തിരുവല്ല: ശതാബ്ദി ആഘോഷത്തിനെരുങ്ങുന്ന സ്ക്കൂളില്‍ കാലപ്പഴക്കത്താല്‍ ഉപേക്ഷിക്കപ്പെട്ട കെട്ടിടം പൊളിച്ചു നീക്കാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നു.
പെരിങ്ങര ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂള് വളപ്പില്‍ സ്ഥിതി ചെയ്യുന്ന എഴുപത് വര്‍ഷത്തിന് മേല്‍ പഴക്കമുളള കെട്ടിടമാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. കെട്ടിടം പൊളിച്ച് നീക്കുന്നതിന് ആവശ്യമായ അനുമതി ജില്ലാ പഞ്ചായത്ത് അധികൃതരില്‍ നിന്നും ലഭിക്കാത്തതാണ് പ്രശ്നത്തിന് ഇടയാക്കിയിരിക്കുന്നത്. സ്ക്കൂള് ആരംഭിച്ച ശേഷം നിര്‍മിച്ച ആദ്യ കെട്ടിടമാണിത്. മേല്‍ക്കൂരയും ഭിത്തികളും തകര്‍ന്ന കെട്ടിടം ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്.
കെട്ടിടത്തിന്റെ ശോച്യാവസ്ഥ മൂലം ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് മുറി, ലാബ്, ക്ലാാസുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നാല് വര്‍ഷം മുമ്പ് സമീപ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ അധ്യയന വര്‍ഷം ആരംഭിക്കുന്ന സമയത്ത് കെട്ടിടം പൊളിച്ച് നീക്കുന്നതിന് അനുമതി തേടി സ്ക്കൂള് അധികൃതര്‍ ജില്ലാ പഞ്ചായത്ത് അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്കാന് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തിയതായും അറിയുന്നു. എന്നാല്‍ റിപ്പോര്‍ട്ട് നല്കുന്നതില് വരുത്തുന്ന കാലതാമസമാണ് നടപടി വൈകുന്നതിന് കാരണമെന്നാണ് പറയപ്പെടുന്നത്.
രണ്ട് വര്‍ഷം മുമ്പാണ് സ്ക്കൂളില്‍ ഹയര്‍ സെക്കണ്ടറി കോഴ്സ് ആരംഭിച്ചത്.
പഴയ കെട്ടിടം പൊളിച്ച് നീക്കിയാല്‍ സ്ക്കൂളിന്റെ ഭൗതിക സൗകര്യ വികസനത്തിനോ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനോ സാധിക്കുമെന്നാണ് രക്ഷകര്‍തൃ സമിതിയുടെ അഭിപ്രായം. കുട്ടികളുടെ ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്ന കെട്ടിടം പൊളിച്ച് നീക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് രക്ഷിതാക്കളും ആവശ്യമുയര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: