ന്യൂയോർക്ക്: അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം നാല് മാസത്തേക്ക് പൂര്‍ണമായും നിരോധിച്ച പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിനെതിരായ പ്രതിഷേധം ശക്തമാവുകയാണ്. ട്രംപിന്റെ ഉത്തരവിന് പിന്നാലെ രാജ്യത്തെ വിവിധ എയര്‍പോര്‍ട്ടുകളില്‍ അഭയാര്‍ത്ഥികള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ 11 അഭയാര്‍ത്ഥികളെ തടഞ്ഞുവച്ചു. ഇവര്‍ ഇറാഖില്‍ നിന്നുള്ളവരാണെന്നാണ് വിവരം.
കെയ്റോ വിമാനത്താവളത്തില്‍ നിന്ന് ന്യൂയോര്‍ക്കിന് പുറപ്പെട്ട വിമാനത്തില്‍ ആറ് യെമന്‍ പൗരന്‍മാരെയും ഒരു ഇറാഖി പൗരനേയും യാത്ര ചെയ്യാന്‍ അനുവദിക്കാതിരുന്നതിന് തൊട്ട് പിന്നാലെയാണ് എയര്‍പോര്‍ട്ടില്‍ അഭയാര്‍ത്ഥികളെ തടഞ്ഞത്. ഇവരില്‍ ചിലര്‍ ഗ്രീന്‍ കാര്‍ഡുള്ളവരാണ്. ഇക്കാര്യം അധികൃതകര്‍ പരിഗണിച്ചില്ലെന്നും പരാതിയുണ്ട്. അഭയാര്‍ത്ഥികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആയിരങ്ങള്‍ എയര്‍പോര്‍ട്ടിന് മുന്നില്‍ പ്രതിഷേധ പ്രകടനവുമായെത്തി. നിയന്ത്രണങ്ങള്‍ എടുത്തുകളയണമെന്നും ,മതിലുകള്‍ വേണ്ടയെന്നുമാണ് പ്രതിഷേധക്കാരുയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍.
സിറിയന്‍ അഭയര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണ നിരോധനവും മുസ്ലീം ഭൂരിപക്ഷമുള്ള ഇറാന്‍ ,ഇറാഖ്, ലിബിയ,യെമന്‍ തുടങ്ങി ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിയന്ത്രണവുമാണ് ട്രംപ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇരട്ട പൗരത്വമുള്ളവര്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തരവിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് മനുഷ്യാവകാശ സംഘടനകള്‍
നാഷണല്‍ ഇമിഗ്രേഷന്‍ ലോ സെന്‍റര്‍, അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ തുടങ്ങിയ മനുഷ്യാവകാശ സംഘടനകള്‍ ട്രംപിനെതിരെ നിയമ നടപടികള്‍ക്ക് ഒരുങ്ങുകയാണ്. ട്രംപിന്‍റേത് മനുഷ്യത്വമില്ലാത്ത നടപടികളാണെന്നാണ് ഇവരുയര്‍ത്തുന്ന വാദം. അതേസമയം ട്രംപിന്റെ നടപടികളെ ന്യായീകരിച്ച് ബ്രീട്ടീഷ് പ്രധാനമന്ത്രി തെരസ മെയ് രംഗത്തെത്തി. അഭയാര്‍ത്ഥികളെ പ്രവേശിപ്പിക്കണമോ വേണ്ടയോ എന്നത് അമേരിക്കക്ക് തീരുമാനിക്കാമെന്നാണ് ബ്രിട്ടീഷ്പ്രധാനമന്ത്രിയുടെ പക്ഷം
















