ഹരികുമാര്‍ മനക്കര
കുന്നത്തൂര്‍: അനുദിനം മരണത്തിലേക്ക് നീങ്ങുന്ന ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. മുന്‍പെങ്ങുമില്ലാത്തവണ്ണം തടാകം ഇത്തവണ കടുത്ത വരള്‍ച്ചയിലേക്കാണ് നീങ്ങുന്നത്. ഒരടി എന്ന കണക്കില്‍ ജലനിരപ്പ് ദിനം പ്രതി താഴുന്നു.
സംസ്ഥാനസര്‍ക്കാരിന്റെ സംരക്ഷണപദ്ധതികള്‍ ഫയലുകളില്‍ ഉറങ്ങുന്ന അവസ്ഥയാണ്. ലോകതണ്ണീര്‍ത്തട ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ മുഖ്യമന്ത്രിയും കേന്ദ്രസഹായത്തിലുള്ള പ്രതീക്ഷയാണ് പങ്കുവെച്ചത്. റാംസര്‍ പട്ടികയിലുള്‍പ്പെട്ട ശാസ്താംകോട്ട, അഷ്ടമുടി കായലുകളുടെ സംരക്ഷണത്തിലായി കേന്ദ്രസഹായം തേടുമെന്നും അതിനായി സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് തയ്യാറായി വരികയാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
യുപിഎ ഭരണകാലത്ത് കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിന് വലിയ പ്രാതിനിധ്യം ഉണ്ടായിരുന്നിട്ടും തടാകസംരക്ഷണത്തിനായി കേന്ദ്രഫണ്ട് ലഭ്യമാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്‍ഡിഎ സര്‍ക്കാര്‍ വന്നതിനുശേഷവും തടാകസംരക്ഷണത്തിനായി യുഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതി അപ്രായോഗികമെന്ന് കണ്ട് തള്ളിയിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതില്‍ സംസ്ഥാനം വരുത്തിയ പാളിച്ചകളാണ് കേന്ദ്രസഹായം ലഭ്യമാക്കുന്നതിന് തടസ്സമായത്. അതുകൊണ്ടുതന്നെ തെറ്റുകള്‍ കടന്നുകൂടാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനത്തിന് കഴിയണം.
ജലസ്വരാജിന്റെ സംസ്ഥാനതല ഉദ്ഘാടനവേദിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് വിവിധ പരിസ്ഥിതി സംഘടനകള്‍ തടാകസംരക്ഷണം ആവശ്യപ്പെട്ടുള്ള നിവേദനങ്ങള്‍ നല്‍കിയിരുന്നു. ഇവ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച സാഹചര്യത്തില്‍ ബിജെപി സംസ്ഥാനനേതൃത്വത്തിന്റെ ഇടപെടലുകളുടെ കൂടി സഹായത്തോടെ ബൃഹത്പദ്ധതികള്‍ തടാകസംരക്ഷണത്തിനായി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇപ്പോള്‍തന്നെ ജലനിരപ്പ് മൈനസ് 127 അടിയാണ്. ദിവസവും 25 എംഎല്‍ഡി ജലമാണ് തടാകത്തില്‍നിന്ന് പമ്പ് ചെയ്‌തെടുക്കുന്നത്. ഇതില്‍ പന്ത്രണ്ട് മുതല്‍ പതിനേഴ് എംഎല്‍ഡി വരെ കൊല്ലം-പന്മന പദ്ധതികളിലേക്കും പത്ത് എംഎല്‍ഡി പ്രാദേശികമായും വിതരണം ചെയ്യുന്നു. വേനല്‍ക്കാലത്തെങ്കിലും ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടായില്ലെങ്കില്‍ തടാകം സമീപഭാവിയില്‍ത്തന്നെ ഓര്‍മ്മച്ചിത്രമാകുമെന്ന ആശങ്കയാണ് നാട്ടുകാര്‍ക്ക്.
















