തിരുവനന്തപുരം: പൂവാര്‍ പുല്ലുവിളയില്‍ തീരദേശത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഒരാള്‍ കൂടി മരിച്ചു. പുല്ലുവിള പി.പി. വിളാകം പുരയിടത്തില്‍ ഫ്രാന്‍സിസ്-താസിലമ്മ ദമ്പതികളുടെ മകന് ജോസ്ക്ലിന് (50) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെ വീടിനു പുറത്തുവച്ച് ഇദ്ദേഹത്തെ അന്‍പതോളം തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു.
മാരകമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ അന്ത്യം സംഭവിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കഴിഞ്ഞ ആഗസ്തില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പുല്ലുവിള സ്വദേശി ഷിലു അമ്മ മരിച്ചിരുന്നു. ഷിലു അമ്മ കൊല്ലപ്പെട്ട സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ ദുരന്തം. സംഭവത്തെത്തുടര്‍ന്ന് നാട്ടുകാര്‍ പുല്ലുവിളയില്‍ ഹര്‍ത്താല്‍ ആചരിച്ചു.
ഇന്നലെ രാത്രി വീടിനു പുറത്ത് ഇരിക്കുകയായിരുന്ന ജോസ്ക്ലിനെ തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കഴുത്തിലും ശരീരത്തും സാരമായി പരിക്കേറ്റു. ചോര വാര്‍ന്നൊഴുകി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നായ്ക്കള്‍ പുറകെ പാഞ്ഞു. ഇതു കണ്ട ചില കുട്ടികളാണ് നായ്ക്കൂട്ടത്തെ കല്ലെറിഞ്ഞ് ഓടിച്ചശേഷം ജോസ്ക്ലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും പുലര്‍ച്ചെ രണ്ടരയോടെ മരിച്ചു. ജസിന്തയാണ് ജോസ്ക്ലിന്റെ ഭാര്യ. ശൈലു, ശാലു, പത്രോസ് എന്നിവര്‍ മക്കളാണ്.
തീരദേശത്ത് തെരുവ്നായശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതര്‍ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. വീട്ടില്‍ നിന്നു രാവിലെ പ്രഭാതകര്‍മത്തിന് പുറത്തുപോയപ്പോഴാണ് ഷിലു അമ്മ തെരുവുനായയുടെ ആക്രമണതിനു ഇരയായത്. കരുംകുളം പഞ്ചായത്തിന്റെ അനാസ്ഥ അന്ന് ഏറെ ചര്‍ച്ച ചെയ്തുവെങ്കിലും തെരുവുനായ്ക്കളെ നിയന്ത്രിക്കാനോ മാലിന്യക്കൂമ്പാരങ്ങള്‍ക്ക് അറുതിവരുത്താനോ യാതൊരു വിധ നടപടിയും സ്വീകരിച്ചില്ല.
ലക്ഷങ്ങള്‍ മുടക്കി മാലിന്യ സംസ്കരണ പ്ലാന്റ് പഞ്ചായത്ത് നിര്‍മ്മിച്ചെങ്കിലും അതും തീര്‍ത്തും പരാജയമായിരുന്നു. ഷിലു അമ്മ മരിച്ചപ്പോള്‍ ഭവന സന്ദര്‍ശനം നടത്തിയ സുരേഷ്ഗോപി എംപി ഫണ്ടില്‍ നിന്നു ശൗചാലയം നിര്‍മിക്കാന്‍ 25 ലക്ഷം രൂപ അനുവദിച്ചെങ്കിലും പഞ്ചായത്ത് അധികൃതര്‍ ഫണ്ട് വേണ്ട എന്ന് തീരുമാനിച്ചു. ബിജെപി എംപി ആയതിന്റെ ഒറ്റക്കാരണം കൊണ്ടാണ് ഫണ്ട് പഞ്ചായത്ത് നിഷേധിച്ചത്.
തീരദേശത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് ഇവിടെ പ്രഭാതകര്‍മത്തിന് ശൗചാലയങ്ങള്‍ പോലുമില്ല. ഇതിനു വേണ്ടി പുറത്തു പോകുന്നവര്‍ക്കും സന്ധ്യ കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്കുമാണ് ഏറെയും തെരുവുനായയുടെ ആക്രമണം നേരിടേണ്ടി വരുന്നത്. പുല്ലുവിള ആശുപത്രിയില്‍ മാത്രം കഴിഞ്ഞ നാലു മാസത്തിനിടെ പട്ടി കടിയേറ്റ 260 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
തെരുവുനായ്ക്കള്‍ 10 ലക്ഷത്തിലേറെ
കൊച്ചി: തെരുവുനായ ശല്യം രൂക്ഷമായ സംസ്ഥാനത്ത് നിലവിലുള്ളത് 2.75 ലക്ഷത്തോളം തെരുവുനായ്ക്കള്‍. ഇതേക്കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന് കമ്മീഷന് റിപ്പോര്‍ട്ടിലും ഇതേ കണക്കുകളാണ് സൂചിപ്പിക്കുന്നത്. 2.75 ലക്ഷം എന്ന് പറയുമ്പോഴും ഒരു പ്രസവത്തില്‍ ഇരുപതു കുഞ്ഞുങ്ങള്‍ക്ക് വരെയാണ് ഇവ ജന്മം നല്‍കുന്നത്. ഈ രീതിയില്‍ കണക്കു കൂട്ടിയാല്‍ മൊത്തം തെരുവുനായ്ക്കളുടെ എണ്ണം പത്തു ലക്ഷം കടക്കും. 2016 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റത് 3,97,908 പേര്‍ക്ക്. പേവിഷബാധയേറ്റ് 48 പേരാണ് സംസ്ഥാനത്ത് മരിച്ചത്.
ഏറ്റവും കൂടുതല്‍ തെരുവുനായയുടെ ആക്രമണത്തിനിരയായവര്‍ തിരുവനന്തപുരം ജില്ലയില്‍. 88,124 പേര്‍ക്ക് കടിയേറ്റു. കാസര്‍കോടാണ് ഏറ്റവും കുറവ്, 7,509. കൊല്ലത്ത് 50,656, എറണാകുളം 32,932, പത്തനംതിട്ട 9,245, ആലപ്പുഴ 18,391, കോട്ടയം 25,597, ഇടുക്കി 11,371, തൃശൂര്‍ 26,337, പാലക്കാട് 63,110, മലപ്പുറം 19,140, കോഴിക്കോട് 14,302, വയനാട് 8,605, കണ്ണൂര്‍ 22,589. എന്നിങ്ങനെ മറ്റു ജില്ലകളിലെ സ്ഥിതി.
ഇന്ത്യയില്‍ ഒരുവര്‍ഷം രണ്ടരക്കോടി പേര്‍ക്കാണ് നായയുടെ കടിയേല്‍ക്കുന്നത്. കേരളത്തില്‍ ഒരു ദിവസം 100 പേര്‍ക്ക് കടിയേല്‍ക്കുന്നതായാണ് കണക്ക്. ഇതില്‍ തന്നെ ആക്രമണത്തിന് ഇരയാവുന്നവരില് ഭൂരിഭാഗവും പതിനഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍.
തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായ നാനൂറിലേറെ പരാതികളില്‍ 24 എണ്ണത്തിന്റെ റിപ്പോര്‍ട്ട് ഈ മാസം ആദ്യം സമര്‍പ്പിച്ചു. 33.37 ലക്ഷം രൂപയോളം നഷ്ടപരിഹാരം നല്‍കണമെന്നാണ് സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
വന്ധ്യംകരണത്തിന് പകരം ശക്തമായ നടപടികളെടുക്കാന്‍ വിഷയത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് അഖില കേരള തെരുവുനായ പീഡിത സംഘം ചെയര്മാന് ജോസ് മാവേലി ആവശ്യപ്പെട്ടു. പ്രശ്നങ്ങളില്‍ ഇടപെടുന്നതിന്റെ ഫലമായി തനിക്കെതിരെ നല്ലനടപ്പ് ഉള്‍പ്പടെ പത്തോളം കേസുകളുണ്ട്. സ്േ്രട ഡോഗ് ഫ്രീ മൂവ്മെന്റ് ചെയര്‍മാനും, പ്രമുഖ വ്യവസായിയുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കെതിരെയും കേസുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: