തിരുവനന്തപുരം: കേരളത്തെ നടുക്കുന്ന കൊലപാതകമാണ് സംസ്ഥാന മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും താമസിക്കുന്ന അതീവ സുരക്ഷാ മേഖലയായ നന്ദന്‍കോടിന് സമീപത്ത് നടന്നത്. ഒരു കുടുംബത്തിലെ നാല് പേരാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയത് മകനാണെന്നാണ് പോലീസ് സംശയിക്കുന്നത്. കൊലയിലേക്ക് നയിച്ച സംഭവം എന്തെന്ന നിഗൂഢത ഇപ്പോഴും നിഴലിക്കുകയാണ്. എന്തിന് സുഹൃത്തിനെപോലെ കണ്ട പിതാവിനെയും തന്നെക്കാള്‍ ഏറെ ഇഷ്ടപ്പെട്ട പെങ്ങളെയും അമ്മയെയും പിറന്നനാള്‍ മുതല്‍ കണ്ടുകൊണ്ടിരുന്ന കണ്ണിന് കാഴ്ച ശക്തിയില്ലാത്ത അമ്മയുടെ സഹോദരിയെയും കൊലചെയ്തത് എന്തിനെന്നതിന്റെ ദുരൂഹത ചുരുളഴിയേണ്ടിയിരിക്കുന്നു. ഒറ്റനോട്ടത്തില്‍ ഒരു സാധാരണക്കാരന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ചെയ്തികളല്ല കൊലയാളിയില്‍ നിന്നുണ്ടായതെന്ന് വ്യക്തമാണ്. അത്രമേല്‍ ക്രൂരമായ കൊലപാതകമാണ് നന്ദന്‍കോട് നടന്നിരിക്കുന്നത്.
കൊല്ലപ്പെട്ട പ്രൊഫസര്‍ രാജ തങ്കത്തിന്റെയും ഡോക്ടര്‍ ജീന്‍ പദ്മയുടെയും ഏക മകനാണ് കേദല്‍ ജീന്‍സണ്‍ രാജ. അച്ഛനെയും അമ്മയെയും 25 വയസ്സ് പ്രായം വരുന്ന സഹോദരി കരോളിനെയും വീട്ടിനുള്ളില്‍ലിട്ട് കേദല്‍ കത്തിയെരിച്ചുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ബന്ധുക്കളും നാട്ടുകാരും കേട്ടത്. സാമ്പത്തികമായി ഉന്നത കുടുംബത്തില്‍ വളര്‍ന്നതുകൊണ്ട് തന്നെ വീട്ടുകാരുടെ സ്‌നേഹനിധിയായ കേദലിനെ വീട്ടുകാര്‍ സ്‌നേഹത്തോടെ കുട്ടാ എന്നാണ് വിളിച്ചിരുന്നത്. സുഖലോലിഭമായ ജീവിതമാണ് കേദല്‍ നയിച്ചിരുന്നത്. കുട്ടികാലത്തു തന്നെ നാട്ടുകാരുമായോ ബന്ധുക്കളുമായോ ഇയാള്‍ അടുപ്പം പുലര്‍ത്തിയിരുന്നില്ല. പറയത്തക്ക കൂട്ടുകാര്‍ പോലും ഇയാള്‍ക്കില്ലായിരുന്നു. തിരുവനന്തപുരം മോഡല്‍ സ്‌ക്കൂളില്‍ നിന്ന് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയശേഷം വീട്ടുകാര്‍ 30 ലക്ഷത്തോളം ചെലവഴിച്ച് എംബിബിഎസ് പഠനത്തിനായി ഫിലിപ്പൈന്‍സിലേക്ക് അയച്ചു. എന്നാല്‍ ഈ രാജ്യത്തിലെ പുരുഷന്‍മാരും സ്ത്രീകളും തമ്മിലുള്ള ഇടപെടല്‍ തനിക്ക് ഇഷ്ടപ്പെടുന്നില്ലെന്ന് വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് തിരിച്ചു വരാന്‍ പിതാവ് പറയുകയായിരുന്നു. തുടര്‍ന്ന് എന്‍ജിനീയറിങ് പഠനത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോയി. എന്നാല്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള അക്രമണം നടന്നതിനെ തുടര്‍ന്ന് കോഴ്‌സ് പൂര്‍ത്തിയാക്കാതെ തിരിച്ചു വരുകയായിരുന്നു. തുടര്‍ന്ന് ഗെയിം സെര്‍ച്ച് എന്‍ജിന്‍ സ്വന്തമായി ഡെവലപ് ചെയ്യുകയും ഓസ്‌ട്രേലിയന്‍ കമ്പനിക്ക് നല്‍കുകയും ഇതിന്റെ റോയല്‍റ്റിക്കായി പ്രവര്‍ത്തിച്ചു വരുകയുമായിരുന്നു. മദ്യപിച്ചോ മറ്റ് അസ്വോഭാഭികമായ സാഹചര്യത്തിലോ ഇയാളെ കണ്ടിട്ടില്ലെന്ന് നാട്ടുകാരും വീട്ടുജോലിക്കാരും പറയുന്നു. വീട്ടില്‍ തീ കത്തിയെന്നു പറയുന്ന ദിവസം രാത്രിയും ഇയാള്‍ വീടിന്റെ താഴത്തെ നിലയിലിരുന്ന് ഒരു ഭാവവ്യത്യാസം പോലും പ്രകടമാക്കാതെ ചാനല്‍ മാറ്റി വാര്‍ത്തകണ്ടുകൊണ്ടിരുന്നതായും ജോലിക്കാര്‍ പറയുന്നു.
കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ പരമാവധി വികൃതമാക്കിയ നിലയിലാണ് കാണപ്പെട്ടത്. മാതാപിതാക്കളെയും സഹോദരിയെയും വകവരുത്തിയ ജിന്‍സന്‍ സ്വന്തം ഡമ്മിയുണ്ടാക്കി കത്തിക്കുകയും ചെയ്തു. ഇത് പോലീസിനെ ശരിക്കു ഞെട്ടിച്ചു. ആദ്യമണിക്കൂറില്‍ മരണസംഖ്യയുടെ കണക്ക് കൃത്യമായി രേഖപ്പെടുത്താന്‍ പോലീസ് നന്നെ വിഷമിച്ചു. ഇതായിരിക്കണം കേദലിന്റെ ഉദേശവും. കൊല്ലപ്പെട്ടത് എത്രപേരാണെന്ന് ഉറപ്പിക്കാന്‍ പോലീസിനെ വൈകിപ്പിക്കുക എന്ന ഉദ്ദേശ്യമായിരുന്നു ഈ നീക്കത്തിന് പിന്നില്‍. ഡമ്മിയുണ്ടാക്കി കത്തിച്ചതോടെ അഞ്ചുപേരും മരിച്ചെന്ന് പ്രത്യക്ഷത്തില്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ചു. ഇതു തന്നെ മതി കേദലിന്റെ ക്രിമിനല്‍ ബുദ്ധി ഒരു പരിധി വരെ വിജയിച്ചു എന്ന് വ്യക്തമാകാന്‍.
അതിബുദ്ധിമാനായ യുവാവ് കടുത്ത വിഷാദരോഗത്തിന് അടിപ്പെട്ട വ്യക്തിയാണെന്നും സൂചനയുണ്ട്. ഇന്നലെ പുലര്‍ച്ചയോടെയാണ് കേദല്‍ രക്ഷപെട്ടതെന്ന് പോലീസ് കരുതുന്നു. മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുള്ളതായി പോലീസ് പറയുന്നു. കൊല്ലപ്പെട്ട മൃതദേഹങ്ങള്‍ സൂക്ഷിച്ച വീട്ടില്‍ മണിക്കൂറുകളോളം കേദല്‍ ചെലവഴിച്ചു എന്നത് ശ്രദ്ധേയമാണ്. പിതാവിന്റെയും അമ്മയുടെയും മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി. ലളിതയുടെ മൃതദേഹം ചാക്കില്‍ കെട്ടി സൂക്ഷിച്ചു. കഷ്ണങ്ങളാക്കിയ ശരീരങ്ങള്‍ ഓരോന്നായി പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ കാലുതട്ടി പെട്രോള്‍ നിലത്ത് വിഴുകയും കേദലിന് നിയന്ത്രിക്കാന്‍ സാധിക്കാത്തവിധം അഗ്നി പടര്‍ന്നു പിടിച്ചതായും തുടര്‍ന്ന് രക്ഷപെട്ടതാകാമെന്നാണ് നാട്ടുകാരുടെ അനുമാനം.
കേദല്‍ പുലര്‍ച്ചെ രണ്ടു മണിക്ക് തമ്പാനൂരില്‍ നിന്നു രക്ഷപ്പെട്ടുവെന്ന സൂചനയാണ് പോലീസിന് ലഭിച്ചത്. നാട്ടുകാരില്‍ ചിലരും കാലില്‍ പൊള്ളലേറ്റ നിലയില്‍ കേദലിനെ കണ്ടതായാണ് ലഭിക്കുന്ന വിവരം. മൂന്ന് ദിവസമായി കേദല്‍ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നുവെന്ന് കാലില്‍ പൊള്ളല്‍ ഉണ്ടായിരുന്നതായും വീട്ടിലെ വേലക്കാരിയും പറയുന്നു. പോള്ളലേറ്റ ഭാഗത്ത് കേദല്‍ സ്വയം ചികിത്സിച്ച് ഓയിന്‍മെന്റ് പുരട്ടിയിരുന്നു. കന്യാകുമാരിയില്‍ വിനോദയാത്രയ്‌ക്ക് പോയ രക്ഷിതാക്കള്‍ മടങ്ങിയെത്തി കുഞ്ഞമ്മ ലളിതയേയും കൂട്ടി മുന്നാറില്‍ പോയെന്നും 15നെ മടങ്ങിവരുകയുള്ളു എന്നുമാണ് കേദല്‍ വീട്ടു വേലക്കാരിയോട് പറഞ്ഞത്. ഇതെല്ലാം കൂട്ടിവായിച്ചാണ് കൊല നടത്തിയത് കേദലാണെന്ന് അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്.
ഫോറന്‍സിക് വിദഗ്‌ദ്ധര്‍ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. കേദലിന് വേണ്ടി രാജ്യത്തെ വിമാനത്താവളങ്ങളിലും റെയില്‍വേ സ്‌റ്റേഷനുകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. കേദലിന്റെ തിരോധാനവും ഇത്തരമൊരു കൊടും കൃത്യത്തിലേക്ക് നയിച്ച പ്രേരണ എന്തെന്നതിലും ദൂരൂഹത നിറയ്‌ക്കുന്നതാണ്.
ഡിജിപി ലോക്‌നാഥ് ബെഹെറ, റേഞ്ച് ഐജി മനോജ് ഏബ്രഹാം എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. രാത്രി വീടിന്റെ കുളുമുറിയില്‍ അഗ്നി ബാധ ശ്രദ്ധിച്ച അയല്‍ക്കാരന്‍ അനില്‍ കുമാര്‍ അടുത്തുള്ള വീട്ടുകാരുടെ ഗേറ്റില്‍ തട്ടിയും ശബ്ദം ഉണ്ടാക്കിയെങ്കിലും ആരും സഹായത്തിന് എത്തിയില്ല. തുടര്‍ന്ന് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയും പോലീസ് ഫയര്‍ഫോഴ്‌സിന് വിവരം കൈമാറുകയുമായിരുന്നു. ശനിയാഴ്‌ച്ച് വീടിന് തീപിടിക്കുന്നതോടെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറംലോകം അറിയുന്നത്.
















