തൃശൂര്‍: അപകടങ്ങള്‍ കുറക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ഇരു ചക്രവാഹനങ്ങള്‍ പകലും ലൈറ്റിട്ട് വേണം ഓടിക്കാനെന്ന നിര്‍ദ്ദേശത്തില്‍ ആദ്യ ദിനത്തില്‍ കണ്ഫ്യൂഷനോടെ യാത്രികര്‍. നിയമം പാലിച്ച് ലൈറ്റ് തെളിയിച്ച് ഓടിച്ചവരും, മുന്നാളുകളിലെന്ന പോലെ ലൈറ്റ് ഓഫ്ചെയ്ത് ഓടിച്ചിരുന്നവരുമെല്ലാം ശനിയാഴ്ച നിരത്തിലിറങ്ങി.
ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ പെരുകിയ സാഹചര്യത്തില്‍ നിയന്ത്രണമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് പകല്‍ നേരത്തും ലൈറ്റ് തെളിയിക്കണണമെന്ന നിയമം നടപ്പിലാക്കുന്നത്. പലയിടത്തും പൊലീസിന്റെ വാഹന പരിശോധനയുണ്ടായിരുന്നുവെങ്കിലും ലൈറ്റ് തെളിയിക്കാത്തതിന് പിഴയീടാക്കിയിരുന്നില്ല.
എന്നാല്‍ നിയമം സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുന്നുണ്ടെന്ന് പൊലീസും, മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും പറഞ്ഞു. എഞ്ചിന് ഓണാക്കി കഴിഞ്ഞാല്‍ ഒപ്പം ഹെഡ് ലൈറ്റും തെളിയുന്ന ഓട്ടോമാറ്റിക് ഹെഡ് ലൈറ്റ് ഓണ്‍ സംവിധാനമുളള ഇരുചക്ര വാഹനങ്ങളാണ് പുതുതായി നിരത്തിലിറങ്ങുന്നത്. ലൈറ്റ് ഓഫ് ചെയ്യാനോ ഓണ്‍ചെയ്യാനോ സ്വിച്ചുണ്ടാകില്ല. പകലും ലൈറ്റ് തെളിക്കുന്നതോടെ തിരക്കുള്ള റോഡുകളില്‍ വലിയവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ഇരുചക്രവാഹനങ്ങള്‍ എളുപ്പത്തില്‍ ശ്രദ്ധയില്പ്പെടുമെന്നതും അപകടമൊഴിവാക്കാന്‍ കഴിയുമത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: