തിരുവനന്തപുരം: നെടുമങ്ങാട് കൊല്ലങ്കാവ് ഷീലാ എസ്റ്റേറ്റ് വാച്ചര്‍ സുകുമാരന്‍ നാടാര്‍ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പിടിയിലായത് പിന്‍വലിച്ച 1000ന്റെയും 500ന്റെയും നോട്ട് മാറ്റുന്ന സംഘം. കേസുമായി ബന്ധപ്പെട്ട് 19 ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകളും പോലീസ് പിടിച്ചെടുത്തു. കേസിലെ പ്രധാന പ്രതിയ്ക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബാലരാമപുരം പോസ്റ്റ് ഓഫീസിന് പുറകുവശം ഷാജി കോട്ടേജില്‍ ഷാജിമോന്‍(31), ബാലരാമപുരം ആര്.സി. വാര്‍ഡ് തോട്ടുവിളാകത്ത് വീട്ടില്‍ അല്അമീന്(28), ബാലരാമപുരം പഞ്ചായത്ത് ഓഫീസിന് സമീപം ചിറത്തലവിളാകം വാണികാര് സ്ട്രീറ്റില്‍ അമീര്‍ (41), വാണ്ടികാര് സ്ട്രീറ്റില്‍ നിഷാദ്(28), അരുവിക്കര ഇരുമ്പ കുറുങ്ങോട് തടത്തരികത്തുവീട്ടില്‍ ഷാജഹാന്(34) എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഡിസംബര്‍ 24ന് വസ്തു കച്ചവടത്തിന് അഡ്വാന്‍സ് നല്കാന് കൊണ്ടുവന്ന 30 ലക്ഷം രൂപ ഒരു സംഘം പിടിച്ചുപറിച്ചു കടന്നുവെന്ന് ബാലരാമപുരം എസ്ഐക്ക് ലഭിച്ച പരാതിയാണ് കേസിന് തുടക്കമായത്.
ഈ കേസില്‍, ആത്മഹത്യ ചെയ്ത സുകുമാരന്‍ നാടാരുടെ മകന് സുനില്‍കുമാര്‍, പനക്കോട് സ്കൂളിന് സമീപം രതീഷ്, പൂവാര്‍ സ്വദേശി ജോസഫ് എന്നിവര്‍ അറസ്റ്റിലായി. ഈ കേസിലെ വാദിയായ ഷാജിമോനും സംഘവും നഷ്ടപ്പെട്ട പണം തിരികെ കിട്ടാനായി സുനില്‍കുമാറിന്റെ വീട്ടില്‍ ചെന്ന് മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും അവിടെ നിന്ന് പണം അപഹരിക്കുകയും ചെയ്തു. ബാക്കി തുക വൈകിട്ട് ലഭിക്കണമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് സുകുമാരന്‍ നാടാര്‍ അന്ന് ആത്മഹത്യ ചെയ്യുകയുമായിരുന്നു. ഈ സംഭവത്തെക്കുറിച്ചുള്ള അന്വേഷണമാണ് കേസിലെ വാദികളും പ്രതികളും തമ്മിലുള്ള ഒത്തുകളിനാടകത്തിനും നോട്ടു മാറ്റലാണ് സംഭവത്തിന് പിന്നില്‍ നടന്നതെന്നതിനും തെളിവായത്.
30 ലക്ഷത്തിന്റെ പുതിയ നോട്ട് നല്കിയാല് 60 ലക്ഷം രൂപയുടെ പഴയ നോട്ട് നല്‍കാമെന്ന വാഗ്ദാനത്തെ തുടര്‍ന്നായിരുന്നു ഷാജിമോനും സംഘവും പണവുമായി പോത്തന്‍കോട് ശാന്തിഗിരിക്ക് അടുത്ത് എത്തിയത്. എന്നാല്‍ ശാന്തിഗിരിക്ക് സമീപം വച്ച് 30 ലക്ഷത്തിന്റെ പുതിയ നോട്ടുമായി ഇടപാടിനെത്തിയ സുനില്‍ മുങ്ങുകയായിരുന്നു.തുടര്‍ന്ന് ജയിലിലായ സുനിലിനെ കാണാന്‍ എത്തിയവരെ നിരീക്ഷിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഷാജിമോന്റെ നേതൃത്വത്തിലുള്ള സംഘം സുകുമാരന്‍ നായരെ ഭീഷണിപ്പെടുത്തിയതും പണം അപഹരിച്ചതും.
ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് ഷാജിമോനെയും സംഘത്തെയും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് 30 ലക്ഷം രൂപ തന്നില്‍ നിന്ന് തട്ടിയെടുത്ത ഗുണ്ടാ തലവനെ രക്ഷിക്കുന്നതിനുള്ള നാടകത്തിന്റെ ചുരുളഴിഞ്ഞത്. ഇതിന്റെ ഭാഗമായി ഗുണ്ടാത്തലവന്, ജയിലിലായ സുനിലിന്റെ അച്ഛന് സുകുമാരന്നാടാരുടെ പറമ്പില്‍ 10 ലക്ഷം രൂപ കുഴിച്ചിടുകയും അത് സുനില്‍ കുഴിച്ചിട്ടതാണെന്ന് വരുത്തി ഷാജിമോനെക്കൊണ്ട് അത് എടുപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സുനിലിന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കിട്ടിയതെന്ന് കാട്ടി അഞ്ച് ലക്ഷം രൂപയും സുനിലിന്റെ ഭാര്യവീട്ടില്‍ നിന്ന് കിട്ടിയെന്ന് പറഞ്ഞ് 4 ലക്ഷം രൂപയും ഷാജിമോന്‍ നല്‍കുകയും ഇതെല്ലാം വിഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തു.
ഗുണ്ടാത്തലവനെ കേസില്‍ നിന്ന് ഒഴിവാക്കുന്നതിനായി 19 ലക്ഷം രൂപ ഷാജിമോന്‍ തിരികെ ലഭിച്ചുവെന്നും പോലീസ് പറഞ്ഞു. കേസില്‍ അറസ്റ്റിലായ ഷാജിമോന്‍ എസ്ഡിപിഐ നേതാവും ഷാജഹാന് യൂത്ത് കോണ്‍ഗ്രസ്സ് അരുവിക്കര മണ്ഡലം ഭാരവാഹിയുമാണെന്ന് പോലീസ് പറഞ്ഞു. പുതിയ 2000 രൂപ നോട്ട് പ്രതികളുടെ കയ്യിലെത്തിയതുസംബന്ധിച്ച് ബാങ്ക് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് സംബന്ധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
നെടുമങ്ങാട് ഡിവൈഎസ്പി ഇ.എസ്. ബിജുമോന്, നെയ്യാറ്റിന്‍കര ഡിവൈഎസ്പി സുല്‍ഫിക്കര്‍, നെടുമങ്ങാട് സിഐഎം. അനില്‍കുമാര്‍, എസ്ഐ ഡി. ഷിബുകുമാര്‍, ഷാഡോ പോലീസ് എഎസ്ഐ ആര്. ജയന്, ഷാഡോ ടീം അംഗങ്ങളായ ഷിബു, സുനില്‍ ലാല്‍, സുനില്‍, നെവില്‍രാജ്, അന്‍സാരി, ഷാജി, സനല്‍ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: