ന്യൂദല്‍ഹി: ഏകീകൃത ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതു സംബന്ധിച്ച പ്രധാന വ്യവസ്ഥകളില്‍ കേന്ദ്രവും സംസ്ഥാനങ്ങളും സമവായത്തിലെത്തി. ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ മുതല്‍ ജിഎസ്ടി നടപ്പാക്കാന്‍ സാധിക്കുമെന്ന്് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.
ഇന്നലെ നടന്ന ഒന്‍പതാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ണായക വിഷയങ്ങളില്‍ തീരുമാനത്തിലെത്തിയത്. ഏറെ തര്‍ക്കത്തിന് വഴിതെളിച്ച ഒന്നരകോടി രൂപ വാര്‍ഷിക വരുമാനമുള്ളവരില്‍ നിന്നുള്ള നികുതി പിരിവ് സംബന്ധിച്ചും ധാരണയിലെത്തി. ഒന്നരകോടി രൂപവരെ വാര്‍ഷിക വിറ്റുവരവുള്ളവരില്‍ നിന്നുള്ള നികുതിയുടെ 90 ശതമാനം സംസ്ഥാനങ്ങളും 10 ശതമാനം കേന്ദ്രവും പങ്കിടും. ഇക്കാര്യത്തിലെ ഏതു സാമ്പത്തികകാര്യ തീരുമാനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടായിരിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ മേഖലയിലെ നികുതി പിരിക്കാനുള്ള പൂര്‍ണമായ അധികാരം സംസ്ഥാനങ്ങള്‍ക്കു വേണമെന്ന് കേരളവും പശ്ചിമബംഗാളും ആവശ്യപ്പെടുന്നുണ്ട്.
സമുദ്രതീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ ദൂരത്തുള്ള വാണിജ്യനികുതി പിരിക്കുന്നതു സംബന്ധിച്ച വിഷയത്തിലും ധാരണയിലെത്താന്‍ സാധിച്ചു. നികുതി പിരിവിന് തങ്ങള്‍ക്ക് അധികാരം വേണമെന്ന തീരദേശ സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. തുടക്കത്തില്‍ ജിഎസ്ടി വ്യവസ്ഥകളില്‍ ഇതുള്‍പ്പെട്ടിരുന്നില്ല. പിന്നീട് ഈ പ്രദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്നതിനാല്‍ ഈമേഖലയിലെ നികുതി കൂടി തങ്ങള്‍ പിരിക്കാമെന്നു കേന്ദ്രം അറിയിച്ചതോടെ തീരസംസ്ഥാനങ്ങള്‍ എതിര്‍ക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നും എല്ലാകാര്യങ്ങളിലും ധാരണയെത്തിയ ശേഷം ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുമെന്നും സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.
ജിഎസ്ടി കരടിന് അംഗീകാരം ലഭിക്കണമെങ്കില്‍ യോഗത്തിലെ നാലില്‍ മൂന്ന് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. അംഗീകാരം ലഭിച്ചാല്‍ കരട് നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സമിതിയുടെ അടുത്തയോഗം ഫെബ്രുവരി 18നു നടക്കും. എല്ലാ നികുതികളും പങ്കിടുന്നത് അതിന്റെ മൂല്യനിര്‍ണയവും അതുപിരിക്കുന്ന സംവിധാനവും പരിഗണിച്ചായിരിക്കുമെന്ന് ജെയ്റ്റ്ലി അറിയിച്ചു. സംസ്ഥാന- അന്തര്‍ സംസ്ഥാന ജിഎസ്ടി പിരിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്‍കും. ഇനിയും തര്‍ക്കം നിലനില്‍ക്കുന്ന വിഷയങ്ങളില്‍ അടുത്ത യോഗത്തില്‍ ധാരണയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: