കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ മൂന്നാം മുറ. പടുവിലായിയിലെ നവജിത്ത്, ചക്കരക്കല്ലിലെ ലനീഷ്, ആര്‍വി മൊട്ടയിലെ വിപിന്‍, മമ്പറത്തെ സജേഷ് എന്നിവര്‍ക്കാണ് പോലീസ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവരെ കള്ളക്കേസില്‍ കുടുക്കി പോലീസ് അറസ്റ്റ് ചെയ്തത്. സഹോദരിയുടെ കല്ല്യാണത്തിന് ക്ഷണിക്കാന്‍ ബന്ധുവീട്ടില്‍ പോയ സമയത്താണ് നവ നവജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. താന്‍ ഏതെങ്കിലും കേസില്‍ പ്രതിയല്ലെന്നും സഹോദരിയുടെ കല്ല്യാണം അറിയിക്കാന്‍ പോയതാണെന്നും പറഞ്ഞപ്പോള്‍ ഇടതു പക്ഷം ഭരിക്കുമ്പോള്‍ ആര്‍എസ്എസുകാരന്റെ വീട്ടില്‍ കല്ല്യാണമൊന്നും വേണ്ടെന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചത്. കസ്റ്റഡിലെയുത്ത നാലുപേരെയും പോലീസ് ജീപ്പിനകത്തുവെച്ചും ലോക്കപ്പിലിട്ടും ക്രൂരമായി മര്‍ദ്ദിച്ചു. പോലീസ് ജീപ്പില്‍ ഉച്ചത്തില്‍ പാട്ടുവെച്ചതിന് ശേഷമായിരുന്നു മര്‍ദ്ദനം. കൂത്തുപറമ്പ് എസ്‌ഐ മനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മര്‍ദ്ദിച്ചത്. ഷൂസിട്ട കാലുകൊണ്ട് നെഞ്ചത്ത് ചവിട്ടിയതിനാല്‍ നാലുപേര്‍ക്കും ശ്വാസമെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ലനീഷിന്റെ ഇരു കൈകളും അടിച്ച് തകര്‍ത്ത നിലയിലാണ്. ഒരു ആര്‍എസ്എസുകാരനും ജോലി ചെയ്ത് ജീവിക്കേണ്ടെന്ന് ആക്രോശിച്ച് കൊണ്ടാണ് എസ്‌ഐ മനുവിന്റെ നേതൃത്വത്തില്‍ മര്‍ദ്ദനം തുടര്‍ന്നത്. തങ്ങള്‍ക്ക് ഏതെങ്കിലും സംഭവവുമായി ബന്ധമില്ലെന്ന് പറഞ്ഞപ്പോള്‍ അത് തങ്ങള്‍ക്കുമറിയാമെന്നായിരുന്നു കേസൊക്കെ ഞങ്ങളുണ്ടാക്കിക്കൊള്ളാമെന്നുമായിരുന്നു പോലീസിന്റെ പ്രതികരണം. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്ന കൊടിയ പീഡനം ഇവര്‍മജിസ്‌ട്രേറ്റിനോട് ബോധിപ്പിച്ചിരുന്നു. മജിസ്‌ട്രേറ്റ് നാലുപേരില്‍ നിന്നും പ്രത്യേകം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തിയെന്ന കേസില്‍ നാലുപേരെയും കോടതി റിമാന്റ് ചെയ്തു. സമാന സാഹചര്യത്തില്‍ തന്നെയായിരുന്നു മാഹി ചെമ്പ്രയിലെ സുബീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തതും ക്രൂരമായ മര്‍ദ്ദനത്തിന് വിധേയനാക്കിയതും. കാരായിമാര്‍ ഉള്‍പ്പടെയുള്ള സിപിഎമ്മുകാരായ കൊലക്കേസ് പ്രതികളെ രക്ഷിക്കാന്‍ തെറ്റായ മൊഴി രേഖപ്പെടുത്താന്‍ ഡിവൈഎസ്പിമാരായ പ്രിന്‍സ് അബ്രഹാം, പി.പി.സദാന്ദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന മൂന്നാം മുറ ഏറെ വിവാദമായിരുന്നു. ഇതിന്റെ ചൂടാറും മുമ്പാണ് സമാനരീതിയിലുള്ള മൂന്നാം മുറ അരങ്ങേറിയിരിക്കുന്നത്.














