കണ്ണൂര്‍: കൂത്തുപറമ്പ് രക്തസാക്ഷിമണ്ഡപത്തിന് സമീപം സിപിഎം പാര്‍ട്ടി മെമ്പര്‍ ആകാശിനും പ്രതിശ്രുതവധുവിനും നേരെ പാര്‍ട്ടി സദാചാരഗുണ്ടകളുടെ അക്രമം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. തനിക്കും പ്രതിശ്രുത വധുവിനുമുണ്ടായ സദാചാര ഗുണ്ടകളുടെ അക്രമവും തുടര്‍ന്ന് പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടായ പീഡനവും ചൂണ്ടിക്കാട്ടി ആകാശ് ഫെയ്‌സ് ബുക്കില്‍ കൂടി പ്രതികരിച്ചതോടെയാണ് വിഷയം സമൂഹശ്രദ്ധയില്‍പ്പെട്ടത്. ആകാശിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ചര്‍ച്ചയായതോടെ പാര്‍ട്ടി നേതൃത്വം നേരിട്ട് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
സാധാരണയായി ഉത്തരേന്ത്യയില്‍പ്പോലും സദാചാര ഗുണ്ടകളുടെ അക്രമമുണ്ടായാല്‍ പ്രതിഷേധവുമായി രംഗത്തെത്തുന്ന സിപിഎം നേതൃത്വം ആകാശിന്റെ വിഷയത്തില്‍ നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്. പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് ഇത്തരം അനുഭവങ്ങളുണ്ടായാല്‍ പാര്‍ട്ടി ഘടകങ്ങളില്‍ മാത്രമേ ചര്‍ച്ച ചെയ്യാന്‍ പാടുള്ളു എന്ന നിലപാടാണ് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സ്വീകരിച്ചത്. സിപിഎം സദാചാര ഗുണ്ടകളെ വിമര്‍ശിക്കുന്നതിനു പകരം ഇരയായ ആകാശിനെ ഉപദേശിച്ചും ഭീഷണിപ്പെടുത്തിയും നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം പാര്‍ട്ടിക്കകത്തും ചര്‍ച്ചയായിട്ടുണ്ട്. സിപിഎം നേതൃത്വം തീറ്റിപ്പോറ്റുന്ന ഗുണ്ടാ സംഘമാണ് ആകാശിന് നേരെയുള്ള അക്രമത്തിന് പിന്നിലെന്നാണ് സൂചന.
സാധാരണയായി കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിനടുത്ത് വെച്ച് ഇത്തരം അക്രമങ്ങളുണ്ടായാല്‍ പ്രതിഷേധങ്ങള്‍ പുറത്ത് വരാറില്ല. ഏതെങ്കിലും തരത്തിലുള്ള പ്രതികരണങ്ങളോ വിമര്‍ശനങ്ങളോ ഉണ്ടായാല്‍ അത്തരക്കാര്‍ക്ക് പിന്നീട് കൂത്തുപറമ്പ് നഗരത്തില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. ഭയം കൊണ്ട് നിശബ്ദരായി ഇരകള്‍ മാറിനില്‍ക്കുകയാണ് പതിവ്. എന്നാല്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് പോലും സിപിഎം സദാചാര ഗുണ്ടകളില്‍ നിന്ന് രക്ഷയില്ലെന്നാണ് കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. രാത്രിയായാല്‍ കൂത്തുപറമ്പ് നഗരവും പരിസര പ്രദേശങ്ങളും സിപിഎം സദാചാര ഗുണ്ടകളുടെ താവളമായിമാറിയിട്ട് കാലങ്ങളായി. സന്ധ്യമയങ്ങിയാല്‍ സിപിഎമ്മുകാരല്ലാത്തവര്‍ക്ക് നഗരത്തില്‍ നില്‍ക്കാനോ അത്യാവശ്യകാര്യങ്ങള്‍ക്ക് പോകാനോ സാധിക്കാറില്ല. ആരെങ്കിലും നഗരത്തിലെത്തിയാല്‍ത്തന്നെ സദാചാര ഗുണ്ടകളുടെ ചോദ്യം ചെയ്യലിന് വിധേയരാകും. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ കള്ളന്‍മാരെന്ന് മുദ്രകുത്തി മര്‍ദ്ദിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത്തരം സദാചാരഗുണ്ടകളുടെ വിളയാട്ടം പകല്‍ നേരങ്ങളില്‍പ്പോലും സജീവമാണെന്നതും ഇവര്‍ക്ക് പോലീസും പാര്‍ട്ടി നേതൃത്വവും ഒത്താശ ചെയ്തു കൊടുക്കുന്നവെന്നതും ഏറെ ഗൗരവതരമാണ്.
















