പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാന്റില്‍ നിന്നുള്ള മലിന ജലം രാമന്തളിയിലെ ജനജീവിതം ദുസ്സഹമാക്കുമ്പോഴും പഞ്ചായത്ത് അധികൃതര്‍ തുടരുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് മാലിന്യവിരുദ്ധ സമരം നടത്തുന്ന ജന ആരോഗ്യ സംരക്ഷണിയുടെ നേതൃത്വത്തില്‍ ഇന്നെല രാമന്തളി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. രാവിലെ സമരപന്തലില്‍ നിന്നും സമരസമിതി പ്രവര്‍ത്തകര്‍ പ്രകടനവുമായി പഞ്ചായത്ത് ഓഫീസില്‍ എത്തി. സമരക്കാരെ പഞ്ചായത്ത് ഓഫീസിന്റെ ഗെയിറ്റിനു മുന്നില്‍ വെച്ച് പോലീസ് തടഞ്ഞു.
സമരക്കാരെ ഗെയിറ്റിനുള്ളിലേക്ക് കടത്തിവിടണന്നമെന്ന നേതാക്കളുടെ ആവശ്യം പോലീസ് നിരാകരിച്ചതോടെ കുറച്ച് സമയം സമരക്കാരും പോലിസും വാക്കേറ്റം നടന്നു. തുടര്‍ന്ന് സ്ത്രീകളടക്കമുള്ള സമരക്കാര്‍ ബലം പ്രയോഗിച്ചതോടെ പോലീസ് ഗെയിറ്റ് തുറന്ന് സമരക്കാരെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചു.
തുടര്‍ന്ന് സമരക്കാര്‍ ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഉപരോധസമരം കെപിസി നാരായണ പൊതുവാള് ഉദ്ഘടനം ചെയ്തു. പി.കെ.നാരായണന് അധ്യക്ഷത വഹിച്ചു. ടി.മാധവന്, എ.നാരായണന്, വിനോദ് കുമാര്‍ രാമന്തളി, ഇ.സി.ഭാസ്കരന്, ചന്ദ്രന് കൊടക്കല്‍ പ്രസംഗിച്ചു. കെ.പി.രാജേന്ദ്രന് സ്വാഗതവും ബീന രമേശന് നന്ദിയും പറഞ്ഞു
പയ്യന്നൂര്‍ എസ്ഐ ബിനോയിയുടെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തിയിരുന്നു. ഉച്ചയോടെ പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ച് പിരിഞ്ഞു പോയി.
നാവിക അക്കാദമി മാലിന്യ പ്ലാന്റ് അടച്ചുപൂട്ടുക എന്നാവശ്യപ്പെട്ട് അക്കാദമി ഗെയറ്റിനു മുന്നില്‍ കഴിഞ്ഞ എഴുപത്തി എട്ട് ദിവസമായി അനിശ്ചിതകാല സമരം നടന്നു വരികയാണ്. എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ സമരത്തിന് അനുകൂല നിലപാട് എടുക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: