തൃശൂര്‍:പരിസ്ഥിതി- ജനകീയ വിഷയങ്ങളുയര്‍ത്തി വിമോചനയാത്ര നയിക്കുന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ആവേശത്തോടെ കാത്തിരിക്കുന്നു തൃശൂര്‍ ജില്ലയിലെ ജനകീയ പോരാട്ടങ്ങളുടെ സമരനായകര്‍. സംസ്ഥാനത്ത് ഒരുപക്ഷെ ഏറ്റവുമധികം പരിസ്ഥിതി ജനകീയ സമരങ്ങള്‍ നടക്കുന്ന ജില്ല തൃശൂരാകും.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കേരളത്തില്‍ മാറിമാറി അധികാരത്തില്‍ വന്ന രണ്ട് മുന്നണികളും ഈ സമരങ്ങളെ തുടര്‍ച്ചയായി അവഗണിക്കുകയും പരാജയപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. അതുകൊണ്ടുതന്നെ കുമ്മനത്തിന്റെ കടന്നുവരവിനെ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് ഇവര്‍ കാത്തിരിക്കുന്നത്.
നിളയുടെ സംരക്ഷണത്തിനും അതിജീവനത്തിനുമായി നിരന്തരം ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചെറുതുരുത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിളാ വിചാരവേദി, കായല്‍ നിലങ്ങളിലെ നെല്‍കൃഷി നിലനിര്‍ത്തുന്നതിനുവേണ്ടി അതിജീവന പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന വര്‍ഗീസ് തൊടുപറമ്പിലിന്റെ നേതൃത്വത്തിലുള്ള കര്‍ഷകമുന്നേറ്റം, ചാലക്കുടി പുഴ സംരക്ഷണസമിതി, കാതിക്കുടം നീറ്റാജലാറ്റിന്‍ മാലിന്യവിരുദ്ധ സമരസമിതി, പാലിയേക്കര ടോള്‍ വിരുദ്ധ സമരസമിതി, ഡോ. വി.എസ്.വിജയന്റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട സംരക്ഷണ മുന്നേറ്റം, ഗുരുവായൂര്‍ മാലിന്യ വിരുദ്ധ സമരസമിതി, തീരദേശത്തെ പരിസ്ഥിതി ആവാസ സന്തുലനം നിലനിര്‍ത്തണമെന്നാവശ്യപ്പെടുന്ന മത്സ്യ പ്രവര്‍ത്തകസംഘം തുടങ്ങിയ വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും കുമ്മനം രാജശേഖരന്റെ വിമോചനയാത്രയെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലും വിമോചനയാത്ര കടന്നുപോകുമ്പോള്‍ ഈ വിവിധ വിഷയങ്ങളില്‍ ജാഥാനായകന്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണവര്‍. ഈ സംഘടനകളുടെ പ്രതിനിധികളുമായെല്ലാം യാത്രാനായകന്‍ കൂടിക്കാഴ്ചകളും ചര്‍ച്ചകളും ഇതിനകം നിശ്ചയിച്ചിട്ടുണ്ട്.
ഈ ഒട്ടുമിക്ക പരിസ്ഥിതി സമരങ്ങളിലും ജനപക്ഷത്തിനോടൊപ്പം നില്‍ക്കുന്ന നിലപാട് സ്വീകരിച്ചിട്ടുള്ളത് ബിജെപി മാത്രമാണ്. വിമോചനയാത്രയുടെ മുദ്രാവാക്യം തന്നെ അന്നം, വെള്ളം, മണ്ണ്, തുല്യനീതി എന്നതാണ്. അതാണ് ഈ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷയേകുന്നതും.
ആറന്മുളയിലെ വിശാലമായ നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കാന്‍ കുമ്മനം രാജശേഖരന്‍ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ ചരിത്രമറിയുന്നതുകൊണ്ടുകൂടിയാണ് കുമ്മനത്തിന്റെ വരവിനെ അവര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്നത്.
















