വൈഞ്ഞാറമൂട്: റേഷന്‍കടയിലെ അഴിമതി തടയാന്‍ നല്കിയ പരാതിയില്‍ അധികൃതര്‍ നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് കര്‍ഷക മോര്‍ച്ച നേതാവിനെ കള്ളകേസില്‍ കുടുക്കി. കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി നെല്ലനാട് ശശി(59)യെയാണ് വെഞ്ഞാറമൂട് പൊലീസ് കള്ളക്കേസില്‍ കുടുക്കി അറസ്റ്റു ചെയ്തത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നെല്ലനാട് റേഷന്‍ കടയില്‍ അഴിമതി നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നെല്ലനാട് ശശി സപ്ലൈ ഓഫീസര്‍ക്കും മന്ത്രിക്കും പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സപ്ലേ ഓഫീസര്‍ പരിശേധന നടത്തുകയും അഴിമതി കണ്ടെത്തിയതിനെതുടര്‍ന്ന് ലൈസന്‍സ് സസ്പന്ഡ്ചെയ്തു. റേഷന്‍ വിതരണം കീഴായിക്കോണം റേഷന്‍കടയിലേക്ക് മാറ്റിനല്‍കി. ഇതില്‍ പ്രകോപിതരായ കോണ്‍ഗ്രസ്സ് നേതൃത്വം കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്കെത്തിയ നെല്ലനാട് ശശിക്കെതിരെ തിരിഞ്ഞു. നെല്ലനാട് ശശിയാണ് റേഷന്‍കട മാറ്റിച്ചതെന്ന് പ്രചാരണം നല്‍കിയശേഷം ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് സ്ത്രീകളെ ഉപയോഗിച്ച് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ പങ്കെടുത്ത സ്ത്രീകള്‍ വീട് ആക്രമിക്കാന്‍ ശ്രമിച്ചു. ഇത് സംബന്ധിച്ച് വെഞ്ഞാറമൂട് സ്റ്റേഷനില്‍ പരാതിയും നല്കി.
എന്നാല്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം സ്ത്രീയെ കയ്യേറ്റം ചെയ്യുകയും അസഭ്യം വിളിക്കുകയും ചെയ്തുവെന്ന് കാണിച്ച് പോലീസ് നെല്ലനാട് ശശിക്കെതിരെ കേസെടുക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ വീട്ടിലെത്തിയ പോലീസ് സംഘം ഇദ്ദേഹത്തെ അറസ്റ്റ്ചെയ്തു. ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്റ്റേഷനിലേക്ക് എത്തിയതോടെ കോടതിയില്‍ ഹാജരാക്കി. കേസിന്റെ നിജസ്ഥിതി മനസ്സിലാക്കിയ കോടതി ജാമ്യം അനുവദിച്ചു.
റേഷന്‍കടയിലെ അഴിമതി പുറത്തു കൊണ്ടു വരുന്നതിനു സമര പരിപാടികള്‍ക്കു രൂപം നല്‍കുമെന്നും പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുന്നതിനെതിരെ ശക്തമായ പ്രക്ഷോപം നടത്തുമെന്നും നിയോജക മണ്ഡലം പ്രസിഡന്റ് വെള്ളയംദേശം അനില്‍ പറഞ്ഞു. റേഷന്‍കടയിലെ അഴിമതി തടയാന്‍ നല്കിയ പരാതിയില്‍ അധികൃതര്‍ നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് കര്‍ഷക മോര്‍ച്ച നേതാവിനെതിരെ വ്യാജ പരാതി നല്‍കുകയായിരുന്നുവെന്നും കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിലുള്ള വൈരാഗ്യമാണ് കള്ളക്കേസിനു പിന്നിലെന്നും വെള്ളയംദേശം അനില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: