ചാലക്കുടി: നഗരത്തിലെ പല ഭാഗത്തും മാലിന്യം കൂട്ടിയിടുന്നത് പതിവ് കാഴ്ചയാകുന്നു. റെയില്‍വെ സ്റ്റേഷന് റോഡിലുള്ള നിര്‍ദ്ദിഷ്ട ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടിലാണ് നഗരത്തിലെ മാലിന്യങ്ങള്‍ കൊണ്ടു വന്ന് തട്ടുന്നത്. മാലിന്യം നിക്ഷേപിച്ചാണ് ഗ്രൗണ്ട് നികത്തി കൊണ്ടിരിക്കുന്നത്.
നഗരരത്തിലെ പ്രധാന സ്ഥലത്ത് നടക്കുന്ന ഈ നടപടി മഴക്കാലമായാല്‍ പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാക്കുമോയെന്ന ഭീഷണിയിലാണ്. നഗരത്തിലെ കോണ്‍വെന്റ് റോഡ്, നഗരസഭ ബസ് സ്റ്റാന്റ്, പോലീസ് സ്റ്റേഷന് റോഡ്,വൈദ്യ ഭൂഷണം രാഘവന് തിരുമുല്‍പ്പാട് റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എല്ലാം ദിവസങ്ങള്‍ കഴിഞ്ഞാണ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്.
നഗരം മാലിന്യം കൊണ്ട് ചീഞ്ഞു നാറുകയാണെന്നും നഗരത്തിലെ മാലിന്യ പ്രശ്നത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ ഭരണ പ്രതിപക്ഷ ഭേദം ഇല്ലാതെ നിരവധി തവണ ഉന്നയിച്ചുണ്ടെങ്കിലും ശാശ്വതമായ ഒരു പരിഹാരത്തിന് ബന്ധപ്പെട്ട ആരോഗ്യ വിഭാഗം തയ്യാറാവുന്നില്ലെന്ന് പറയുന്നു.
ദേശീയ പാതയോരങ്ങളും മാലിന്യങ്ങള്‍ കൊണ്ട് നിറയുന്നു. കാറ്ററിംഗ് സ്ഥാപനങ്ങളിലേയും മറ്റും മാലിന്യങ്ങളാണ് ഇത്തരത്തില്‍ വ്യാപകമായി ദേശീയ പാതയോരങ്ങളില്‍ ഉപേക്ഷിക്കുന്നത്. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അടക്കമുള്ള മാലിന്യങ്ങള്‍ റോഡരികില്‍ നിക്ഷേപിക്കുന്നതിനാല്‍ വലിയ ദൂര്ഗന്ധമാണ് യാത്രക്കാര്‍ക്ക് അനുഭവപ്പെടുന്നത്.
ദേശീയ പാതയോരത്ത് വഴി വിളക്കുകള്‍ പല ഇല്ലാത്തതും വലിയൊരു പ്രശ്നമാണ്. ഇരുട്ടിന്റെ മറവിലാണ് വ്യാപകമായി മാലിന്യങ്ങള്‍ ഇത്തരത്തില്‍ നിക്ഷേപ്പിക്കുന്നത്.
വീട്ടുകളിലെ ആഘോഷ പരിപാടികള്‍ കഴിഞ്ഞുള്ള മാലിന്യങ്ങള്‍, അറവ് മാലിന്യങ്ങളും ഇത്തരത്തില്‍ ഉപേക്ഷിക്കുന്നു. ദേശീയ പാതയോരത്ത് ചാലക്കുടി പുഴ പാലത്തിന്റെ രണ്ട് വശങ്ങള്, മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന് സമീപം, കൊരട്ടി ജെടിഎസ് ജംഗ്ഷന്, പെരുമ്പി ഭാഗം,പൊങ്ങം, ചിറങ്ങര തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാപകമായി മാലിന്യങ്ങള്‍ തള്ളുന്നത്. ഇതില്‍ കൊരട്ടി ജെടിഎസ് ജംഗ്ഷന് സമീപത്തായി കണ്ടെയനര്‍ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നതിന്റെ വശങ്ങളിലായി മാലിന്യം കുന്ന് കൂടിയിരിക്കുകയാണ്.
ചാലക്കുടി പുഴപാലത്തിന്റെ ഇരുവശങ്ങളിലും വ്യാപകമായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: