സിഡ്‌നി: ലോകകപ്പ് ഏകദിന ക്രിക്കറ്റിലെ സൂപ്പര്‍പോരാട്ടം ഇന്ന്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും മുന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ഏറ്റുമുട്ടും. വിജയികള്‍ 29ന് ന്യൂസിലാന്‍ഡുമായി കലാശക്കളിക്ക് യോഗ്യത നേടുകയും ചെയ്യും.
ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് സെമിഫൈനലില്‍ ഓസ്‌ട്രേലിയ ഇന്ത്യയുടെ എതിരാളികളായെത്തുന്നത്. ഒരു ഫൈനലിന്റെ ആവേശത്തോളമെത്തുന്ന സെമിപോരാട്ടത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഇരു ടീമുകളും പ്രതീക്ഷിക്കുന്നില്ല.
അതേസമയം ഇന്നത്തെ പോരാട്ടം മഴപ്പേടിയുടെ നിഴലിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി സിഡ്‌നിയില്‍ മഴ പെയ്യുന്നുണ്ട്. ഇന്നും മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷകരുടെ അഭിപ്രായം. രണ്ടുദിവസമായി പെയ്യുന്ന മഴ ടീമുകളുടെ തയ്യാറെടുപ്പിനെ ചെറിയ തോതില്‍ ബാധിച്ചിട്ടുണ്ട്. കാര്യമായ പരിശീലനം നടത്താന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞിട്ടില്ല. മഴകാരണം കളി നടക്കാതെ പോവുകയാണെങ്കില്‍ അപരാജിത കുതിപ്പ് തുടരുന്ന ടീം ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്യും.
ലോകകപ്പിന്റെ ചരിത്രത്തില്‍ ഓസ്‌ട്രേലിയ ഇതുവരെ സെമിയില്‍ പരാജയപ്പെട്ടിട്ടില്ല എന്നത് അവര്‍ക്ക് ഇന്നത്തെ പോരാട്ടത്തില്‍ നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. മാത്രമല്ല മുന്‍പ് ആറ് തവണ സെമിയില്‍ കളിച്ചപ്പോള്‍ നാല് തവണ കിരീടവും അവര്‍ സ്വന്തമാക്കിയിരുന്നു. രണ്ട് തവണ മാത്രമാണ് അവര്‍ക്ക് കലാശപ്പോരാട്ടത്തില്‍ കാലിടറിയത്.
അതേസമയം ഇന്ത്യ ആറാം തവണയാണ് സെമിയില്‍ കളിക്കുന്നത്. മുന്‍പ് കളിച്ച അഞ്ചെണ്ണത്തില്‍ രണ്ട് തവണയും സെമിയില്‍ പരാജയപ്പെടുകയും ചെയ്തു. എങ്കിലും നിര്‍ണായക ഘട്ടത്തില്‍ ഉണര്‍ന്നു കളിക്കുന്ന മികവ് ഇന്ത്യന്‍ ടീമിനെപ്പോലെ മറ്റാര്‍ക്കും അവകാശപ്പെടാനാവില്ല എന്നതുതന്നെയാണ് ടീമിന്റെ ഗുണവും.
ഒരൊറ്റ കളി പോലും തോല്‍ക്കാതെയാണ് ടീം ഇന്ത്യ സെമിയിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, വിന്‍ഡീസ്, സിംബാബ്‌വെ, അയര്‍ലന്‍ഡ്, യുഎഇ എന്നീ ടീമുകളും ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശുമാണ് ഇന്ത്യക്ക് മുന്നില്‍ തകര്‍ന്നത്. തികച്ചും ആധികാരികമായിട്ടായിരുന്നു ടീം ഇന്ത്യയുടെ സെമിപ്രവേശം.
അതേസമയം ഓസ്‌ട്രേലിയ ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ മറ്റു മത്സരങ്ങളിലെല്ലാം തകര്‍പ്പന്‍ വിജയമാണ് മൈക്കല്‍ ക്ലാര്‍ക്കും സംഘവും നേടിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ പാക്കിസ്ഥാനാണ് കംഗാരുക്കള്‍ക്ക് മുന്നില്‍ കീഴടങ്ങിയത്.
സിഡ്‌നിയിലെ പിച്ച് പൊതുവെ സ്പിന്നിന് അനുകൂലമാണ്. അതുകൊണ്ടുതന്നെ അശ്വിനും രവീന്ദ്ര ജഡേജയും പാര്‍ട്ട് ടൈം സ്പിന്നറായ സുരേഷ് റെയ്‌നയും ചേര്‍ന്ന് അത്ഭുതങ്ങള്‍ കാട്ടുന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. മധ്യ ഓവറുകളില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ ഫലപ്രദമായി ഉപയോഗിക്കാനായാല്‍ റണ്ണൊഴുക്ക് തടയാനും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് കഴിയും. അതേസമയം എന്നാല്‍ അവസരത്തിനൊത്ത് ഉയരാന്‍ കഴിയുന്ന സ്പിന്നര്‍മാര്‍ ഇല്ലെന്നതാണ് ഓസീസിനെ കുഴക്കുന്നത്.
അതേസമയം പിച്ച് സ്പിന്നര്‍മാരെ തുണയ്‌ക്കുമെന്ന റിപ്പോര്‍ട്ട് സജീവമായതോടെ ഓസ്‌ട്രേലിയ ഇതിഹാസ താരം ഷെയ്ന്‍ വോണിനെ പരിശീലനത്തിനായി കഴിഞ്ഞ ദിവസം വിളിച്ചുവരുത്തി. വോണിനെ പന്തുകള്‍ ഏറെനേരം നെറ്റ്‌സില്‍ ബാറ്റുചെയ്താണ് ഓസ്‌ട്രേലിയക്കാരുടെ പരിശീലനം.
സേവ്യര്‍ ദോഹര്‍ത്തി, ഗ്ലെന്‍ മാക്‌സ്‌വെല്‍ തുടങ്ങിയ ഓസീസ് സ്പിന്നര്‍മാര്‍ക്കും ചില തന്ത്രങ്ങള്‍ പറഞ്ഞുകൊടുത്തശേഷമാണ് വോണ്‍ ഓസീസ് ക്യാംപില്‍നിന്ന് മടങ്ങിയത്.
ഗ്രൂപ്പ് ഘട്ടത്തില്‍ സിഡ്‌നിയില്‍ നടന്ന കളിയില്‍ സ്പിന്നര്‍മാര്‍ അരങ്ങുവാണിരുന്നു.
വെസ്റ്റിന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിര്‍ അഞ്ചും ശ്രീലങ്കക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ താഹിര്‍ നാലും ഡുമ്‌നി മൂന്നുംവിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു. ഇതോടെയാണ് പിച്ച് സ്പിന്നിനെ കാര്യമായി സഹായിക്കുന്നതാണെന്ന വിലയിരുത്തലില്‍ എത്തിച്ചത്.
ബാറ്റിംഗ് ലൈനപ്പിന്റെ കാര്യത്തിലും ഇന്ത്യക്ക് ഏറെ ആശങ്കപ്പെടേണ്ടതില്ല. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, ക്യാപ്റ്റന്‍ ധോണി എന്നിവര്‍ മികച്ച ഫോമിലാണ്.
കഴിഞ്ഞ മത്സരങ്ങളില്‍ നിന്നായി ധവാനും രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും സുരേഷ് റെയ്‌നയും ചേര്‍ന്ന് അടിച്ചുകൂട്ടിയത് 1244 റണ്‍സാണ്. ധവാന്‍ രണ്ട് സെഞ്ചുറികളും ഒരു അര്‍ദ്ധസെഞ്ചുറിയുമടക്കം 7 മത്സരങ്ങളില്‍ നിന്ന് 367 റണ്‍സും വിരാട് കോഹ്‌ലി 304 റണ്‍സും രോഹിത് ശര്‍മ്മ ഒരു ശതകവും രണ്ട് അര്‍ദ്ധസെഞ്ചുറികളുമടക്കം 296 റണ്‍സുമാണ് നേടിയിട്ടുള്ളത്. സുരേഷ് റെയ്‌ന് 7 കളികളിലെ അഞ്ച് ഇന്നിംഗ്‌സുകൡ നിന്നായി ഒരു സെഞ്ചുറിയും രണ്ട് അര്‍ദ്ധശതകങ്ങളുമടക്കം 277 റണ്‍സും സ്വന്തമാക്കി. ഇവരുടെ ഫോം തന്നെയാണ് ഇന്ത്യയുടെ പ്രധാന ശക്തിയും. ഓസ്‌ട്രേലിയന്‍ നിരയില്‍ ആറ് കളികളിലെ അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്നായി 301 റണ്‍സ് അടിച്ചുകൂട്ടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 288 റണ്‍സും ആരോണ്‍ ഫിഞ്ച് 199 റണ്‍സും വാട്‌സണ്‍ 178 റണ്‍സും നേടിയിട്ടുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ഇതുവരെ ഫോമിലേക്കുയര്‍ന്നിട്ടില്ല. ഇന്നത്തെ നിര്‍ണായക പോരാട്ടത്തില്‍ ക്ലാര്‍ക്ക് ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഓസീസ് ക്യാമ്പ്.
ബാറ്റിംഗ് നിരയെപ്പോലെ ബൗളര്‍മാരും മികച്ച ഫോമിലാണ്. ഈ ലോകകപ്പില്‍ മുഴുവന്‍ എതിരാളികളെയും ഓള്‍ ഔട്ടാക്കിയ ഏക ടീമെന്ന ബഹുമതി ഇന്ത്യയ്‌ക്കാണ്. 6 കളികളില്‍ നിന്ന് 17 വിക്കറ്റെടുത്ത പേസര്‍ മുഹമ്മദ് ഷാമിയാണ് ബൗളിംഗിലെ കുന്തമുന. ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ മൂന്നാം സ്ഥാനത്താണ് ഷാമി. കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങാതിരുന്ന ഷാമി പരിക്കിന്റെ പിടിയിലാണെന്ന സൂചനയുണ്ടായിരുന്നെങ്കിലും ഇന്നത്തെ നിര്‍ണായകപോരാട്ടത്തില്‍ കംഗാരുക്കളെ എറിഞ്ഞിടാനായി ഗ്രൗണ്ടിലിറങ്ങുമെന്ന് ഉറപ്പാണ്.
ഏഴ് കളികളില്‍ നിന്ന് 14 വിക്കറ്റ് വീഴ്‌ത്തിയ മറ്റൊരു ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവും 12 വിക്കറ്റ് വീഴ്‌ത്തിയ സ്പിന്നര്‍ അശ്വിനും 11 വിക്കറ്റ് വീഴ്‌ത്തിയ ഫാസ്റ്റ് ബൗളര്‍ മോഹിത് ശര്‍മ്മയും മികച്ച ഫോമിലാണെന്നത് ഇന്ത്യക്ക് കാര്യങ്ങള്‍ അനുകൂലമാക്കുന്നു.
മറുവശത്ത് ഓസ്‌ട്രേലിയന്‍ ബൗളിംഗ് നിരയും ഏറെ കരുത്തരാണ്. 6 കളികളില്‍ നിന്നായി 18 വിക്കറ്റുകള്‍ വീഴ്‌ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് ഉജ്ജ്വല ഫോമിലാണ്. 10 വിക്കറ്റ് വീഴ്‌ത്തിയ മിച്ചല്‍ ജോണ്‍സണും ഒപ്പം ഹെയ്‌സല്‍വുഡും ഫോക്‌നറും ഷെയ്ന്‍ വാട്‌സണും സ്പിന്നര്‍മാരായി ഗ്ലെന്‍ മാക്‌സ്‌വെല്ലും സ്റ്റീവന്‍ സ്മിത്തും അടങ്ങുമ്പോള്‍ കംഗാരക്കളുടെ കരുത്ത് കുറച്ചുകാണാന്‍ കഴിയില്ല.
എന്നാല്‍ സിഡ്‌നിയിലെ പിച്ച് ഇന്ത്യക്ക് അത്ര നല്ല ഓര്‍മ്മകളല്ല നല്‍കുന്നത്. ഇവിടെ കളിച്ച 13 കളികളില്‍ വെറും ഒരെണ്ണത്തില്‍ മാത്രമാണ് ടീം ഇന്ത്യക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 2008-ലെ ത്രിരാഷ്‌ട്ര പരമ്പരയിലെ ഫൈനലിലായിരുന്നു വിജയം. മാത്രമല്ല ഓസ്‌ട്രേലിയന്‍ മണ്ണിലെ മൊത്തം പ്രകടനത്തിലും ഇന്ത്യക്ക് ആശ്വസിക്കാന്‍ ഏറെയൊന്നുമില്ല.
40 കളികളില്‍ ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യന്‍ വിജയം 10 എണ്ണത്തില്‍ മാത്രം. 2012-ന് ശേഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ഏകദിനത്തില്‍ വിജയിക്കാനും ഇന്ത്യന്‍ ടീമിന് കഴിഞ്ഞിട്ടില്ല. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ ഇരുടീമുകളും രണ്ട് തവണ മുഖാമുഖം വന്നപ്പോള്‍ ഓരോ വിജയം ഇരുവരും സ്വന്തമാക്കി. ലോകകപ്പിന് മുമ്പ് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഉള്‍പ്പെട്ട ത്രിരാഷ്‌ട്രപരമ്പരയിലും ഇന്ത്യ സമ്പൂര്‍ണ്ണപരാജയമായിരുന്നു. എന്നാല്‍ അതിനുശേഷം ലോകകപ്പ് തുടങ്ങിയപ്പോള്‍ മറ്റൊരു ഇന്ത്യന്‍ ടീമിനെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. അതുതന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷയും.
സാധ്യതാ ടീം: ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, അജിന്‍ക്യ രഹാനെ, സുരേഷ് റെയ്‌ന, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍ & ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഉമേഷ് യാദവ്, മോഹിത് ശര്‍മ്മ, മുഹമ്മദ് ഷാമി.
ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, സ്റ്റീവന്‍ സ്മിത്ത്, മൈക്കല്‍ ക്ലാര്‍ക്ക് (ക്യാപ്റ്റന്‍), ഷെയ്ന്‍ വാട്‌സണ്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ബ്രാഡ് ഹാഡിന്‍ (വിക്കറ്റ് കീപ്പര്‍), ജെയിംസ് ഫോക്‌നര്‍, മിച്ചല്‍ ജോണ്‍സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്.
















