ഇടുക്കി: സംസ്ഥാനത്തെ ഡാമുകളില്‍ അവശേഷിക്കുന്നത് 20 ശതമാനം വെള്ളം. കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്ക് കേരളം നീങ്ങുന്നു. ജലനിരപ്പ് താഴ്ന്നതോടെ 7 ഡാമുകളിലെ വൈദ്യുതി ഉത്പാദനം ഭാഗികമായി നിര്‍ത്തി. സംസ്ഥാനത്താകെ 16 ഡാമുകളിലാണ് പ്രധാനമായും വൈദ്യുതി ഉത്പാദനം നടക്കുന്നത്. കക്കി, തരിയോട്, ആനയിറങ്കല്‍, പൊന്മുടി, മാട്ടുപ്പെട്ടി, ചെങ്കുളം, കക്കാട് എന്നിവിടങ്ങളിലാണ് ഉത്പാദനം പേരിന് മാത്രം ആക്കിയത്. അവശേഷിക്കുന്ന ഡാമുകളില്‍ 17-26 ശതമാനത്തിനിടയില്‍ മാത്രമാണ് ജലനിരപ്പ്.
2002-2003 കാലഘട്ടത്തിന് ശേഷം സംസ്ഥാനത്ത് ഇത്രയധികം ജലനിരപ്പ് താഴുന്നത് ഇത് ആദ്യമായാണ്. നിലവില്‍ ചൂട് കൂടിയതോടെ ദിവസവും ലക്ഷക്കണക്കിന് യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പാക്കാനാവശ്യമായ വെള്ളമാണ് ബാഷ്പീകരണം മൂലം നഷ്ടമാകുന്നത്. ഡാമുകളില്‍ ഇനി 829.485 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. ഇന്നലെ 3.199 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഡാമുകളിലേക്ക് ഒഴുകിയെത്തി.
സംസ്ഥാത്തോകെ വെള്ളിയാഴ്ച 76.37 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോള്‍ മൊത്തം ഉത്പാദിപ്പിച്ചത് 16.7463 ദശലക്ഷം യൂണിറ്റായിരുന്നു. ബാക്കി ആവശ്യമായി വന്ന 59.6236 ദശലക്ഷം യൂണിറ്റും കേന്ദ്ര വിഹിതവും പുറമെ നിന്ന് പണം നല്കി വാങ്ങിയതുമായിരുന്നു. പുറമെ നിന്നുള്ള വൈദ്യുതിക്ക് ഏതെങ്കിലും കാരണവശാല്‍ കുറവ് വന്നാല്‍ അത് സംസ്ഥാനത്തെ മൊത്തം വൈദ്യുതി വിതരണത്തെ സാരമായി ബാധിക്കും. മെയ് മാസത്തില്‍ ചൂട് ഏറുന്നതോടെ ഉപഭോഗവും വര്‍ദ്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: