തിരുവനന്തപുരം: ഐരാണിമുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആശുപത്രികെട്ടിട ഉദ്ഘാടന ചടങ്ങില്‍ പ്രോട്ടോകോള്‍ ലംഘനവും കടുത്ത അവഹേളനവും. ആശുപത്രി സ്ഥിതി ചെയ്യുന്ന മണ്ഡലം ബിജെപി എംഎല്‍എ ആയതിനാല്‍ ഉദ്ഘാടന പരിപാടി അലങ്കോലമാക്കാന്‍ നഗരസഭാ ഭരണ നേതൃത്വം ആകുന്നതെല്ലാം ചെയ്തു. പരിപാടിയുടെ നോട്ടീസ് തയ്യാറാക്കയതു മുതല്‍ ഉദ്ഘാടന ചടങ്ങില്‍ വരെ പ്രോട്ടോകോള്‍ ലംഘനം. എംഎല്‍എ യുടെ അദ്ധ്യക്ഷതയില്‍ നടക്കേണ്ട യോഗത്തിന്റെ നോട്ടീസ് തയ്യാറാക്കിയതില്‍ എംഎല്‍എയെ മുഖ്യപ്രഭാഷണകനാക്കി. മന്ത്രി കെ.കെ. ശൈലജ ആയിരുന്നു ഉദ്ഘാടനം നിര്‍വ്വഹിക്കേണ്ടിയിരുന്നത്. മേയര്‍ വി.കെ. പ്രശാന്ത് അദ്ധ്യക്ഷനും. എന്നാല്‍ മന്ത്രി എത്താത്തതിനാല്‍ എംഎല്‍എയെ അദ്ധ്യക്ഷനാക്കി മേയര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍ലിര്‍ ആര്.സി.ബീന ബിജെപി അംഗമായതിനാല്‍ സ്വാഗത പ്രസംഗം സിപിഎം സ്റ്റാന്റിംഗ് കമ്മറ്റി അംഗം ഏറ്റെടുത്ത ശേഷം കൗണ്‍സിലറെ നന്ദി പ്രകാശനത്തിലേക്ക് മാറ്റി. വേദിയുടെ നിര്‍മ്മാണം തുടങ്ങിയത് ഉദ്ഘാടന സമയമായ രാവിലെ 10ന്. ഇരുപതിനായിരം രൂപക്ക് വേദിനിര്മ്മാണത്തിന് കരാര്‍ നല്‍കിയത് നഗരസഭയായിരുന്നു. വേദി നിര്‍മ്മാണം നടത്തിക്കുന്നതില്‍ നഗരസഭിയിലെ സിപിഎം ജീവനക്കാര്‍ തികഞ്ഞ അലംഭാവം കാണിച്ചു. തലേദിവസം കൗണ്‍സിലര്‍ വേദിയുടെ കാര്യം ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ഉദ്ഘാടനത്തിന് മുമ്പ് വേദിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു മറുപടി. എന്നാല്‍ നിര്‍മ്മാണം മനപൂര്‍വ്വം താമസിപ്പിക്കുകയായിരുന്നു.ഉദ്ഘാടന ചടങ്ങിനായി കൃത്യ സമയത്ത് എംഎല്‍എ എത്തിയെങ്കിലും രണ്ടു മണിക്കൂര്‍ വൈകിയാണ് ചടങ്ങ് നടത്താനായത്. എന്നാല്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ വേദി നിര്‍മ്മാണം പൂര്‍ത്തിയായതോടെ മേയറും സിപിഎം കൗണ്‍സിലര്‍മാരും എത്തിച്ചേര്‍ന്നു. എംഎല്‍എയെ അവഹേളിച്ചതില്‍ പ്രദേശത്ത് പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: