ലോകം പൂരം നിറയുന്ന ശക്തന്റെ മുറ്റത്ത് സംഗമിച്ചു. നാടകത്തറവാടിന്റെ മുറ്റം അരങ്ങായി. പൂരമെത്തും മുമ്പേ ലോകനാടങ്ങളുടെ പൂരം തിമിര്‍ത്താഘോഷിച്ചു. …അഫ്രിക്കയും….അമേരിക്കയും…ഏഷ്യയുമെല്ലാം സമന്മാരായിരുന്നെങ്കിലും അല്‍പ്പം മുന്‍പന്തിയില്‍ നിന്നത് യൂറോപ്യന്മാരായിരുന്നു. ഇവിടെ വൈവിധ്യങ്ങളുണ്ടായിരുന്നില്ല…. ദേശവും ഭാഷയും വസ്ത്രധാരണവും അങ്ങനെ എല്ലാം വേറിട്ടതായി കാണാനില്ല… എങ്ങും ഒരു സംസ്കാരം. കലയുടെ സംസ്കാരം.
അഞ്ചാമത് രാജ്യാന്തര നാടകോല്‍സവത്തിന് പൂരനഗരിയില്‍ കൊടിയിറങ്ങുമ്പോള്‍ ലോകനാടകങ്ങളും കാലത്തിനുമപ്പുറത്തേക്കുള്ള യാത്രയിലാണ്. സംസാര ഭാഷയേക്കാള്‍ ശരീര ഭാഷയുടെ പ്രയോഗം. വേദിയെ ഇളക്കിമറിച്ചിടാന്‍ മാത്രമുള്ള താരബഹളങ്ങളില്ല… വെളിച്ചവും സംഗീതവും നിര്‍ണായകമാകുന്ന നാടകലോകം. അതിനേക്കാളുമുപരി, പുത്തന്‍ സാങ്കേതിക വിദ്യയും നാടകലോകം കീഴടക്കുന്നുവെന്ന അതീവശ്രദ്ധേയമായ കാര്യവും നാടകോല്‍സവത്തെ മകവുറ്റതാക്കുന്നു.
ലോക നാടകമേഖലയുടെ മാറ്റം കാലത്തിനേക്കാള്‍ വേഗത്തിലാണെന്ന് തുശ്ശൂരില് നടന്ന നാടകോത്സവം തെളിയിക്കുന്നു. നാടകങ്ങളുണ്ടാക്കിയ ജനകീയ സ്വാധീനം മറ്റൊരു കലയ്ക്കും ഇല്ല. രാഷ്ട്രീയ പ്രാധാന്യമുള്ള നാടകങ്ങളില്‍നിന്ന് ഇപ്പോഴത്തെ രൂപപരമായ സൗന്ദര്യത്തിലേക്ക് നാടകത്തിനുണ്ടായ മാറ്റം രസാവഹമാണ്. പരിമിതികളും പരാതികളും ഏറെയുണ്ടായിരുന്നുവെങ്കിലും തൃശ്ശൂരില്‍ നടന്ന ലോകനാടകോല്സവം (ഇറ്റ്ഫോക്ക്) നാടകത്തിന്റെ വളര്‍ച്ചയെ ആണ് സൂചിപ്പിക്കുന്നത്. ലോകനാടകങ്ങള്‍ക്കുള്ള അരങ്ങായിത്തീരുക എന്നതിനുമപ്പുറത്ത് നമ്മുടെ നാടകമേഖല ഇപ്പോള്‍ എവിടെയെത്തി നില്ക്കുന്നു എന്ന ഓര്‍മപ്പെടുത്തലിനാണ് ഇവിടെ പ്രസക്തിയേറുക.
ഇക്കഴിഞ്ഞ ജനുവരി 15 മുതല്‍ 22 വരെ വിവിധ വേദികളിലായാണ് നാടകം അരങ്ങിലെത്തിയത്. ആകെ 40ഓളം നാടകങ്ങളാണുണ്ടായിരുന്നത്. ദേശീയ തലത്തില്‍ നിന്നുളള നാടകങ്ങളാണ് അന്താരാഷ്ട്ര നാടകോത്സവത്തില്‍ അവതരിപ്പിച്ചത്. റുമാനിയ, ജോര്‍ജിയ, ഉസ്ബെസ്ക്കിസ്ഥാന്, പോളണ്ട്, നോര്‍വെ, ഇറ്റലി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, കാറ്റലോണിയ, യുഎസ്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍നിന്നുളള നാടകങ്ങള്‍ അരങ്ങിലെത്തി. റുമാനിയയില്‍നിന്നും പോളണ്ടില്‍നിന്നും രണ്ട് ഗ്രൂപ്പുകളുടെ നാടകവുമുണ്ടായിരുന്നു. ആസ്സാമിലെ രണ്ടു ഗ്രൂപ്പുകളുടെ നാടകവും ദല്‍ഹി, ഹരിയാന, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുളള നാടകങ്ങളും അരങ്ങുണര്‍ത്തി.
ഇറ്റ്ഫോക്കിന്റെ നാടകവിരുന്നുകളുടെ ആദ്യപതിപ്പുകളില്‍ നിറഞ്ഞുനിന്നത് മുഖ്യമായും പൊരുതുന്ന നാടകങ്ങളായിരുന്നു. ആഫ്രിക്കയില്‍നിന്നും ലാറ്റിന്‍ അമേരിക്കയില്‍ നിന്നും ഏഷ്യയില്‍നിന്നുമുള്ള നാടകങ്ങള്‍ ശ്രദ്ധേയമായി. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി യൂറോപ്യന്‍ ആധിപത്യമായിരുന്നു. ഇക്കുറി അവതരിപ്പിച്ച നാടകങ്ങളില്‍ ഷേക്സ്പിയര് തന്നെയായിരുന്നു മുഖ്യആകര്‍ഷണം. വിവിധ രാഷ്ട്രങ്ങളില്‍നിന്നെത്തിയ ആറ് നാടകങ്ങളാണ് ഷേക്സ്പിയറിന്റെ വിഖ്യാതനാടകങ്ങളെ പ്രമേയമാക്കി അരങ്ങത്തെത്തിയത്. ആദ്യദിവസം അവതരിപ്പിച്ച ഹെയ്നര്‍, മ്യൂല്ലറിന്റെ ഹാംലെറ്റ് മെഷീന് ഏറെ ശ്രദ്ധപിടിച്ചുപറ്റിയ നാടകമായി. അതോടൊപ്പംതന്നെ 1999ല്‍ വാഴ്സോയില്‍ ഉടലെടുത്ത ലാമോര്‍ട്ട് തീയറ്റര്‍ അന്വേഷണാത്മകതയാണ് കാഴ്ചവെച്ചത്.
നാടകത്തിന്റെ ശൈലിമാറ്റം ഏറെ പ്രകടമായ ഒന്നായിരുന്നു ഇത്തവണത്തേത്. അഭിനേതാക്കള്‍ വളരെ കുറഞ്ഞു. എന്നാല്‍ സംഗീതവും ശരീരഭാഷയും ടെക്നോളജിയും ധാരാളിത്തത്തോടെ അവതരിപ്പിച്ച നാടകങ്ങളായിരുന്നു ഭൂരിഭാഗവും. നാടകത്തിന്റെ ആധുനിക മുഖം എന്നുതന്നെ ഇത്തവണത്തെ നാടകങ്ങളെ വിശേഷിപ്പിക്കാം. പ്രശസ്ത ഇറ്റാലിയന്‍ സംവിധായകനായ ഫെല്ലിനിയുടെ പല കഥാപാത്രങ്ങളും ചലച്ചിത്രത്തെ അനുസ്മരിപ്പിക്കും വിധമാണ് അരങ്ങിലെത്തിയത്. ഫെല്ലിനിസ് ഡ്രീം അതുകൊണ്ടുതന്നെ സദസ്യര്‍ക്ക് ഏറെ ബോധിച്ചു.
എട്ടുദിവസത്തെ നാടകമേളയില്‍ പലപ്പോഴും നാടകങ്ങള്‍ അരങ്ങുവിട്ട് കാണികളിലെത്തി. പല സന്ദര്‍ഭങ്ങളിലും നിലയ്ക്കാത്ത കരഘോഷങ്ങള്‍ക്കും തൃശൂരിലെ നാടകവേദി സാക്ഷിയായി. നാടകോത്സവത്തിന്റെ ഫസ്റ്റ് ബെല്‍ മുഴങ്ങുംമുമ്പ് ഉയര്‍ന്ന വിവാദങ്ങള്‍ പക്ഷേ, തിരശ്ശീല ഉയര്‍ന്നപ്പോഴേക്കും താനേ അണഞ്ഞു. പിന്നെ നാടകാസ്വാദകര്‍ ഇറ്റ്ഫോക്കിനെ നെഞ്ചേറ്റുന്നതാണ് കണ്ടത്. കോര്പ്പറേഷന് ഓപ്പണ്‍എയര്‍ തിയേറ്ററില്‍ അവതരിപ്പിച്ച മാക്ബത്ത്, ഹു ഈസ് ദാറ്റ് ബ്ലഡിഡ് മാന്‍ എന്ന ഫൂളിഷ് നാടകങ്ങള്‍ ഏറെ ആകര്‍ഷകങ്ങളായി. അതോടൊപ്പം അവസാനദിവസം അവതരിപ്പിച്ച ‘ഇന്ത്യന്‍ ടെമ്പസ്റ്റ്’ ഒരു വിസ്മയമായി മാറി. ലോകപ്രശസ്ത സംവിധായകനായ ഫാസി ഹെയ്റ്ററുടെ ഈ നാടകം യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും നിറഞ്ഞുകളിക്കുന്നു എന്നത് ഇന്ത്യന്‍ നാടകവേദിക്ക് പുത്തന്‍ പ്രതീക്ഷ നല്‍കുന്നതാണ്. ആറ് മലയാളികളുടെ അഭിനയതികവുകൂടി ഉള്‍ക്കൊള്ളുന്നതുകൂടിയാണ് ഇന്ത്യന്‍ ടെമ്പസ്റ്റ്. തൃശൂര്‍ സ്വദേശിയായ വി.അഭിമന്യുവിന്റെ യമദൂതും സജിത മഠത്തില്‍ സംവിധാനം ചെയ്ത് ഷൈലജ അഭിനയിച്ച മത്സ്യഗന്ധികം, അര്ജുന് റൈന കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ഏകാംഗനാടകവും അവസാനദിവസം കാണികളെ ഏറെ നാടകത്തോടടുപ്പിച്ചു.
ഉസ്ബക്കിസ്ഥാനില്നിന്നും വന്ന ഏകാങ്കപരീക്ഷണമായ കിംഗ്ലിയറും മികവിന്റെ പര്യായമായി മാറി. പ്രകടനകല, നാടകം, ശബ്ദകല എന്നീ വൈവിധ്യങ്ങളെ ഒരേതാളത്തില്‍ അവതരിപ്പിച്ച സ്റ്റുവര്ട്ട്ലിംഗ് കമ്പനി ഡെന്മാര്ക്ക് അവതരിപ്പിച്ച ലിംഗ്കമ്പസേര്ട്ട് പ്രേക്ഷകരുടെ നൂറുമാര്‍ക്ക് നേടി. ജോര്‍ജ് ഓവലിന്റെ ആനിഫാംനെ അവലംബിച്ച് ആന്ദ്രിയ കുസുമാനോ രചിച്ച ഫെറ്റിറ്റ് ഷവല്ബ്ലാസ് സാംസ്കാരിക പരിസരങ്ങളുടെ പ്രസക്തി വിളിച്ചോതുന്നതായി.
സിനിമകളും ടെലിവിഷനുമൊക്കെ ഉണ്ടെങ്കിലും നാടകമെന്ന കലയ്ക്കുള്ള ജനപ്രീതി കുറയുന്നില്ലെന്ന് ഓരോ നാടകോത്സവങ്ങളും ബോധ്യപ്പെടുത്തുന്നു. നാടകം മരിക്കുന്നുവെന്ന് വിലപിക്കുന്നവരോട് ഇവിടെ നാടകം മരിക്കുന്നില്ലെന്ന് ഉറക്കെ വിളിച്ചുപറയുകയാണ് ഓരോ നാടകവും. അതുകൊണ്ടുതന്നെയാണ് നാടകോത്സവം കഴിയുമ്പോള്‍ ഓരോ നാടകപ്രേമിയുടേയും ഉള്ള് വിങ്ങുന്നത്. ഓരോ നാടകോത്സവവും ഓരോ കൂട്ടായ്മയാണ്. കടല്കടന്നെത്തിയവരുടേയും കടലിനിക്കരെയുളളവരുടേയുമൊക്കെ കൂട്ടായ്മ. അറിയാത്ത ഭാഷയും കാണാത്ത നാടും ഇവിടെ പരിമിതികളല്ല. അരങ്ങെന്ന ഭാഷയില്‍ നാടകമെന്ന സാര്വലോകമതത്തില് അവര്‍ ഒന്നാകുന്ന കാഴ്ചയാണ് ഓരോ നാടകോത്സവത്തിലുമുള്ളത്.
ഒടുവില്‍ നാടകക്കാഴ്ചകള്ക്ക് തിരശ്ശീല വീഴുന്നു. നാടക കലയുടെ കേളികൊട്ടുകള്‍ ഉയര്‍ന്നുകേട്ട ഏഴു ദിനരാത്രങ്ങള്‍ അവസാനിച്ചത് എത്ര പെട്ടന്നാണെന്ന് തോന്നിപ്പോയി. ലോകനാടക കളരിയില്‍ തൃശൂരിന്റെ മറ്റൊരു പെരുമകൂടി കൂട്ടിച്ചേര്‍ത്താണ് അന്താരാഷ്ട്ര നാടകോത്സവം സമാപിച്ചത്. ഇനി ഒരു വര്‍ഷം കാത്തിരിക്കണം, നാടകത്തിലെ ലോകക്ലാസിക്കുകള്‍ നേരിട്ടു കാണാന്‍. സംഗീത നാടക അക്കാദമിയില്‍ ഇത്തവണയും നാടകോത്സവം തനിമ ചോരാതെ തന്നെയാണ് കാണികള്‍ ഏറ്റുവാങ്ങിയത്. വേദികളില്‍ നിറഞ്ഞ നടനഭാവങ്ങള്‍ മികവിന്റെ പര്യായങ്ങളായി മാറിയപ്പോള്‍ ദേശങ്ങളും അതിരുകളുമെല്ലാം ഒരു നാടക കുടക്കീഴില് വിരിഞ്ഞുനിന്നു, ഒരാഴ്ചക്കാലം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എല്ലാ നാടകങ്ങള്‍ക്കും റെക്കോഡ് തിരക്കാണനുഭവപ്പെട്ടത്. ഓരോ നാടകങ്ങള്‍ക്കും 25 ശതമാനത്തിലേറെ കാണികളുടെ വര്‍ധന. ശബ്ദവും വെളിച്ചവും മറ്റു സാങ്കേതികതകളും അതിനൂതനമായി ഓരോ നാടകങ്ങളിലും കണ്ടതാണ് ഇത്തവണ എടുത്തു പറയേണ്ട പ്ലസ് പോയിന്റ്. അതിനാല്‍ ഏഴുദിവസവും എല്ലാ വേദികളിലും തിരക്കോട് തിരക്ക് അനുഭവപ്പെട്ടു.
വേദികളില്‍ ഷേക്സ്പീരിയന്‍ ദുരന്തവും പ്രണയവുമെല്ലാം പറഞ്ഞ നാടകങ്ങള്‍ എന്നും കാണികള്‍ നെഞ്ചേറ്റുന്നതിനും തൃശൂര്‍ സാക്ഷിയായി. കെ.ടി.സ്മാരക തിയറ്ററിലും ഭരത് മുരളി തിയേറ്ററിലും ലോകത്തെ പ്രധാന നാടകങ്ങള്‍ കാണികളായ ഒരു ജനതയുടെ മുഴുവന്‍ കരഘോഷവും ഏറ്റുവാങ്ങിയാണ് അരങ്ങു വിട്ടത്. തിരക്കില്‍ നിന്നും തിരക്കിലേക്ക് നാടകസംഘങ്ങള്‍, ഒപ്പം കാണികള്‍. ഇതു മറ്റൊരു കാഴ്ച. സാഹിത്യ അക്കാദമിയില്‍ നാടക ശില്പശാല, നാടക അക്കാദമിയില്‍ മുഖാമുഖം, യാത്രി നിവാസില്‍ സെമിനാറുകള്‍, വനജ്യോത്സനയില്‍ പാരമ്പര്യ കലകളുടെ വേലിയേറ്റങ്ങള്‍, ബ്ലാക്ക് ബോക്സ് തിയറ്ററില്‍ സോളോ പെര്‍ഫോമന്‍സുകള്‍… ആക്ഷേപങ്ങളും ഭിന്നതകളുമില്ലാതെ ഒരാഴ്ചത്തെ നാടകകാലം. വേദികളെ പിന്നിലാക്കി ഗേറ്റുകള്‍ അടയുന്നു. ഇതിനിടെ നാടകോത്സവ വേദികളിലൊന്നില്‍ കോഴിക്കോട്ടുകാരന് ബിജേഷ് പാടുന്നു, ചെറിയൊരു ഭൂമീന്റെ ഉള്ളിന്റുള്ളില്, വലിയൊരു ഭൂമീണ്ട്. ആ ഭൂമീന്റെ പേരാണ് നാടകം… ആ ഭൂമീന്റെ പേരാണ് നാടകം…
** കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: