കൊച്ചി: കേരളത്തിന്റെ ഇടതുപക്ഷ-മതനിരപേക്ഷ രാഷ്‌ട്രീയ ബോധം പിണറായി സര്‍ക്കാരിന്റെ ഭീഷണികള്‍ക്ക് വഴങ്ങില്ലെന്ന് ഇടതുപക്ഷ ചിന്തകനും ‘ദേശാഭിമാനി’ മുന്‍ അസോസിയേറ്റ് എഡിറ്ററുമായ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ കെ.എം. ഷാജഹാനെ മോചിപ്പിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് വ്യക്തിവിദ്വേഷത്തിലൂന്നിയ ഭരണകൂട പീഡനമാണെന്നും അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നും പ്രസ്താവനയില്‍ അപ്പുക്കുട്ടന്‍ ആവശ്യപ്പെട്ടു.
ഷാജഹാന്റെ അറസ്റ്റ് പൊതുവിഷയമല്ലെന്ന മന്ത്രി ജി. സുധാകരന്റെ നിലപാട് ധിക്കാരപരവും ജനാധിപത്യത്തോടും പൗരാവകാശങ്ങളോടുമുള്ള വെല്ലുവിളിയുമാണ്. ലാവ്‌ലിന്‍ അഴിമതി കേസില്‍ കക്ഷിചേരാന്‍ മുതിര്‍ന്ന ഷാജഹാനോടുള്ള മുഖ്യമന്ത്രിയുടെ വ്യക്തിവിരോധമാണ് അറസ്റ്റിന് പിന്നില്‍. ഇത് അമിതാധികാരവാഴ്ചയുടെ തുടക്കമാണ്. ഷാജഹാന്‍ പോലീസ് ഗൂഢാലോചനയുടെ ഇരയാണ്, അപ്പുക്കുട്ടന്‍ പറഞ്ഞു.
ഷാജഹാനെ കസ്റ്റഡിയിലെടുത്ത് ആറുമണിക്കൂര്‍ പൊലീസ് വാനില്‍ തിരുവനന്തപുരം നഗരം ചുറ്റിച്ചതും പിറ്റേന്ന് പുലര്‍ച്ചെമാത്രം ജയിലിലെത്തിച്ചതും അടിയന്തരാവസ്ഥയിലെ പൊലീസ് ഭീകരതയെ ഓര്‍മ്മിപ്പിക്കുന്നു. മന്ത്രി സുധാകരനെപ്പോലുള്ളവര്‍ മുഖ്യമന്ത്രിയുടെ സ്തുതിപാഠകരാകുന്നതും ഭരണകൂട ഭീകരതയെ ന്യായീകരിക്കുന്നതും ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കാത്തതാണ്.
ജനരോഷം ഉയര്‍ന്നുവന്നാലെ ഷാജഹാനോട് കാണിക്കുന്ന പകപോക്കലും പൊലീസ് പീഡനവും അവസാനിപ്പിക്കൂ എന്നാണ് മന്ത്രി സുധാകരന്റെ പ്രതികരണം വ്യക്തമാക്കുന്നത്. എണ്‍പതിലേറെ പ്രായമുള്ള ഷാജഹാന്റെ അമ്മ തങ്കമ്മ നടത്തുന്ന നിരാഹാരസമരത്തിന് ജനാധിപത്യ വിശ്വാസികളാകെ പിന്തുണനല്‍കുമെന്ന് ഒട്ടും വൈകാതെ തിരിച്ചറിയുന്നതാണ് സര്‍ക്കാരിന് നല്ലത്.
സ്വയം തെറ്റുതിരുത്തുക, പൂര്‍ണ്ണമായും തിരുത്തുക – ഇതാണ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ സര്‍ക്കാരും അടിയന്തരമായി ചെയ്യേണ്ടത്, അപ്പുക്കുട്ടന്‍ അഭിപ്രായപ്പെട്ടു.
















