‘ഈ അടുത്ത കാലത്തിന്’ ശേഷം മുരളിഗോപിയുടെ തിരക്കഥയില്‍ അരുണ്‍ അരവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. ‘രക്തസാക്ഷികള്‍ സിന്ദാബാദ്’ എന്ന ചിത്രത്തിനുശേഷം കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം സമഗ്രമായി ചര്‍ച്ച ചെയ്യുന്ന ചിത്രമാണിത്. പേരുപോലെതന്നെ ഇടതു നിന്ന് വലത്തോട്ട് ചായുന്ന കമ്യൂണിസ്റ്റ് ആദര്‍ശത്തിന് ചുക്കാന്‍ പിടിക്കുന്നവരുടെ തുറന്നുകാട്ടലാവുകയാണ് ചിത്രം. 70 കളിലെ രക്തരൂക്ഷിത രാഷ്ട്രീയത്തില്‍ സ്വന്തം ചെറിയച്ചന്റെ മരണവും അതിന് പ്രതികാരം ചെയ്യാന്‍ ഇറങ്ങിപുറപ്പെട്ട പിതാവിന്റെ തിരോധാനവും കണ്ട് വളര്‍ന്ന ഇപ്പോഴത്തെ പാര്‍ട്ടി സെക്രട്ടറി കൈതേരി സഖാവ് (കൈതേരി സഹദേവന്), കമ്മ്യൂണിസത്തിന്റെ നന്മകള് വായിച്ചറിഞ്ഞ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലുടെ വളര്‍ന്ന് വരുന്ന റോയി (ചെഗുവേര റോയി), ചികിത്സ ലഭിക്കാതെ സ്വന്തം സഹോദരി മരണപ്പെടുമ്പോള്‍ ജീവിക്കണമെങ്കില്‍ പോലീസാകണം അല്ലെങ്കില്‍ പണക്കാരനാകണമെന്ന ചിന്തയില്‍ വളര്‍ന്ന് പോലീസാകുന്ന വട്ട് ജയന് എന്നിവരിലൂടെ കഥപുരോഗമിക്കുന്നു.
പാര്‍ട്ടി സെക്രട്ടറിയെന്ന ചോദ്യം ചെയ്യപ്പെടാത്ത നേതാവിന്റെ അഴിമതിക്കഥകള്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തിറങ്ങിയ സഖാക്കള്‍ തങ്ങളുടെ പത്രത്തിലൂടെ ലോകത്തെ അറിയിക്കുമ്പോള്‍ അവരെ വകവരുത്തിക്കൊണ്ട് പാര്‍ട്ടി അതിനെ നേരിടുന്നു. ഇവിടെ ശത്രുക്കളെ ഉന്മൂലനം ചെയ്യുന്ന രക്തദാഹിയായ പാര്‍ട്ടി സെക്രട്ടറിയെ അനാവരണം ചെയ്യുന്നുണ്ട് തിരക്കഥാകൃത്ത്. സെക്രട്ടറിയുടെ പാര്‍ട്ടിയിലെ തന്നെ ശത്രുവും പ്രതിപക്ഷനേതാവുമായ ആര്‍എസ് ഈ ചെയ്തികളെയെല്ലാം മുതലെടുക്കാന്‍ ശ്രമിക്കുന്നിടത്ത് സഖാവ് ആര്‍എസിനെ ബുദ്ധിമാനായ കുറുക്കനായിട്ടാണ് ചിത്രം അവതരിപ്പിക്കുന്നത്.
വിദ്യാര്ത്ഥിരാഷ്ട്രീയത്തിനിടയില് സംഭവിച്ച അപകടത്തില്‍ ഒരു വശം തളര്‍ന്ന് രാഷ്ട്രീയമുപേക്ഷിച്ച് ജീവിക്കുകയാണ് ഇപ്പോള്‍ ചെഗുവേര റോയി. പാര്‍ട്ടിയുടെ നന്മ ആഗ്രഹിക്കുന്നവരുടെ ആശയും അഭയവുമാണ് ഇന്ന് സഖാവ് റോയ്. ഇദ്ദേഹത്തിന്റെ ഈ സ്ഥിതിക്ക് കാരണക്കാരനായി വരുന്നതും പാര്‍ട്ടി സെക്രട്ടറി തന്നെയാകുന്നിടത്താണ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ചോരക്കൊതി ചിത്രം ചര്‍ച്ച ചെയ്യുന്നത്.
ചിത്രത്തിലെ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും ചരിത്രത്തോടും സത്യത്തോടും ചേര്‍ത്ത്പിടിച്ച് വായിക്കുമ്പോഴാണ് ചിത്രം ചര്‍ച്ചചെയ്യുന്ന രാഷ്ട്രീയത്തിന്റെ ഗൗരവം ബോധ്യമാകുന്നത്. പാര്‍ട്ടിസെക്രട്ടറിയായ കൈതേരി സഖാവിനെ ഇപ്പോഴത്തെ സെക്രട്ടറിയോടും, പ്രതിപക്ഷനേതാവ് ആര്‍എസിനെ ഇപ്പോഴത്തെ പ്രതിപക്ഷനേതാവിനോടും ചേര്‍ത്തു വച്ചാല്‍ വിമതരായ സഖാക്കള്‍ ആര്‍എംപി നേതാക്കളാണെന്ന് അനുമാനിക്കാം. ചെഗുവേര റോയിയായി ചിത്രത്തില്‍ എത്തുന്നത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനിടയില്‍ എതിര് ചേരിയില്‍ നിന്നും കുത്തേറ്റ് ശരീരം തളര്‍ന്ന് പോയ സൈമണ്‍ ബ്രിട്ടോ ആണെന്ന് തിരക്കഥാകൃത്ത് തന്നെ അവകാശപ്പെടുന്നുണ്ട്.
ഈ ചിത്രത്തില്‍ സാങ്കല്പികമായി സൃഷ്ടിച്ചിരിക്കുന്ന വട്ടു ജയന്റെയും, ജെന്നിഫറിന്റെയും കഥ പലയിടത്തും ചേരുംപടി ചേരാതെ വരുന്നുണ്ട്. സമകാലികമായ സ്ത്രീ സമൂഹത്തിന്റെ ചിന്തകളെ തുറന്നു കാണിക്കുന്നതിനാകാം ജന്നിഫറിനെ സൃഷ്ടിച്ചിരിക്കുന്നത്. അല്ലെങ്കില്‍ എന്തും ചെയ്യുന്ന അവസ്ഥയിലേക്ക് വട്ട് ജയനെ എത്തിക്കുന്നതിനുവേണ്ടിയുള്ള ഒരു മാര്‍ഗമായി. സ്വന്തം ചേച്ചിയോട് രൂപ സാദൃശ്യമുള്ള റോയിയുടെ ഭാര്യ അനിതയോട് വട്ട് ജയന് ചേച്ചിയോടെന്നപോലെ അടുപ്പം തോന്നുന്നത് സ്വാഭാവികം. പക്ഷെ അത് പാര്‍ട്ടി സെക്രട്ടറിയെ കൊലപ്പെടുത്തുന്നതിന് വേണ്ടിമാത്രമാകുന്നിടത്ത് ഈ കഥാപാത്രം ചിത്രത്തില്‍ ഒരധികപ്പറ്റാകുന്നു.
കമ്മ്യൂണിസ്സത്തിലെ രക്തദാഹ രാഷ്ട്രീയം തുറന്ന് കാണിക്കാന്‍ മുരളിഗോപി കാണിച്ച ധൈര്യം പ്രശംസനീയമാണ്. മുഴുനീള രാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോഴും പ്രേക്ഷകരെ തെല്ല് അലോസരപ്പെടുത്താതിരിക്കാന്‍ സംവിധായകനും തിരക്കഥാകൃത്തിനും സാധിച്ചിട്ടുണ്ട്. ശക്തമായ പ്രമേയത്തിനൊപ്പം ശക്തമായ സംഭഷണവും ചിത്രത്തിന് മുതല്‍കൂട്ടാകുമ്പോള്‍ ഒരു പ്രവശ്യമെങ്കിലും മലയാളി കണ്ടിരിക്കേണ്ട ചിത്രമാവുകയാണ് ലെഫ് റൈറ്റ് ലെഫ്റ്റ്.
വി. പ്രവീണ്‍ കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: