തിരുവനന്തപുരം: സിപിഎം-കോണ്‍ഗ്രസ് വിമുക്ത കേരളമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മേഖലായാത്രകള് അതിന്റെ ആദ്യചുവടുവയ്പ്പാണ്.
സത്യത്തിന്റെയും ധര്‍മത്തിന്റെയും മാര്‍ഗത്തില്‍ ചരിക്കുന്ന ബിജെപിയുടെ കരങ്ങള്‍ക്ക് ജനം ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി. രമേശ് നയിച്ച തെക്കന്‍മേഖലാ ജാഥയുടെ സമാപനസമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.
അടിസ്ഥാനാവശ്യങ്ങളായ റേഷന്‍, കുടിവെള്ളം, പാര്‍പ്പിടം എന്നിവയ്ക്കു പകരം അനാവശ്യവിവാദങ്ങള്‍ സൃഷ്ടിക്കാനാണ് സിപിഎം പോളിറ്റ്ബ്യൂറോയും കേന്ദ്രകമ്മറ്റിയും താത്പര്യപ്പെടുന്നത്. കള്ളപ്പണക്കാരുടെയും മുതലാളിമാരുടെയും പാര്‍ട്ടിയായി മാറിയ സിപിഎം തൊഴിലാളികളെയും പാവപ്പെട്ടവരെയും ദ്രോഹിക്കുകയാണ്.
ഭരണഘടന ഉറപ്പാക്കുന്ന പൗരാവകാശങ്ങള്‍ പിണറായി സര്‍ക്കാര്‍ നിഷേധിച്ചിരിക്കുന്നു. കേരളത്തില്‍ സിപിഎം നേതൃത്വം നല്കുന്ന അക്രമരാഷ്ട്രീയം പരിഷ്കൃത സമൂഹത്തെ ലജ്ജിപ്പിക്കുന്നു. അക്രമത്തിലൂടെ ബിജെപിയെ തകര്‍ക്കാമെന്ന സിപിഎം വ്യാമോഹത്തിന് ജനം ചുട്ട മറുപടി നല്‍കും.
മിച്ചഭൂമി ഏറ്റെടുക്കുന്നതിനെക്കുറിച്ചോ ഭൂരഹിതര്‍ക്ക് ഭൂമിയും പാര്‍പ്പിടവും നല്‍കുന്നതിനെക്കുറിച്ചോ റേഷന്‍ പ്രതിസന്ധിയെക്കുറിച്ചോ അല്ല കള്ളപ്പണക്കാര്‍ക്ക് സ്വാധീനം ഉണ്ടാക്കുന്നതിനെപ്പറ്റിയാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം നേതൃയോഗങ്ങള്‍ ചര്‍ച്ച ചെയ്തത്. റോഡ്, ഗ്രാമീണമേഖല, പട്ടികജാതിവികസനം എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് കിട്ടിയ ആദ്യഗഡുവിന്റെ കണക്ക് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടില്ല.
അതിനാല്‍ രണ്ടാംഗഡു നഷ്ടമാകും. സംസ്ഥാന പദ്ധതിവിഹിതത്തിന്റെ സിംഹഭാഗവും ചെലവഴിക്കപ്പെടാതെ പോകുന്നതിന്റെ ഉത്തരവാദി ആരാണെന്നും കുമ്മനം ചോദിച്ചു.
വിവാദങ്ങള്‍ ആഘോഷമാക്കുന്ന ഇടതുസര്‍ക്കാരും സിപിഎമ്മും കമലിനും എം.ടി. വാസുദേവന്‍നായര്‍ക്കും പിന്തുണ പ്രഖ്യാപിച്ച് മഹായോഗങ്ങള്‍ നടത്തി. എന്നാല്‍ അരി കിട്ടാത്തവരെക്കുറിച്ച് ഒന്നും പ്രതികരിച്ചില്ല. കേരളത്തിലെ മാത്രം എഫ്സിഐ ഗോഡൗണുകളില്‍ അരി നിറഞ്ഞിരിക്കുകയാണ്. വിതരണം ചെയ്യാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു.
മാസാവസാനം പ്രകോപിതനായി ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടെന്ന് വരുത്തി ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ധനമന്ത്രി തോമസ് ഐസക്ക് ശ്രമിക്കുന്നത്. കേന്ദ്രം അനുവദിച്ച പണം വകമാറ്റി ചെലവഴിച്ചത് മറയ്ക്കാനാണ് ഐസക്കിന്റെ നീക്കം.
സര്‍ക്കാരിനെ ചോദ്യംചെയ്യേണ്ട മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ആടിയുലയുന്നു. മോദിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്നിരിക്കുകയാണ്. കുറെ സാംസ്കാരികനായകരെയും കൂടെ കൂട്ടിയിട്ടുണ്ട്. 132-ാം ജന്മദിനം കോണ്‍ഗ്രസ് ആഘോഷിച്ചത് രാജ്മോഹന്‍ ഉണ്ണിത്താനെ 132 അടി നല്‍കിയാണ്. ഉടുമുണ്ടും പൊതിഞ്ഞുകെട്ടിയാണ് കോണ്‍ഗ്രസുകാര്‍ ഇത്തവണ ജന്മദിന സമ്മേളനത്തിന് പോയത്. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ കോണ്‍ഗ്രസുകാര്‍ക്ക് പ്രശ്നമല്ലാതായിരിക്കുകയാണെന്നും കുമ്മനം പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: