തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനും സ്ത്രീസുരക്ഷയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള വനിതാ പോലീസ് ബറ്റാലിയന് യാഥാര്‍ത്ഥ്യത്തിലേക്ക്. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് വനിതാ പോലീസ് ബറ്റാലിയന് രൂപീകരിക്കുന്നത്.
തിരുവനന്തപുരത്താണ് നിര്‍ദ്ദിഷ്ട വനിതാ പോലീസ് ബറ്റാലിയന്റെ ആസ്ഥാനം. ആര്. നിശാന്തിനിയെ പുതിയ ബറ്റാലിയന്റെ കമാണ്ടന്റായി നിയമിച്ചിട്ടുണ്ട്. പോലീസ് ആസ്ഥാനത്ത് താത്ക്കാലിക ഓഫീസും ആരംഭിച്ചു. കമാണ്ടന്റിന്റെ നേതൃത്വത്തില്‍ 20 ഹവീല്‍ദാര്‍മാര്‍, 380 കോണ്‍സ്റ്റബിള്‍മാര്‍, ഒരു ആര്‍മര്‍ എസ്ഐ, 10 ടെക്നിക്കല്‍ വിഭാഗം എന്നിവരും പ്രവര്‍ത്തിക്കും. ഇതിനുപുറമെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ജൂനിയര്‍ സൂപ്രണ്ട്, ക്യാഷ്യര്‍/സ്റ്റോര്‍ അക്കൗണ്ടന്റ് എന്നീ വിഭാഗങ്ങളിലായി ഓരോരുത്തര് വീതവും എട്ട് ക്ലര്‍ക്ക്, രണ്ട് ടൈപ്പിസ്റ്റ്, ഒരു ഓഫീസ് അറ്റന്‍ഡന്റ്, 20 ക്യാമ്പ് ഫോളോവര്‍മാര്‍ എന്നിവരും ഈ ബറ്റാലിയനില്‍ ഉണ്ടാകും. ഇതിനായുള്ള 451 തസ്തികകള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചു.
ബറ്റാലിയനിലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 380 കോണ്‍സ്റ്റബിള്‍ ഒഴിവുകളില്‍ 330 പേര്‍ക്ക് നിലവിലുള്ള ഏഴ് ബറ്റാലിയന് റാങ്ക് ലിസ്റ്റുകളില്‍ നിന്ന് പിഎസ്്സി നിയമന ശുപാര്‍ശ നല്കി കഴിഞ്ഞു.
മെഡിക്കല്‍ പരിശോധന, പോലീസ് വെരിഫിക്കേഷന് എന്നിവ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇവര്‍ക്കുള്ള പരിശീലനം ആരംഭിക്കും. ഒന്‍പതുമാസത്തെ പരിശീലനമാണ് നല്‍കുക. ഇതില്‍ 30 പോലീസുകാര്‍ക്ക് ഇന്ത്യാ റിസര്‍വ് ബറ്റാലിയന് മാതൃകയില്‍ ട്രെയിനിങ് നല്കി കമാന്‍ഡോ പ്ലറ്റൂണ്‍ രൂപീകരിക്കും. ഈ കമാന്‍ഡോ യൂണിറ്റ് നഗര- ഗ്രാമപ്രദേശങ്ങളില്‍ ഒരുപോലെ പ്രവര്‍ത്തിക്കും. പൂര്‍ണ തോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ പിങ്ക് ബീറ്റ്, പിങ്ക് പട്രോള്‍ പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയും.
വനിതാ പോലീസ് ബറ്റാലിയനിലേക്ക് വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ റാങ്കിലേക്ക് നിയമന ശുപാര്‍ശ ലഭിച്ചിട്ടുള്ളവര്ക്കായി മെഡിക്കല്‍ പരിശോധന മേയ് 25 മുതല്‍ 31 വരെ തിരുവനന്തപുരം എസ്എപി പോലീസ് ഹോസ്പിറ്റലില്‍ വച്ചാണ് നടക്കുക. മെഡിക്കല്‍ പരിശോധനയ്ക്ക് മേയ് 24 നു മുമ്പായി അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ 0471-2726868 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ടി.പി. സെന്‍കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: