തൃശൂര്‍: സംസ്ഥാനത്തെ വരള്‍ച്ചാ കെടുതി വിലയിരുത്താന്‍ ഇന്നലെ ജില്ലയില്‍ എത്തിയ കേന്ദ്രസംഘത്തിന്റെ പര്യടനം പൂര്‍ത്തിയായി.
കൊടകര പെരിങ്ങാകുളം മൊബൈല്‍ വാട്ടര്‍ ഫില്‍ട്ടര്‍ യൂണിറ്റ്, നെട്ടിശ്ശേരി പാടശേഖരം, കോലഴി വാട്ടര്‍ കിയോസ്‌ക്, ചെറുതുരുത്തി ഭാരതപ്പുഴ തീരം എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശിച്ചു. തുടര്‍ന്ന് ചെറുതുരുത്തി റിവര്‍ റിട്രീറ്റ്‌മെന്റ് ഓഡിറ്റോറിയത്തില്‍ വരള്‍ച്ച കെടുതി സംബന്ധിച്ച വിശദീകരണ യോഗം ചേര്‍ന്നു.
ജില്ലയിലെ ജനസംഖ്യയുടെ മൂന്നില്‍ ഒരു ഭാഗത്തെ വരള്‍ച്ച ബാധിച്ചതായി കേന്ദ്രസംഘത്തെ ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍ ധരിപ്പിച്ചു. 2664.50 ഹെക്ടറോളം കൃഷിനാശമുണ്ടായി. പാലുല്‍പാദനം 10 ശതമാനവും ആഭ്യന്തര മത്സ്യോല്‍പാദനം 60 ശതമാനവും കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പകുതിയായി ജില്ലയിലെ മുഖ്യ ഡാമുകളിലെയും ജലനിരപ്പ് താണു. ജലസേചനത്തേയും കുടിവെളള വിതരണത്തേയും ഇത് ബാധിച്ചു.
ജില്ലയിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ നടന്ന സന്ദര്‍ശന ശേഷം ചെറുതുരുത്തിയില്‍ നടന്ന വിശദീകരണ യോഗത്തിലാണ് പവര്‍പോയിന്റ് പ്രദര്‍ശനത്തിലൂടെ ജില്ല നേരിട്ട വരള്‍ച്ചാ കെടുതികള്‍ കേന്ദ്രസംഘത്തിന് മുന്‍പാകെ ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍ വ്യക്തമാക്കിയത്. വാര്‍ത്താ കട്ടിംഗുകളും ഫോട്ടോഗ്രാഫുകളും കുറിപ്പുകളും ചേര്‍ന്നതായിരുന്നു പ്രദര്‍ശനം.
നീതി ആയോഗ് ഡെപ്യൂട്ടി അഡൈ്വസര്‍ മനേഷ് ചൗധരിയുടെ നേതൃത്വത്തില്‍ കുടിവെളള ശുചിത്വ മന്ത്രാലയം സീനിയര്‍ കണ്‍സള്‍ട്ടന്റ് ജി.ആര്‍.സര്‍ഗര്‍, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ഡി.വി.റാവു, പൊതുവിതരണമന്ത്രാലയം എഫ്.സി.ഐ എ.ജി.എം അഗസ്റ്റിന്‍ ക്ലിന്റണ്‍, സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ഡയറക്ടര്‍ ആര്‍.തങ്കമണി എന്നിവര്‍ അടങ്ങുന്ന കേന്ദ്ര സംഘമാണ് പര്യടനം നടത്തിയത്.
ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ അതിര്‍ത്തിയില്‍ വച്ച് സംഘത്തെ സ്വീകരിച്ചു. തദ്ദേശസ്വംഭരണസ്ഥാപന പ്രതിനിധികള്‍, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ ഗ്രേസി, എല്‍.ആര്‍.ഡെപ്യൂട്ടി കളക്ടര്‍ പി.എന്‍.പുരുഷോത്തമന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി.എന്‍.വിജയന്‍, വിവിധ ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.
ചെറുതുരുത്തി പാങ്ങാവ് ശിവക്ഷേത്രം കടവില്‍ വരള്‍ച്ചയെ പറ്റി പഠിയ്‌ക്കാന്‍ വന്ന കേന്ദ്രസംഘം സന്ദര്‍ശനം നടത്തി.
















