കൂത്തുപറമ്പ്: സംഘപരിവാര്‍ പ്രവര്‍ത്തകരെ പീഡിപ്പിക്കുന്ന കണ്ണവം പോലീസ് നടപടി തുടര്‍ക്കഥയാവുന്നു. കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകനെ അകാരണമായി കസ്റ്റഡിയിലെടുത്തു. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി ചെറുവാഞ്ചേരി മേഖലയില്‍ ഹര്‍ത്താലും ഉപരോധവും നടത്തി. ആര്‍എസ്എസ് കൈലാസപുരം ശാഖ മുഖ്യശിക്ഷക് അഖിലിനെ കഴിഞ്ഞ ദിവസം ഒരുപറ്റം സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇന്ദിരഗാന്ധി ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്ന അഖില്‍ ഇന്നലെയാണ് ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടില്‍ തിരികെയെത്തിയത്. സംഭവത്തില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരെ ഇതുവരെ കണ്ണവം പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പകരം അക്രമിക്കപ്പെട്ട അഖിലിനെ വീട്ടില്‍ക്കയറി അന്യായമായി കണ്ണവം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവം അന്വേഷിച്ച് കണ്ണവം പോലീസ് സ്റ്റേഷനില്‍ പോയ ബിജെപി നേതാക്കളോട് എസ്ഐ അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചെറുവാഞ്ചേരി മേഖലയില്‍ ഹര്‍ത്താലും റോഡ് ഉപരോധവും നടത്തി. സംഘപരിവാര്‍ നേതാക്കളായ കുഞ്ഞിക്കണ്ണന് മാസ്റ്റര്‍, ആര്.ശശിധരന്, പി.സുധീര്‍, കെ.പി.സഞ്ജീവ് കുമാര്‍, ലസിത പാലക്കല്‍ എന്നിവര്‍ നേത്യത്വം നല്കി. അറസ്റ്റ് ചെയ്ത അഖിലിനെ പോലീസ് വിട്ടയക്കാന്‍ തയ്യാറായതോടെയാണ് സമരക്കാര്‍ ഉപരോധം അവസാനിപ്പിച്ചത്.
സിപിഎമ്മിന്റെ നേതൃത്വത്തിലുളള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ചെറുവാഞ്ചേരി മേഖലയിലുള്‍പ്പെടെ കണ്ണവം പോലീസ് പരിധിയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് കളളക്കേസില്പ്പെടുത്തുന്നതും അന്യായമായി കസ്റ്റഡിയിലെടുക്കുന്നതും പതിവായിരിക്കുകയാണ്. പോലീസ് സിപിഎം നേതൃത്വത്തിന്റെ ഇംഗിതത്തിനനുസരിച്ച് പെരുമാറുന്നതിനെതിരെ പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: