എരുമേലി: മദ്യകുപ്പി വലിച്ചെറിഞ്ഞതിനെ ചോദ്യം ചെയ്ത പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വൃദ്ധരായ സഹോദരങ്ങളെ ഡിവൈഎഫ്ഐക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ മുട്ടപ്പള്ളി 40 ഏക്കറിനു സമീപമായിരുന്നു സംഭവം. പതിമൂന്ന് പേരടങ്ങുന്ന ഡിവൈഎഫ്ഐ സംഘത്തിന്റെ മര്‍ദ്ദനമേറ്റ മുട്ടപ്പള്ളി സ്വദേശികളും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സഹോദരങ്ങളുമായ പുല്ലാനിയോനിക്കല് ജ്ഞാനസുന്ദരന്‍ (ബേബി-75) സഹോദരനായ ചെല്ലപ്പന് (59) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കല്യാണ ആഘോഷത്തിന്റെ ഭാഗമായി നടന്ന മദ്യസത്ക്കാരം കഴിഞ്ഞ് മദ്യകുപ്പി വീടിന് സമീപത്തേക്ക് വലിച്ചെറിഞ്ഞതിനെ ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. വീടിന് സമീപത്തേക്ക് മദ്യക്കുപ്പി എറിഞ്ഞുടക്കുന്നതു കണ്ട് ബേബിയാണ് മദ്യപസംഘത്തോട് സംസാരിക്കാന്‍ വന്നത്. എന്നാല്‍ ഇതില്‍ ക്ഷുഭിതരായ സംഘം ബേബിയെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതിനിടെ മൂത്ത സഹോദരനായ ജ്ഞാനസുന്ദരന്‍ തടസ്സം പിടിക്കാനെത്തിയപ്പോഴാണ് ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്. എരുമേലി- പമ്പ സംസ്ഥാന പാതയോരത്തെ വീടിനു മുന്നിലാണ് സംഘം മദ്യക്കുപ്പി എറിഞ്ഞുടച്ചത്.
കുട്ടികളടക്കം നിരവധി യാത്രക്കാര്‍ സഞ്ചരിക്കുന്ന വഴിയാണെന്നും കുപ്പി ചില്ല് യാത്രക്കാര്‍ക്ക് അപകടം ഉണ്ടാക്കുമെന്ന് പറഞ്ഞതിനുതൊട്ടു പിന്നാലെ വീണ്ടും കുപ്പി പൊട്ടിക്കുകയും മര്‍ദ്ദിക്കാന്‍ സംഘം വരുകയായിരുന്നു. തുടര്‍ന്ന് എരുമേലി പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് സ്റ്റേഷനില്‍ കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നും പ്രതിഫലമായി 2000 രൂപ നല്‍കിയെന്നും ബേബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: