വിദ്യാര്‍ത്ഥി സേവാ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പൂജപ്പുര മൈതാനിയില്‍ നടക്കുന്ന ആരോഗ്യശാസ്ത്ര മേളയുടെ ഭാഗമായി പബ്ലിക് ഹെല്‍ത്ത് ആന്റ് സയന്‍സ് എക്‌സിബിഷന്‍ ആന്ധ്രപ്രദേശ് ആരോഗ്യമന്ത്രി ഡോ. കാമിനേനി ശ്രീനിവാസഗാരു ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: ആയുര്‍വേദം അടക്കമുള്ള പാരമ്പര്യ വൈദ്യത്തിന് അര്‍ഹമായ പരിഗണന നല്‍കി പ്രോത്സാഹിപ്പിച്ചത് എന്‍ഡിഎ സര്‍ക്കാരുകള്‍ മാത്രമാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. അരനൂറ്റാണ്ട് രാജ്യം ഭരിച്ചവര്‍ ആധുനിക വൈദ്യശാസ്ത്രം പ്രോത്സാഹിപ്പിക്കാന്‍ നൂറു രൂപ അനുവദിക്കുമ്പോള്‍ ആയുര്‍വേദത്തിന് വെറും ഒരു രൂപയാണ് അനുവദിച്ചിരുന്നത്. ഇതിന് ആദ്യമായി മാറ്റംവരുത്തിയത് വാജ്‌പേയി സര്‍ക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിജ്ഞാസ 2017 ആരോഗ്യ-ശാസ്ത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു രാജഗോപാല്‍.
വാജ്‌പേയി സര്‍ക്കാരിന്റെ ഭരണകാലത്താണ് നിരവധി സംസ്ഥാനങ്ങളില്‍ ആയുര്‍വേദ കോണ്‍ഗ്രസുകള്‍ സംഘടിപ്പിച്ചത്. ഇതിലൂടെ പാരമ്പര്യവൈദ്യത്തിന് നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കാനായി. വിദേശ രാജ്യങ്ങളില്‍ നമ്മുടെ ആയുര്‍വേദവും പാരമ്പര്യ ചികിത്സയും പരിചയപ്പെടുത്താന്‍ അദ്ദേഹം നടപടി കൈക്കൊണ്ടു. ഇപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാരാകട്ടെ ഒരുപടി കൂടി കടന്ന് ആയുര്‍വേദവും പാരമ്പര്യവൈദ്യവും പ്രോത്സാഹിപ്പിക്കാനായി പ്രത്യേക മന്ത്രാലയം സൃഷ്ടിച്ച് ആയുഷ് വകുപ്പ് രൂപീകരിച്ചു.
മോദി സര്‍ക്കാരിലെ ആദ്യ ആരോഗ്യമന്ത്രിയായിരുന്ന ഡോ ഹര്‍ഷവര്‍ധന്‍ തിരുവനന്തപുരത്തെ ആയുര്‍വേദ കോളേജിനെ ദേശീയ പ്രാധാന്യമുള്ള ഗവേഷണ കേന്ദ്രമാക്കി ഉയര്‍ത്താന്‍ സഹായം വാഗ്ദാനം ചെയ്തു. എന്നാല്‍ ഭൂമി വിട്ടുനല്‍കാന്‍ കഴിയില്ലെന്നും മറ്റുമുള്ള തടസ്സവാദങ്ങള്‍ ഉന്നയിച്ച് അന്നത്തെ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷകക്ഷിയും ചേര്‍ന്ന് അത് നിരസിച്ചു. ഗവേഷണത്തിന് ആവശ്യമായ ഫണ്ട്, ലൈബ്രറി സൗകര്യം, ഹോസ്റ്റല്‍, ഗൈഡുമാര്‍ എന്നിവരെ സംഭാവന ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം കൂടിയേ കഴിയൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ മനസ്സിലാക്കണം. ആയുര്‍വേദ മരുന്നുകള്‍ വിദേശത്തേക്ക് കയറ്റി അയയ്‌ക്കാന്‍ ഇന്ന് നിയമപരമായ തടസ്സങ്ങളുണ്ട്. കേന്ദ്ര സ്ഥാപനമായാല്‍ അത് മറികടക്കാന്‍ സാധിക്കും. രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന മരുന്നുകള്‍ അതീവ ഹാനികരമാണെന്ന് ഇന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. ആയുര്‍വേദത്തിന്റെയും പാരമ്പര്യ വൈദ്യത്തിന്റെയും പ്രാധാന്യം ലോക രാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഇനിയും വര്‍ധിക്കുമെന്നും രാജഗോപാല്‍ പറഞ്ഞു.
















