പൊന്‍കുന്നം: പകര്‍ച്ചപ്പനിയും കൊതുക്ജന്യ രോഗങ്ങളും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മലയോര മേഖലയിലെ ജനങ്ങള്‍ ഭീതിയിലാണ്. അനിയന്ത്രിതമായി പെരുകുന്ന കൊതുകകള്‍ ഉണ്ടാക്കിയേക്കാവുന്ന പകര്‍ച്ചവ്യാധികളുടെ ആശങ്കയാണ് ജനങ്ങള്‍ക്ക്. കൊതുകിന് വളരാനുള്ള സാഹചര്യമുണ്ടാക്കുന്നത് കൈതക്കൃഷിയാണെന്ന് ആക്ഷേപമുണ്ട്. റബര്‍മരങ്ങള്‍ വെട്ടിയ സ്ഥലം മുഴുവന്‍ കൈതക്കൃഷി വ്യാപകമായിരിക്കുന്നു. കൊതുക് പെരുകുന്നത് തടയാന്‍ വെള്ളം കെട്ടിക്കിടക്കുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കണമെന്ന് ആരോഗ്യ വകുപ്പ് മഴക്കാലമെത്തുമ്പോള്‍ മുന്നറിയിപ്പ് തരുന്നത് പതിവാണ്. കൈതക്കൃഷി ദോഷകരമല്ലെന്നും റബര്‍കര്‍കര്‍ഷക്ക് ഇടവിള കൃഷിക്ക് അനുയോജ്യമാണെന്നും ലാഭകരമാണെന്നുമൊക്കെയുള്ള ബോധവല്‍ക്കരണം നടത്തിയാണ് കൃഷി വകുപ്പ് കൈതക്കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത്. കൈതക്കൃഷിക്ക് ഹെക്ടര്‍ ഒന്നിന് 26250/- രൂപ സബ്‌സിഡിയും സര്‍ക്കാര്‍ നല്‍കും. മരങ്ങള്‍ വെട്ടിയ റബര്‍തോട്ടങ്ങളില്‍ പുതിയ റബര്‍തൈകള്‍ വച്ചു പിടിപ്പിക്കാമെന്നും മൂന്നോ നാലോ വര്‍ഷം വരെ തൈകള്‍ സംരക്ഷിക്കാമെന്നുമുള്ള വാഗ്ദാനമാണ് റബര്‍ കര്‍ഷകരെ കൈതക്കൃഷിക്ക് സ്ഥലം നല്‍കാന്‍ പ്രേരിപ്പിക്കുന്നത്.
ഡെങ്കിപ്പനിക്കു കാരണമായ അണുക്കളെ വഹിക്കുന്ന കൊതുകുകള്‍ വളരുന്നത് കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ്. ഒരു വശത്ത് കൊതുകുകള്‍ പെരുകുന്നത് തടയണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ തന്നെ കൊതുകിനു വളരാനുള്ള പദ്ധതികള്‍ക്ക് ആഹ്വാനം നല്‍കുന്നതും സര്‍ക്കാര്‍ തന്നെ. മേഖലയില്‍ കൈതക്കൃഷി വ്യാപകമാകുന്നത് തടയണമെന്ന് പഞ്ചായത്ത് അധികൃതര്‍ക്ക് താത്പര്യമുണ്ടെങ്കിലും നിയമങ്ങളില്ലാത്തത് തടസ്സമാകുന്നു. പല സ്ഥലത്തും പൊതുജനങ്ങള്‍ കൈതക്കൃഷി തടയാന്‍ മുന്നിട്ടിറങ്ങുന്നുണ്ട്. കൈതച്ചെടിയുടെ പോളകള്‍ക്കിടയില്‍ വെള്ളം കെട്ടിക്കിടക്കുന്നതാണ് കൊതുകിനു വളരാന്‍ സാഹചര്യമൊരുക്കുന്നത്.
കൈതയില്‍ അടിക്കുന്ന വിഷം മഴക്കാലത്ത് പറമ്പിലേക്കും തോടുകളിലേക്കും കലരുന്നതിനാല്‍ തവളകളും നശിക്കുന്നു. കൊതുകുകളെ ഭക്ഷണമാക്കുന്ന തവളകളാണ് ഇല്ലാതാവുന്നത്. ഹെക്ടര്‍ പ്രതി 13,500 കൈതതൈകളാണ് ഒരു വര്‍ഷം നടുന്നത്. റബ്ബര്‍ ടാപ്പിംഗ് നടക്കാത്ത തോട്ടങ്ങളില്‍ കമഴ്‌ത്തിവയ്‌ക്കാത്ത നിലയില്‍ നിലനില്ക്കുന്ന ചിരട്ടകളില്‍ കൊതുകു പെരുകുന്നത് കൊണ്ട് കമഴ്‌ത്തിവയ്‌ക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. അവ കൂടിയാല്‍ ഹെക്ടര്‍ പ്രതി 500 എണ്ണം മാത്രമേ വരൂ.
കൈതകള്‍ ഒരുപോലെ പുഷ്പിക്കാന്‍ തളിക്കുന്ന എത്തിഫോണ്‍ ഉപയോഗം പലര്‍ക്കും ത്വക്ക് രോഗങ്ങളും അലര്‍ജിയും ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്.
















