ഇരിട്ടി: പഴശ്ശി ജലാശയത്തില്‍ വീണു മരിച്ച ഇരിട്ടി കടത്തുംകടവ് സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ഇഗഌഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥി സൗരവിന്റെ മൃതദേഹം സംസ്‌കരിച്ചു. പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റിവെച്ച എസ്എസ്എല്‍സി കണക്കു പരീക്ഷ കഴിഞ്ഞ ശേഷം മറ്റു കുട്ടികളോടൊത്ത് നടത്തിയ ആഘോഷത്തിനൊടുവില്‍ ശരീരത്തിലും ധരിച്ച വസ്ത്രങ്ങളിലും പുരണ്ട ചായം കഴുകിക്കളയാനായി സ്‌കൂളിന് സമീപമുള്ള പഴശ്ശി പദ്ധതിയുടെ ജലാശയത്തിന്റെ ഭാഗമായ തന്തോട് വയലില്‍ ഇറങ്ങിയപ്പോള്‍ കാല്‍തെറ്റി വെള്ളക്കെട്ടില്‍ വീണായിരുന്നു മരണം. വെള്ളത്തില്‍ മുങ്ങിത്താണ സൗരവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഹപാഠി സിദ്ധാര്‍ഥും അപകടത്തില്‍പെട്ടു. ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രണ്ടുപേരെയും പുറത്തെടുത്ത് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സൗരവ് മരണത്തിനു കീഴടങ്ങി. സിദ്ധാര്‍ഥ് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചക്ക് 11.30 തോടെ കല്ലുമുട്ടിയിലെ വീട്ടില്‍ എത്തിച്ച മൃതദേഹം ഇവിടെ പൊതുദര്‍ശനത്തന് വെച്ച ശേഷം അമ്മയുടെ വീടായ കാഞ്ഞിലേരിയിലേക്കു കൊണ്ടുപോയി സംസ്‌കരിച്ചു. കല്ലുമുട്ടിയില്‍ ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ സ്‌കൂളിലെ സഹപാഠികളും അധ്യാപകരും അടക്കം നൂറുകണക്കിന് പേരാണ് എത്തിച്ചേര്‍ന്നത്.
കല്ലുമുട്ടിയിലെ കൊല്ലനാണ്ടി രമേശന്‍-പ്രസന്ന ദമ്പതികളുടെ മകനാണ് സൗരവ്. സഹോദരങ്ങള്‍: സോണിയ, സച്ചിന്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
















