വളയം: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് പിന്തുണയുമായി ഇന്നലെയും രാഷ്‌ട്രീയ പ്രവര്‍ത്തകരും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും വീട്ടിലെത്തി. നിരാഹാരമനുഷ്ഠിച്ച സഹോദരി അവിഷ്ണയ്‌ക്ക് പിന്തുണയുമായാണ് എല്ലാവരും എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ദേശീയ നിര്‍വ്വഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍, കോഴിക്കോട് ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, കണ്ണൂര്‍ ജില്ലാപ്രസിഡന്റ് സത്യപ്രകാശ്, സംവിധായകനും ബിജെപി സംസ്ഥാനസമിതി അംഗവുമായ രാജസേനന്‍, നടന്‍ ജോയ് മാത്യു, സിഎംപി നേതാവ് സി.പി. ജോണ്‍ തുടങ്ങിയവര്‍ ഇന്നലെ വീട്ടിലെത്തി.
ഐജിയുടെ റിപ്പോര്‍ട്ട് എകെജി സെന്ററില്‍ തയ്യാറാക്കിയതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. പ്രശ്‌നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പി.ജിജേന്ദ്രന്‍, ടി.വി. ഉണ്ണികൃഷ്ണന്‍, എം.പി. രാജന്‍, എം. മോഹനന്‍, വി.കെ. ജയന്‍, അഡ്വ. കെ.വി. സുധീര്‍, രാമദാസ് മണലേരി, അഡ്വ. കെ. രതീഷ്‌കുമാര്‍, കെ.ടി. കെ. ചന്ദ്രന്‍, പി. മധുപ്രസാദ്, ടി. അനൂപ്കുമാര്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കേരളത്തില്‍ ഒരു പ്രതിയെ പിടിക്കാന്‍ അഞ്ച് ദിവസത്തെ സമരം വേണ്ടിവന്നെന്നുള്ളത് ഏറെ ലജ്ജാവഹമാണെന്ന് രാജസേനന്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി മുഴുവന്‍ പ്രതികളെയും പിടിക്കാന്‍ നടപടി സ്വീകരിക്കണം. സാംസ്‌കാരിക നായകര്‍ സാധാരണക്കാരുടെ വിഷയങ്ങളില്‍ ഇടപെടാറില്ല. അവിഷ്ണയുടെ ഇപ്പോഴത്തെ അവസ്ഥകണ്ടിട്ട് വളരെ വിഷമം തോന്നുന്നു. ഈ അവസ്ഥകണ്ടിട്ട് കൂടുതല്‍ പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജിഷ്ണു പ്രണോയ് കേസില്‍ കേരളത്തിലെ സാംസ്‌കാരിക നായകരുടെ മൗനത്തില്‍ അതിശയം തോന്നുന്നതായി നടനും സംവിധായകനുമായ ജോയ് മാത്യു. അവാര്‍ഡുകള്‍ നഷ്ടപ്പെടുമെന്ന് പേടിച്ചാകാം ആരും മിണ്ടാത്തതെന്നും ജോയ്‌മാത്യു പ്രതികരിച്ചു.
മഹിജയുടെ ആവശ്യങ്ങളോട് ഇനിയും നിഷേധാത്മകമായ സമീപനം സ്വീകരിച്ചാല്‍ വളയം സിപിഎമ്മിന്റെ രണ്ടാം നന്ദിഗ്രാം ആയിത്തീരുമെന്നു സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ പറഞ്ഞു. മകന്‍ നഷ്ടപ്പെട്ട ഒരു അമ്മയുടെ നീതിക്കുവേണ്ടിയുള്ള യാചനയോട് സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മകമായ നിലപാട് തിരുത്തണമെന്നും ജോണ്‍ ആവശ്യപ്പെട്ടു.
മനുഷ്യത്വരഹിതമായ പിടിവാശി ഉപേക്ഷിച്ച് ജിഷ്ണുവിന്റെ അമ്മയുടെയും സഹോദരിയുടേയും ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് സാംസ്‌കാരിക നായകന്മാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരത്തെ പിന്തുണക്കാന്‍ വന്ന നാല് പൊതുപ്രവര്‍ത്തകരെ ഗൂഢാലോചന ആരോപിച്ച് ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി ജയിലില്‍ അടച്ചത് ജനാധിപത്യക്രമത്തിന് നേരെയുള്ള ഭരണകൂട ആക്രമണമായി മാത്രമേ കരുതാനാകൂ. അവരെ ജയില്‍ മോചിതരാക്കണമെന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
എം.ജി.എസ്.നാരായണന്‍, എന്‍.എസ്. മാധവന്‍, കെ. ജി. ശങ്കരപിള്ള, സാറാ ജോസഫ്, പ്രൊ.ബി. രാജീവ്, എം. എന്‍. കാരശ്ശേരി, ഡോ. ബാലമോഹന്‍ തമ്പി, കുരീപ്പുഴ ശ്രീകുമാര്‍, എന്‍. പ്രഭാകരന്‍, കല്‍പ്പറ്റ നാരായണന്‍, വി. ആര്‍ സുധീഷ്, പി. ഗീത, സന്തോഷ് ഏച്ചിക്കാനം, കെ. അജിത, സി . ആര്‍.പരമേശ്വരന്‍, മനോജ് കാന, എം. എ. .റഹ്മാന്‍, വീരാന്‍ കുട്ടി, എം. എം .സോമശേഖരന്‍, ഷിഹാബുദ്ദീന്‍ പൊയ്‌ത്തും കടവ്, ഡോ. ആസാദ്, കെ. സി. ഉമേഷ്ബാബു, രാഘവന്‍പയ്യനാട്, സതീഷ്.കെ . സതീഷ്, ടി.പി.രാജീവന്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടത്.
















