ഇടുക്കി: വേനല്‍ കടുത്തതോടെ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് കുത്തനെ താഴുന്നു. ചൂടേറിയതും ഉപയോഗം കൂടിയതുമാണ് കാരണം. വന്‍തോതിലാണ് ജലം ബാഷ്പീകരിച്ചു പോകുന്നത്. കുടിവെള്ളം ഉപയോഗവും കുത്തനെ വര്‍ദ്ധിച്ചു. ഇന്നലെ സംസ്ഥാനത്ത് 36-38 ഡിഗ്രി സെല്‍ഷ്യസിന് ഇടയിലാണ് വിവിധ സ്ഥലങ്ങളില്‍ അനുഭവപ്പെട്ട ചൂട്. ഡാമുകളിലെ ജലം പരമാവധി സംഭരിച്ച് വേനല്‍ക്കാലം എങ്ങനെയും കടക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
മിക്ക ജലവൈദ്യുത- ജലസേചന പദ്ധതികളുടെ ഭാഗമായുള്ള അണക്കെട്ടുകളിലെയും ജലനിരപ്പ് ഭയാനകമായ രീതിയില്‍ താഴ്ന്നു. ആകെയുള്ള ജലവൈദ്യുത പദ്ധതികളില്‍ ഒരു ഡസനില്‍ താഴെ സ്ഥലങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ വൈദ്യുതി ഉല്പാദനം.
ഇന്നലത്തെ കണക്ക് പ്രകാരം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മൊത്തം സംഭരണ ശേഷിയുടെ അഞ്ചിലൊന്നായി കുറഞ്ഞു. 20.441 ശതമാനം. അതായത് 2316.16 അടി. ഷോളയാറില്‍ ഇത് യഥാക്രമം 24 ശതമാനവും 2604.3 അടിയുമാണ്. പമ്പ-27, ഇടമലയാര്‍- 30, കുണ്ടള- 43, മാട്ടുപ്പെട്ടി- 37, കുറ്റ്യാടി- 27, തരിയോട്- 27, ആനയിറങ്കല്‍-11, പൊന്മുടി- 27, നേര്യമംഗലം- 55, ലോവര്‍ പെരിയാര്‍- 58 എന്നിങ്ങനെയാണ് നിലവിലെ ജലനിരപ്പിന്റെ ശതമാനം.
സംസ്ഥാനത്തെ ഡാമുകളില്‍ ഇനി അവശേഷിക്കുന്നത് 987.705 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം മാത്രമാണ്. തിങ്കളാഴ്ച 2.291 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പാക്കാനവശ്യമായ വെള്ളം ഒഴുകിയെത്തിയിരുന്നു. അതേ സമയം സംസ്ഥാനത്തെ മൊത്തം ഉപഭോഗം 75.8458 ദശലക്ഷം യൂണിറ്റായി ഉയരുകയും ചെയ്തു. ഇടുക്കിയിലെ ഉത്പാദനം ഗണ്യമായ തോതില്‍ ഉയര്‍ത്തിയത് ആശങ്ക പരത്തുന്നുണ്ട്. കഴിഞ്ഞ 11 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് ഇടുക്കിയിലിപ്പോള്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: