പോര്‍ക്കുളം : നൂറടി തോട്ടിലെ വെളളം വറ്റിതുടങ്ങിയതോടെ വെട്ടിക്കടവിലെ നൂറ് ഏക്കറോളം പാടശേഖരം ഉണങ്ങി തുടങ്ങി.പൊന്നം,പോര്‍ക്കുളം മേഖലയിലെ പാടങ്ങളിലാണ് ഉണക്കം ബാധിച്ചത്. നൂറടിതോട്ടിലെ ഉയര്‍ന്ന പ്രദേശങ്ങളായ പാടശേഖരങ്ങളിലോക്കുളള വെളളത്തിന്റെ ഒഴുക്ക് നിലച്ചു.
കതിര് വാരാന്‍ പാകമായ നെല്ചെടികള്ക്ക് കൂടുതല്‍ വെളളം വേണ്ടിവരുന്ന സമയത്താണ് തോട് വറ്റിതുടങ്ങിയത്.കഴിഞ്ഞ കാല് നുറ്റാണ്ടിനിടയില്‍ ആദ്യമായിട്ടാണ് തോട്ടില്‍ വെളളം കുറയുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. മൂപ്പ് കൂടിയ ഉമനെല്ലാണ് കര്‍ഷകര്‍ വിതച്ചത്. നൂറ്റി നാല്‍പ്പത് ദിവസം പ്രായമുളള നെല്ലിന് എണ്‍പത് ദിവസത്തെ മൂപ്പെത്തിയതേയുളളു. വെളളത്തിന്റെ നീരൊഴുക്ക് ദിവസം പ്രതി തോട്ടില്‍ കുറഞ്ഞതോടെ വെട്ടിക്കടവ് പാടശേഖരങ്ങള്‍ വരള്‍ച്ചയുടെ പിടിയിലേക്കമര്ന്നു. പൊന്നാനികോളിലെ നൂറടിതോട് ആരംഭിക്കുന്നത് വെട്ടിക്കടവ് പാടശേഖരങ്ങളില്‍ നിന്നാണ്. പടവുകാര്‍ക്ക് ആശ്വാസം പകരേണ്ട തിരുത്തിക്കാട് ബണ്ട് റിസര്‍വ്വോയറിലേക്ക് വെളളം പമ്പുചെയ്യാന്‍ വൈകിയതും കര്‍ഷകര്‍ക്ക് വിനയായി.
നെല്‍കൃഷിയുടെ തുടക്കത്തില്‍തന്നെ നൂറടിതോട്ടിലെ വെളളം തിരുത്തിക്കാട് സംഭരണിയിലേക്ക് പമ്പ് ചെയ്യുമായിരുന്നു.ഈ വെളളമാണ് വെട്ടിക്കടവ് പാടശേഖരങ്ങളിലേക്കുപയോഗിച്ചിരുന്നത്. ഇക്കുറി ജനുവരി അവസാനത്തോടെയാണ് പമ്പിങ്ങ് തുടങ്ങിയത്. അപ്പോഴേയ്ക്കും നുറടിതോട്ടിലെ വെളളം വറ്റിതുടങ്ങിയിരുന്നു. പമ്പിങ്ങ് നടക്കേണ്ട തിരുത്തിക്കാട് തോട്ടില്‍ വെളളമില്ലാത്തതുകൊണ്ട് സംഭരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഏപ്രില്‍ ആദ്യത്തോടെ കൊയ്ത്തുനടക്കേണ്ട പാടശേഖരങ്ങള്‍ക്ക് മാര്‍ച്ചില്‍ നല്ലവേനല്‍ മഴലഭിച്ചാല്‍ മാത്രമെ കരിഞ്ഞുണങ്ങാതെ കൊയ്തെടുക്കാന്‍ കഴിയുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: