മുണ്ടക്കയം: മലയോര മേഖയിലെ രോഗികളുടെ ഏകആശ്രയമായ മുണ്ടക്കയം ഗവണ്‍മെന്റ് ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ദുരിതമാകുന്നു. ആയിരക്കണക്കിന് തോട്ടം തൊഴിലാളികളുടേയും മലയോര കര്‍ഷകരുടേയും ഏക ആശ്രയമാണ് ഈ ആശുപത്രി. ജീവനക്കാരുടെ കുറവാണ് ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നത്. ജീവനക്കാരുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും കുറവുകൊണ്ട് ഇവിടെ കിടത്തി ചികിത്സ ഇല്ലാതായിട്ട് മാസങ്ങളായി. ഞായറാഴ്ച ദിവസങ്ങളില്‍ ഒപിയും പരിശോധനയും ഇല്ലാത്തതിനാല്‍ രോഗികള്‍ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. മെഡിക്കല്‍ സൂപ്രണ്ട് സ്ഥലം മാറിപ്പോയിട്ട് 12 മാസം കഴിഞ്ഞു. ഡോക്ടര്‍മാര്‍ അധിക ജോലി ചെയ്താണ് ഈ കുറവ് നികത്തുന്നത്.
രണ്ട് വര്‍ഷമായി ഇല്ലാതിരുന്ന അറ്റന്‍ഡര്‍ ഗ്രേഡ്2 ലേക്ക് ആളെത്തിയത് കഴിഞ്ഞ ദിവസമാണ്. മലയോര മേഖലയില്‍ ഒരു അത്യാഹിതം സംഭവിച്ചാല്‍ 33 കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍. മുണ്ടക്കയം ഗവ. ആശുപത്രിയെ താലൂക്ക് ആശുപത്രിയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള സൗകര്യങ്ങളുമായാണ് പുതിയ കെട്ടിടനിര്‍മ്മാണം തുടങ്ങിയത്. എന്നാല്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടുന്നുവെന്ന് ആക്ഷേപമുണ്ട്. പുതിയ കെട്ടിടത്തിന്റെ പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ച് 24 മണിക്കൂര്‍ ഒപി തുടങ്ങണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. മഴക്കാലമെത്തുമ്പോള്‍ പനിയും പകര്‍ച്ചവ്യാധികളും മേഖലയില്‍ സാധാരണമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഏറ്റവും കൂടുതല്‍ പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും മുണ്ടക്കയം ഉള്‍പ്പെടെയുള്ള മലയോരമേഖലയില്‍ നിന്നാണ്.
















