തിരുവനന്തപുരം: യുവാക്കള്‍ക്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ച് കൂടുതല്‍ അറിവുകള്‍ നല്‍കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. സമ്മതിദായകരുടെ ദേശീയ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് കൊട്ടാരത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമ്മതിദാനാവകാശം ഉള്‍പ്പെടെയുള്ള ഭരണഘടനാപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ യുവാക്കള്‍ അഭിമാനിക്കണം. വിവരാവകാശ, സേവനാവകാശ നിയമങ്ങള്‍ ഗുണപരമായി ഉപയോഗിക്കാനും ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാകാനും യുവജനങ്ങള്‍ മുന്നോട്ടുവരണം. പുതുതലമുറയ്ക്ക് ജനാധിപത്യ സാക്ഷരത പകര്ന്നുനല്കുന്നതില് മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ‘നോട്ട’ കൊണ്ടുവരുന്നതുള്‍പ്പെടെയുള്ള വിധികള്‍ സുപ്രീംകോടതി പുറപ്പെടുവിച്ചത് താന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന കാലഘട്ടത്തിലാണെന്നും ഗവര്‍ണര്‍ അനുസ്മരിച്ചു. തെരഞ്ഞെടുപ്പ് നടത്തിപ്പിലൂടെ ജനാധിപത്യം ശക്തമാക്കുന്നതില്‍ ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മതിദായകരുടെ പ്രതിജ്ഞ ഗവര്‍ണര്‍ ചൊല്ലിക്കൊടുത്തു. പുതുവോട്ടര്മാരായ ആര്.എസ്. കൃഷ്ണപ്രിയ, ടി.എസ്. സിദ്ദിഖ് അലി എന്നിവര്‍ക്ക് വോട്ടര്‍ കാര്‍ഡ് വിതരണവും ഗവര്‍ണര്‍ നിര്‍വഹിച്ചു. ‘യുവ-ഭാവി വോട്ടര്‍മാരുടെ ശാക്തീകരണം’ എന്നതായിരുന്നു ഈ വര്‍ഷത്തെ സമ്മതിദായകദിനത്തിന്റെ പ്രമേയം.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, കളക്ടര്‍ എസ്. വെങ്കിടേസപതി, ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആര്. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: