കാക്കനാട്: കെബിപിഎസ് വളപ്പിലെ തേക്ക് മരങ്ങള്‍ ഉള്‍പ്പെടെ മുറിച്ച് കടത്തിയ കേസില്‍ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (കെഎഫ്ആര്‍ഐ) വിജിലന്‍ലന്‍സിന് റിപ്പോര്‍ട്ട് നല്‍കി. എത്ര മരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ശാസ്ത്രീയമായി വ്യക്തവരുത്താനാണ് തടിയുടെ വണ്ണം സംബന്ധിച്ച് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്.
വനം വകുപ്പിന്റെ പഴയ ഉത്തരവിന്റെ മറവിലാണ് കെബിപിഎസിലെ തേക്ക് ഉള്‍പ്പെടെ 370 മരങ്ങള്‍ മുറിച്ച് കടത്തിയതെന്നാണ് പരാതി. സോഷ്യല്‍ ഫോറസ്ട്രീ നല്‍കിയ അനുമതിയുടെ മറവില്‍ കഴിഞ്ഞ വര്‍ഷം കൊടും വേനലിലാണ് മരങ്ങള്‍ മുറിച്ചത്. അനുമതി നല്‍കി അഞ്ച് വര്‍ഷത്തിന് ശേഷം മരങ്ങള്‍ മുറിച്ച കെബിപിഎസ് മാനേജ്‌മെന്റ്, മരങ്ങളുടെ പുനര്‍ വിലനിര്‍ണവും ലേലവും നടത്തിയില്ല. അതുകൊണ്ട് തന്നെ എത്ര മരങ്ങള്‍ മുറിച്ചത് സംബന്ധിച്ച് ഇപ്പോഴും ദുരൂഹതയുണ്ട്. ഈ സാഹചര്യത്തിലാണ് മരങ്ങളുടെ അളവ് സംബന്ധിച്ച് വ്യക്തവരുത്താന്‍ കെഎഫ്ആര്‍ഐയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തേക്ക് മരങ്ങള്‍ക്ക് വര്‍ഷം ശരാശരി ഒന്ന് മുതല്‍ ഒന്നര സെന്റീമീറ്റര്‍ വരെ വര്‍ച്ചയുണ്ടാകുമെന്ന വിചിത്രമായ റിപ്പോര്‍ട്ടാണ് കെഎഫ്ആര്‍ഐ വിജിലന്‍സിന് നല്‍കിയിരിക്കുന്നത്.
അതേസമയം നിലമ്പൂരില്‍ 50 വര്‍ഷം പ്രായമുള്ള തേക്കിനു വര്‍ഷം ശരാശരി 34 സെന്റീമീറ്റര്‍ വളര്‍ച്ചയാണ് ഔദ്യോഗിക കണക്കുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 50 വര്‍ഷത്തിലേറെ പ്രായമുള്ള തേക്കുകളാണ് നിലമ്പൂരില്‍ വെട്ടിമാറ്റുന്നത്. എന്നാല്‍ കെബിപിഎസ്സിലെ തേക്ക് മരങ്ങളുടെ വളര്‍ച്ച കുറച്ച് കാണിച്ചതില്‍ ദൂരൂഹതയുണ്ട്.
തേക്കുകള്‍ മുറിച്ച് കടത്തിയത് വഴി രണ്ട് കോടിയോളം രൂപയുടെ ക്രമക്കേട് ആരോപിച്ച് പ്രൊഫ. എസ് സീതാരാമനാണ് വിജിലന്‍സിന് പരാതി നല്‍കിയത്. പരാതി പരിഗണിച്ച വിജിലന്‍സ് ഡയറകടര്‍ ജേക്കബ് തോമസ് എറണാകുളം വിജിലന്‍സ് റേഞ്ചിനോട് അന്വേഷണം നടത്താന്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
















