വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ആശങ്കകള്‍ നിലനില്ക്കുമ്പോള് കൊറിയന്‍ മേഖലയിലേക്ക് യുഎസ് യുദ്ധക്കപ്പലുകള്‍ അയച്ചു. മുന്നൊരുക്കത്തിന്റെ ഭാഗമായാണ് യുഎസ് യുദ്ധക്കപ്പലുകള്‍ അയച്ചത്. കിഴക്കന്‍ പസഫിക് ലക്ഷ്യം വെച്ചാണ് യുദ്ധക്കപ്പലുകള്‍ നീങ്ങുന്നത്.
ആസ്ട്രേലിയന്‍ തുറമുഖം വഴി നീങ്ങാനാണ് ആദ്യം നിശ്ചയിച്ചത്. പിന്നീടത് സിംഗപ്പൂര്‍ വഴി കിഴക്കന്‍ പസഫിക് കടലിലേക്ക് പോകാന്‍ തീരുമാനിച്ചു. ഉത്തര കൊറിയയുടെ നീക്കങ്ങള്‍ക്കുള്ള തെയ്യാറെടുപ്പാണിതെന്ന് യുഎസ് പസഫിക് വക്താവ് കമാന്‍ഡര്‍ ദേവ് ബെന്ഹം അറിയിച്ചു.
അതിനിടെ ഉത്തര കൊറിയന്‍ ആണവ ഭീഷണിയെ ഒറ്റയ്ക്ക് നേരിടാന്‍ യുഎസ് സുസജ്ജമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മിസൈല്‍, വിമാന വാഹിനിക്കപ്പലുകളും മിസൈല്‍ വേധക്കപ്പലുകളുമടങ്ങുന്ന യുഎസ്എസ് കാള്‍ വിന്‍സണ്‍ സംഘമാണ് കൊറിയയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയും ഉത്തര കൊറിയ ജപ്പാനു സമീപത്തെ കടലിലേക്ക് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു.
അതേസമയം ദക്ഷിണ കൊറിയയുടേയും യുഎസിന്റേയും ഭാഗത്തുനിന്നുള്ള പ്രകോപനത്തെ തുടര്‍ന്നാണ് മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതെന്നാണ് ഉത്തര കൊറിയ ഇതുമായി ബന്ധപ്പെട്ട് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: