തൃശൂര്‍: ആറാട്ടുപുഴ പൂരത്തിന്റെ നായകനായ തൃപ്രയാര്‍ തേവരുടെ മകീര്യം പുറപ്പാട് ഭക്തിസാന്ദ്രമായി. ഞായറാഴ്ച ഉച്ചക്ക് ശേഷം നടന്ന പുറപ്പാട് ചടങ്ങില്‍ കത്തുന്ന വെയിലിനെ ഭക്തിയുടെ കുടചൂടി കുളിരാക്കി ക്ഷേത്രം ഊരായ്മക്കാരായ ചേലൂര്‍, പുന്നപ്പുള്ളി, ജ്ഞാനപ്പുള്ളി മനകളിലെ നമ്പൂതിരിമാര്‍ കുളിച്ച് ഈറനുടുത്ത് ശ്രീകോവില്‍ വലം വെച്ച് തേവരെ തൊഴുത് മണ്ഡപത്തിന്റെ തെക്കേ നടവഴി മുഖ മണ്ഡപത്തിലിരുന്ന് തേവരെ എഴുന്നള്ളിക്കാന്‍ അനുവാദം നല്‍കിയതോടെയാണ് പുറപ്പാട് ചടങ്ങുകള്‍ തുടങ്ങിയത്. അടിയന്തിര മാരാര്‍ പാണി കൊട്ടിയ ശേഷം തൃക്കോല്‍ ശാന്തി തിരുവുടയാട ചാര്‍ത്തിയ തേവരുടെ തിടമ്പ് മണ്ഡപത്തില്‍ വിതാനിച്ച പന്തലിന് കീഴെ പീഠത്തില്‍ എഴുന്നള്ളിച്ചു വെച്ചു . ഇതോടെ അവകാശികളായ നാളിശ്ശേരി പട്ടത്ത് നമ്പ്യാര്‍ കുടുംബത്തിലെ ബ്രാഹ്മണി അമ്മമാര്‍ ബ്രാഹ്മണിപ്പാട്ട് പാടി. തുടര്‍ന്ന് ഭക്തര്‍ പറ നിറച്ചു. ഇതിന് ശേഷം തേവരെ പുറത്തേക്കെഴുന്നള്ളിച്ചു.
നിറപറയും നിലവിളക്കും പൂപ്പാലികയുമായി ക്ഷേത്ര അവകാശികളായ പൊതുവാളസ്യാര്‍ മുഖമണ്ഡപത്തിന്റെ വടക്കേ നടയില്‍ തേവരെ എതിരേറ്റു. വടക്കേ നടവഴി മുഖമണ്ഡപത്തില്‍ നിന്ന് പുറത്തിറങ്ങി ശ്രീകോവിലിനെ പ്രദക്ഷിണം ചെയ്ത് തേവരെ ക്ഷേത്രത്തിന്റെ കിഴക്കേ നടവഴി പുറത്തേക്കെഴുന്നള്ളിച്ചപ്പോള് ക്ഷേത്രാങ്കണം രാമമന്ത്രത്താല്‍ മുഖരിതമായി. കിഴക്കേ നടയില്‍ സ്വര്‍ണ്ണക്കോലത്തില്‍ ദേവസ്വം ബലരാമന്റെ പുറത്ത് തേവരെഴുന്നള്ളുമ്പോള്‍ 1501 കതിനാവെടി മുഴങ്ങി. ഇതോടെ രമാനാമ ജപം ഉച്ചസ്ഥായിയിലായി. രണ്ടാനകളുടെ കൂടി അകമ്പടിയോടെ ക്ഷേത്രം വലം വെച്ച് പടിഞ്ഞാറെ നടയില്‍ ഭക്തരുടെ പറ സ്വീകരിച്ച് പുറത്തിറങ്ങിയ തേവര് സേതുകുളം ആറാട്ടിന് യാത്രയായി. വഴിനീളെ ഭക്തരുടെ സ്വീകരണമേറ്റുവാങ്ങിയായിരുന്നു തേവരുടെ യാത്ര. ഗ്രാമപ്രദക്ഷിണത്തിലെ ആദ്യ ആറാട്ടാണ് സേതുകുളത്തിലേത്. ആറാട്ട് കഴിഞ്ഞ് മടങ്ങിയ തേവര്‍ക്ക് പടിപ്പുരക്കല്‍ പടിയില്‍ നിന്ന് പാണ്ടിമേളം അകമ്പടിയായി.
ആറാട്ടുപുഴ പൂരത്തിന് നായകത്വം വഹിക്കുന്ന തേവരുടെ തിങ്കളാഴ്ചയിലെ ഗ്രാമപ്രദക്ഷിണം രാവിലെ നടക്കുന്ന നടയ്ക്കല്‍ പൂരത്തോടെ തുടങ്ങും. നടക്കല്‍ പൂരത്തിന് സ്വര്‍ണ്ണക്കോലത്തില്‍ എഴുന്നള്ളുന്ന തേവര് വൈകീട്ട് കാട്ടൂര്‍ പൂരത്തിന് പുറപ്പെടും. പൂരം കഴിഞ്ഞ് തിരിച്ചെത്തുന്ന തേവര് ചൊവ്വാഴ്ച പുലര്‍ച്ചെ കുറുപ്പിന്റെ പടിയ്ക്കല്‍ നിയമവെടിയും ഇല്ലത്തെ പറയും കഴിഞ്ഞ് പുത്തന്‍കുളത്തില്‍ ആറാടി ക്ഷേത്രചടങ്ങുകള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ബ്ലാഹയില്‍ കുളത്തില്‍ ആറാട്ടിന് യാത്രയാകും. സന്ധ്യക്ക് നിയമവെടിക്ക് ശേഷം തേവര് കുറുക്കന് കുളത്തില്‍ ആറാട്ടിന് എഴുന്നള്ളും.
ബുധനാഴ്ച രാവിലെ വെന്നിക്കല്‍ പറയെടുപ്പും കോതകുളം ആറാട്ടും കഴിഞ്ഞ് പൈനൂരില്‍ ചാലു കുത്തുന്ന തേവര് വൈകീട്ട് രാമന്‍കുളത്തില്‍ ആറാട്ടിന് പോകും. ഇല്ലങ്ങളില്‍ പൂരവും സമുദായമഠം പറയും കൊട്ടാരത്തില്‍ പറയും കഴിഞ്ഞ് ക്ഷേത്രത്തിലെത്തും.
വ്യാഴാഴ്ച സന്ധ്യക്ക് കിഴക്കേ കരയിലെ ഗ്രാമപ്രദക്ഷിണത്തിനായി സ്വന്തം പള്ളിയോടത്തില്‍ തേവര് പുഴ കടക്കും. കിഴക്കേനട പൂരവും ഊരായ്മ ഇല്ലങ്ങളിലെ പൂരവും മുറ്റിച്ചൂര്‍ കൊട്ടാരത്തിലെ പറയെടുപ്പും കഴിഞ്ഞ് ക്ഷേത്രത്തിലെത്തും. വെള്ളിയാഴ്ച സന്ധ്യക്ക് ക്ഷേത്ര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി സ്വര്‍ണ്ണക്കോലത്തില്‍ തേവര് തന്ത്രി ഇല്ലത്തേക്ക് യാത്രയാകും. ആമലത്ത് പടിക്കലാണ് നിയമവെടി. തന്ത്രി ഇല്ലത്തുനിന്ന് മടങ്ങുമ്പോള്‍ വൈറ്റിലാശ്ശേരിയിലാണ് നിയമവെടി. മുരിയാംകുളങ്ങരയിലെ മീന്‍പിടുത്തം കഴിഞ്ഞ് ക്ഷേത്രത്തില്‍ തിരിച്ചെത്തുന്ന തേവര് ശനിയാഴ്ച അത്താഴപൂജയും ശീവേലിയും കഴിഞ്ഞ് ആറാട്ടുപുഴക്ക് യാത്രയാകും.
അന്തിക്കാട് കാര്ത്ത്യായി ദേവിയുടെ മകയിരം പുറപ്പാടിന് ഇന്നലെ രാത്രി 9ന് ക്ഷേത്ര കുളത്തില്‍ ആറാട്ടിനു ശേഷം ആറാട്ടുകടവില്‍ പറ നിറക്കല്‍. തുടര്‍ന്ന് ക്ഷേത്രത്തില്‍ തിരിച്ചെത്തിയ ശേഷം നവകം, ശ്രീഭൂതബലി തുടങ്ങിയ ക്ഷേത്ര ചടങ്ങുകളും നടന്നു. ഇന്നു (തിങ്കള്‍) രാവിലെ 7നും 7.3ീ നും ഇടയില്‍ ക്ഷേത്രക്കുളത്തില്‍ ആറാട്ടിനു ശേഷം ക്ഷേത്ര ചടങ്ങുകള്‍ .വൈകിട്ട് 5.30ന് ദീപാരാധനക്കു ശേഷം ഭഗവതി ഗ്രാമ പ്രദക്ഷിണത്തിന്പുറപ്പെടുന്നു. 6 മണിക്ക് മേപ്പറമ്പ് വാമനമൂര്‍ത്തി ക്ഷേത്രത്തിലെ പറയെടുപ്പ്.തുടര്‍ന്ന് ചിറമുഖത്ത് അയ്യപ്പക്ഷേത്രം, കുളങ്ങാത്തുമന, കുന്നത്ത് മന, അന്തിക്കാട് വടക്കേക്കര മഹാവിഷ്ണു ക്ഷേത്രം, ചെരിയംകുളങ്ങര ശിവക്ഷേത്രം നാവടര മഠം (മേല്‍ശാന്തി ഇല്ലം) എന്നിവടങ്ങളിലെ പ്രദക്ഷിണത്തിനു ശേഷം ക്ഷേത്രത്തില്‍ തിരിച്ചെത്തും.
അന്തിക്കാട് ചൂരക്കോട് ഭഗവതി മകയിരം പുറപ്പാട് ദിവസമായ ഇന്നലെ ഉച്ചതിരിഞ്ഞ് 3 മണിക്ക് പാണ്ടിമേളത്തോടെ ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ച് ആറാട്ട്, നവകം, ശ്രീഭൂതബലി എന്നീ ചടങ്ങുകളും നടന്നു.ഇന്നുകാലത്ത് 8.30 ന് ആറാട്ടും തുടര്‍ന്ന് നവകം, ശ്രീഭൂതബലി എന്നിവ നടക്കും. തുടര്‍ന്ന് സന്ധ്യക്ക് 6 മണിക്ക് ഗ്രാമപ്രദക്ഷിണത്തിനു പുറപ്പെടുന്നു .6.30ന് പത്യാല ഭഗവതി ക്ഷേത്രം, ചെറുളിയില്‍ ഭദ്രകാളി മഠം,കൊടക്കാട്ടില്‍ ക്ഷേത്രം, പുലാമ്പുഴ പൊന്നമ്പലത്ത് ക്ഷേത്രം, കൊട്ടാരപറമ്പ്, എറവില്‍ വിശ്വകര്മ്മക്ഷേത്രം എന്നിവിടങ്ങളില്‍ പറയെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: