തിരുവനന്തപുരം: കലോത്സവത്തിന്റെ തീയതി നിശ്ചയിച്ചാല്‍ പിന്നെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അദ്ധ്യാപകരെ കണികാണാന്‍ കിട്ടില്ല. രണ്ടുമാസമായി കലോത്സവത്തിന്റെ പേരില്‍ വിദ്യാലയത്തില്‍ കയറാത്ത അദ്ധ്യാപക സംഘടനാ പ്രവര്‍ത്തകര്‍ നിരവധിയാണ്. പുരുഷ അദ്ധ്യാപകരാണ് കലോത്സവത്തെ ശരിക്കും ചൂഷണം ചെയ്യുന്നത്.
സബ്ജില്ലാ കലോത്സവത്തിന്റെ ആലോചനായോഗം മുതല്‍ തന്നെ ഇടത്-വലത് അദ്ധ്യാപക സംഘടനയിലെ അദ്ധ്യാപകര്‍ ‘കലോത്സവ പ്രവര്‍ത്തനം’ ആരംഭിക്കും. ഓരോരുത്തരും ഓരോ സബ്കമ്മറ്റികളുടെ നേതാവും ആകും. പിന്നെ വിദ്യാലയത്തിലേക്ക് തിരിഞ്ഞ് നോക്കേണ്ട. ഫുഡ്, പ്രോഗ്രാം, സ്റ്റേജ്, ലൈറ്റ്, പബ്ലിസിറ്റി തുടങ്ങി കസേരയ്‌ക്കുപോലും സബ്കമ്മറ്റികളുണ്ട്. പ്രാധാനപ്പെട്ട കമ്മറ്റികളെല്ലാം ഇടതും വലതും കയ്യടിക്കിയശേഷം സംഘടനാബലമനുസരിച്ച് ശേഷിക്കുന്നവ ഓരോ ചെറിയ സംഘടനകള്‍ക്കും നല്‍കും. ഇതോടെ ഇരുപത് അദ്ധ്യാപകരുള്ള സ്‌കൂളില്‍ പകുതിയിലധികവും ക്ലാസ്സില്‍ എത്താതാകും.
സബ് ജില്ലയാണെങ്കില്‍ എഇഒ എന്നും മീറ്റിംഗ് വിളിക്കുമത്രേ. പോരാത്തതിന് സബ്കമ്മറ്റികളുടെ മീറ്റിംഗും. ജില്ലാ കലോത്സവമാണെങ്കില്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറാണ് മീറ്റിംഗ് വിളിക്കുന്നത്. കൂടാതെ കമ്മറ്റികളുടെ ആവശ്യത്തിനുള്ള തുക കണ്ടെത്താന്‍ പോകണമത്രേ. പ്രധാന അദ്ധ്യാപകര്‍ ചോദ്യം ചെയ്താലുള്ള മറുപടി ഇങ്ങനെയൊക്കെയാണ്. സംഘടനാ നേതാക്കളായതിനാല്‍ പ്രധാനഅദ്ധ്യാപകര്‍ക്ക് നടപടിയെടുക്കാനുമാകില്ല. നവംബര്‍ മുതല്‍ അദ്ധ്യാപകര്‍ ക്ലാസ്സില്‍ കയറാറില്ലെന്ന് കുട്ടികള്‍ പറയുന്നു. ക്രിസ്തുമസ് പരീക്ഷയുടെ പേപ്പര്‍നോക്കി നല്‍കാത്ത അദ്ധ്യാപകര്‍പോലും ഇനിയും ഉണ്ട്. കൊല്ലത്ത് സ്റ്റേജിലിരുന്ന് പേപ്പര്‍നോക്കിയ അദ്ധ്യാപകരുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
കലോത്സവ ദിനത്തില്‍ ഡ്യൂട്ടിക്കെത്തുന്ന സബ്കമ്മറ്റികളിലെ അദ്ധ്യാപകര്‍ അതാത് രജിസ്റ്ററില്‍ ഒപ്പുവയ്‌ക്കണമെന്നാണ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ കലോത്സവ വേദിയുടെ പരിസരത്തുപോലും എത്താത്തവരാണ് ഡ്യൂട്ടി രജിസ്റ്ററില്‍ അധികവും ഒപ്പുവച്ചിരിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. കുട്ടികളെ കലോത്സവത്തിനെത്തിക്കുകയും സ്റ്റേജ് ഡ്യൂട്ടി നോക്കുകയും ചെയ്യുന്ന അദ്ധ്യാപകര്‍മാത്രമാണ് കൃത്യമായി കലോത്സവ ഡ്യൂട്ടി ചെയ്യുന്നത്. മറ്റുള്ളവര്‍ കലോത്സവ ദിവസങ്ങളിലാണത്രേ കുടുംബസമേതം ഉല്ലാസയാത്രകള്‍പോലും നടത്തുന്നത്. ഉല്ലാസയാത്രയക്ക്‌ശേഷം കലോത്സവ ഡ്യൂട്ടിയില്‍ ഒപ്പിടുന്നവരാണ് അധികവും. സ്വന്തം വിദ്യാലയത്തില്‍ നിന്ന് ആരൊക്കെ ഏതൊക്കെമത്സരത്തില്‍ പങ്കെടുക്കുന്നുവെന്നുപോലും ഇത്തരക്കാര്‍ക്ക് അറിയില്ല.
നവംബറില്‍ തുടങ്ങിയതാണ് സബ്ജില്ലാ കലോത്സവങ്ങള്‍. ഒരു ജില്ലയിലെ 12 സബ്ജില്ലാ കലോത്സവങ്ങള്‍ സമാപിക്കുമ്പോള്‍ ജില്ലാകലോത്സവമായി. തൊട്ടുപിന്നാലെ സംസഥാന കലോത്സവവും. സംസ്ഥാന കലോത്സവം അവസാനിച്ച് എതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്ലസ്ടു വിഭാഗത്തിന് പ്രാക്ടിക്കലുകളും പത്താംക്ലാസ്സുകാര്‍ക്ക് യൂണിറ്റ് ടെസ്റ്റുകളുമൊക്കെ ആരംഭിക്കും. പലയിടത്തും ക്രിസ്തുമസ് പരീക്ഷയുടെ പാഠഭാഗങ്ങള്‍പോലും പൂര്‍ത്തിയാക്കിയിട്ടില്ല. സ്വന്തം മക്കളെ സ്വകാര്യ സിബിഎസ്‌സി സ്‌കൂളുകളില്‍ പഠിപ്പിക്കുന്നവരാണ് അധികം അദ്ധ്യാപകരും.
അതുകൊണ്ട് തന്നെ മറ്റ് വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ ആശങ്കകളില്ലാത്തവരാണ് അധികവും. മേളകളും കലോത്സവങ്ങളും സംഘടനാ പ്രവര്‍ത്തനങ്ങളും അവധിസമയങ്ങളില്‍ നടത്തണമെന്ന് ശമ്പളകമ്മീഷന്‍ നിര്‍ദ്ദേശം വച്ചിരുന്നു. എന്നാല്‍ അദ്ധ്യാപക സംഘടനകളെ ഭയന്ന് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.
















