തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് സംബന്ധിച്ച ആശങ്കക്ക് വിരാമം. ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി വെടിക്കെട്ട് നടത്താന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് അനുമതി നല്‍കാവുന്നതാണെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് ഇന്നലെ ദല്‍ഹിയില്‍ വ്യക്തമാക്കി.
പരമ്പരാഗത വെടിക്കെട്ട് സാമഗ്രികളായ അമിട്ട്, കുഴിമിന്നല്‍, നിലയമിട്ട്, ഗുണ്ട് എന്നിവ പൊട്ടിക്കുന്നതിനുള്ള നിരോധനമില്ല.
ലൈസന്‍സ് നല്കാന് ഏകജാലക സംവിധാനമായി ജില്ലാമജിസ്ട്രേറ്റ് ഓഫീസ് പ്രവര്‍ത്തിക്കണം.
ചീഫ് കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവിന്റെ അനുമതി വാങ്ങിവേണം വെടിക്കെട്ട് നടത്താന്‍. പരമ്പരാഗത വെടിക്കെട്ടിന് ഉപയോഗിക്കുന്ന അമിട്ട്, കുഴിമിന്നി, ഗുണ്ട് തുടങ്ങിയവ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. വെടിമരുന്ന് സൂക്ഷിക്കുന്ന സ്റ്റോര്‍ റൂമുകള്‍ വെടിക്കെട്ട് സ്ഥലം തുടങ്ങിയവ സന്ദര്‍ശിച്ച് ജില്ലാകളക്ടര്‍ സുരക്ഷ ഉറപ്പുവരുത്തണം. അതേസമയം വെടിക്കെട്ട് നടത്തുന്നതിന് പരിചയസമ്പന്നരും വിദഗ്ദ്ധരുമായവരെ നിയമിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തിലുണ്ട്. പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ട് നടത്തിപ്പിന് ഒരു തടസ്സവുമില്ല. പെസ്സോ സാമ്പിളുകള്‍ പരിശോധിച്ച് പത്തുദിവസത്തിനകം വെടിക്കെട്ടുകള്‍ക്കുള്ള അനുമതി നല്‍കണം. അപേക്ഷ ലഭിച്ച് പരമാവധി മുപ്പത് ദിവസത്തിനകം തീരുമാനമെടുക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. എക്സ്പ്ലോസീവ് കണ്ട്രോള് യൂണിറ്റുകളില്‍ ആവശ്യത്തിന് യോഗ്യരായ ജീവനക്കാരില്ലെങ്കില്‍ ഇത്തരം ആളുകളെ ഉടന്‍ നിയമിക്കണം.
പൊട്ടാസ്യം ക്ലോറേറ്റ് പോലുള്ള നിരോധിത സ്ഫോകട വസ്തുക്കള്‍ ഉപയോഗിക്കരുത്. വെടിക്കെട്ടിന് ഉപയോഗിക്കുന്ന സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷയും കൗണ്‍സിലറുമായ എം.എസ്.സംപൂര്ണയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: