്‍ കമ്മീഷന് മുമ്പാകെ വന്നതിനാല്‍ അവ പരിശോധിച്ച് തീരുമാനം എടുക്കുന്നതിന് കാലാവധി മൂന്ന് മാസം നീട്ടണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് തീരുമാനം. 2013 ഒക്ടോബറിലാണ് സോളാര്‍ കമ്മീഷനെ നിയമിച്ചത്. ആറുമാസമായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധി. എന്നാല്‍ കമ്മീഷന് അഭ്യര്‍ത്ഥന പ്രകാരം കാലാവധി പല തവണ നീട്ടി നല്‍കിയിരുന്നു.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ ഓഹരി ഘടനയില്‍ ഒരു ശതമാനം വ്യത്യാസം വരുത്താനും മന്ത്രിസഭ തീരുമാനിച്ചു. പുതിയ ഓഹരി ഘടന: കേരള സര്‍ക്കാര്‍: 35 ശതമാനം (350 കോടി രൂപ), പൊതുമേഖലാ സ്ഥാപനങ്ങള്‍: 24 ശതമാനം (240 കോടി), വ്യോമയാന പൊതുമേഖലാ സ്ഥാപനങ്ങള്‍ : 10 ശതമാനം (100 കോടി), സഹകരണ ബാങ്കുകള്‍, വാണിജ്യ ബാങ്കുകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍: 31 ശതമാനം (310 കോടി രൂപ). മൊത്തം ഓഹരി -1,000 കോടി രൂപ.
കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളം ധനവകുപ്പ് നിര്‍ദേശിച്ച നിബന്ധനകള്‍ക്ക് വിധേയമായി പരിഷ്കരിക്കാന്‍ മന്ത്രിസഭ അനുമതി നല്കി. കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്റ് എന്‍വയണ്‍മെന്റ് സെന്ററിലെ സ്ഥിരം ജീവനക്കാരുടെ ശമ്പളം പത്താം ശമ്പള കമ്മീഷന് ശുപാര്‍ശ പ്രകാരം പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചു. ബിവറേജസ് കോര്‍പ്പറേഷനിലെ സ്ഥിരം ജീവനക്കാര്‍ക്കും അബ്കാരി ജീവനക്കാര്‍ക്കും പത്താം ശമ്പള കമ്മീഷന് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശമ്പളപരിഷ്കരണം നടപ്പാക്കും. കോര്‍പ്പറേഷനിലെ സ്റ്റാഫ് പാറ്റേണ്‍ ഒരു വര്‍ഷത്തിനകം നടപ്പാക്കിയിരിക്കണം എന്ന വ്യവസ്ഥയിലാണ് ശമ്പളം പുതുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: