ഹൊബാര്‍ട്ട്: ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ച് കുതിക്കുകയാണ് തന്റെ അവസാന ലോകകപ്പിനെത്തിയ കുമാര്‍ സംഗക്കാരയെന്ന ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം. ഏകദിനത്തില്‍ തുടര്‍ച്ചയായ നാലാം സെഞ്ചുറി നേടിയാണ് ശ്രീലങ്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സംഗക്കാര ഇന്നലെ ഹൊബാര്‍ട്ടില്‍ പുതിയ ചരിത്രമെഴുതിയത്. ഇന്നലെ സ്‌കോട്ട്‌ലന്‍ഡിനെതിരെയും ശതകം തികച്ചുകൊണ്ടാണ് 37കാരനായ സംഗ ക്രീസിലെ ചക്രവര്‍ത്തിയായി മാറിയത്. മാത്രമല്ല ഏകദിനത്തില്‍ വിക്കറ്റിന് പിന്നില്‍ 500 പേരെ പുറത്താക്കുന്ന ആദ്യ താരവും സംഗക്കാരയാണ്.
ലോകകപ്പ് തുടങ്ങിയപ്പോള്‍ റണ്‍ കണ്ടെത്താന്‍ കഴിയാതെ ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഗക്കാര ബുദ്ധിമുട്ടുന്നതാണ് കണ്ടത്. ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനെതിരെ 39 റണ്‍സും ദുര്‍ബലരായ അഫ്ഗാനിസ്ഥാനെതിരെ 7 റണ്‍സിനും പുറത്തായതോടെ സംഗയുടെ കാലം കഴിഞ്ഞുവെന്ന് വിധിയെഴുതിയവരാണ് ഏറെയും. എന്നാല്‍ മൂന്നാമത്തെ കൡയില്‍ മെല്‍ബണില്‍ ബംഗ്ലാദേശിനെതിരെ പുറത്താകാതെ 76 പന്തില്‍ നിന്ന് 105 റണ്‍സ് നേടിയതോടെ സംഗക്കാര ഫോമിലേക്ക് തിരിച്ചെത്തി. അടുത്ത കളി ഇംഗ്ലണ്ടിനെതിരെ വെല്ലിംഗ്ടണില്‍.
86 പന്തില്‍ നിന്ന് പുറത്താകാതെ 117 റണ്‍സായിരുന്നു ഈ മത്സരത്തില്‍ സംഗക്കാര നേടിയത്. സംഗക്കാരയുടെ ബാറ്റിന്റെ കരുത്തറിയാനുള്ള അടുത്ത ഊഴം കംഗാരുക്കള്‍ക്കായിരുന്നു. കളിയില്‍ ശ്രീലങ്ക പരാജയമേറ്റുവാങ്ങിയെങ്കിലും സിഡ്‌നിയില്‍ നടന്ന കളിയില്‍ സംഗ നേടിയത് 107 പന്തില്‍ നിന്ന് 104 റണ്‍സ്. പിന്നീട് ഇന്നലെ സ്‌കോട്ട്‌ലന്റും സംഗയുടെ ബാറ്റിന്റെ കരുത്തറിഞ്ഞു. കോറ്റ്‌സര്‍ എറിഞ്ഞ മുപ്പത്തിനാലാം ഓവറിലെ അവസാന പന്തില്‍ രണ്ട് റണ്‍സ് നേടിയാണ് സംഗക്കാര മറ്റൊരു കളിക്കാരനും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടം പിടിച്ചെടുത്തത്. 86 പന്തുകളില്‍ നിന്ന് സെഞ്ചുറി തികച്ച സംഗക്കാര 95 പന്തുകളില്‍ നിന്ന് 124 റണ്‍സ് നേടിയാണ് പുറത്തായത്.
ഏകദിനത്തിന്റെ ചരിത്രത്തില്‍ മാത്രമല്ല ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡും ശ്രീലങ്കയ്‌ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ശ്രീലങ്കന്‍ താരമെന്ന ബഹുമതിയും ഇനി സംഗക്കാരക്ക് സ്വന്തമായി. കൂടാതെ ഈ നേട്ടത്തോടെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ മാത്രം സംഗക്കാര 2000 റണ്‍ തികച്ചു.
പാക്കിസ്ഥാന്റെ സഹീര്‍ അബ്ബാസ്, സയീദ് അന്‍വര്‍, ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഹെര്‍ഷലെ ഗിബ്‌സ്, എ.ബി. ഡിവില്ലിയേഴ്‌സ്, ക്വിന്റണ്‍ ഡി കോക്ക്, ന്യൂസിലാന്റിന്റെ റോസ് ടെയ്‌ലര്‍ എന്നിവരുടെ പേരിലുള്ള തുടര്‍ച്ചയായ മൂന്ന് സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡാണ് സംഗ ഇന്നലെ കടപുഴക്കിയത്.
1996-ല്‍ ഓസ്‌ട്രേലിയയുടെ മാര്‍ക്ക് വോ, 2003ല്‍ ഇന്ത്യയുടെ സൗരവ് ഗാംഗുലി, 2007-ല്‍ ഓസ്‌ട്രേലിയയുടെ മാത്യു ഹെയ്ഡന്‍ എന്നിവരുടെ പേരിലുള്ള മൂന്ന് സെഞ്ചുകളെന്ന റെക്കോര്‍ഡും ഇന്നലെ സംഗ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. മാത്രമല്ല ഒരു സെഞ്ചുറി കൂടി നേടിയാല്‍ ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗിനൊപ്പം ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന ബഹുമതിയും പങ്കിലും.
പോണ്ടിംഗ് അഞ്ച് സെഞ്ചുറികളാണ് ലോകകപ്പില്‍ നേടിയിട്ടുള്ളത്. ആറ് സെഞ്ചുറികള്‍ നേടിയ ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഒന്നാം സ്ഥാനത്ത്. ആറ് സെഞ്ചുറികള്‍. ശ്രീലങ്കക്കായി 403 ഏകദിനങ്ങളില്‍ പാഡണിഞ്ഞ സംഗക്കാര കരിയറിലെ 25-ാം ഏകദിന സെഞ്ചുറിയും ഈ വര്‍ഷത്തെ അഞ്ചാം ശതകവുമാണ് ഇന്നലെ സ്വന്തമാക്കിയത്. സംഗയുടെ ഫോമില്‍ ശ്രീലങ്കയുടെ ലോകകപ്പ് പ്രതീക്ഷകളും വാനോളമുയരുകയാണ്.
















