വിഴിഞ്ഞം: കോട്ടുകാല്‍ പഞ്ചായത്തിലെ പുന്നക്കുളത്ത് ബിഎംഎസ് കണ്‍വീനറുടെ വീടിന് നേരേ സിപിഎം ഗുണ്ടാ ആക്രമണം. സിപിഎമ്മിന്റെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാര്‍ഡില്‍ താമസിക്കുന്ന അനന്തു എന്ന പ്രവര്‍ത്തകന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. പുലര്‍ച്ചെ ഒന്നര മണിയോടു കൂടിയാണ് സംഭവം നടന്നത്. മാരകായുധങ്ങളുമായി എത്തിയ സംഘം ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും മുന്‍വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഭയാനകമായ ശബ്ദം കേട്ട് അയല്‍വാസികള്‍ ഉറക്കമെണീറ്റതിനാല്‍ ഗുണ്ടാസംഘം ഓടി രക്ഷപ്പെടുകയായിരുന്നു. ഹൃദ്രോഗികളായ മാതാപിതാക്കള്‍ മാത്രമാണ് ഈ സമയം വീട്ടിനുള്ളില്‍ ഉണ്ടായിരുന്നത്. സംഭവം നേരില്‍ കണ്ടതിനെ തുടര്‍ന്ന് നെഞ്ച് വേദന അനുഭവപ്പെട്ടതിനാല്‍ ഗൃഹനാഥനായ തങ്കപ്പന് നായരെ സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ചു.
വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ചവരുടെ പേരുകള്‍ സഹിതം വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടു കൂടിയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് എന്ന് ബിജെപി നേതൃത്വം ആരോപിച്ചു. പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപി എമ്മിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് എന്ന് നേതൃത്വം പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കഞ്ചാവ് വില്‍ക്കുന്നതിനിടയില്‍ നാട്ടുകാരുടെ പിടിയിലായ യുവാവിനെ രക്ഷിക്കാന്‍ വ്യാജ ദളിത് പീഡന പരാതിയുമായി സിപിഎം രംഗത്ത് എത്തിയിരുന്നു. പുന്നക്കുളം ജംഗ്ഷന് സമീപം ബിവറേജ് ഔട്ട് ലെറ്റിന് പുറകില്‍ ഹൈവേ നിര്‍മ്മാണം നടക്കുന്ന ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് കഞ്ചാവ് വില്‍ക്കുന്നതിനിടയില്‍ സംഘത്തെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. പ്രദേശവാസികളായ ചില യുവാക്കള്‍ കൂടി ഇയാളോടൊപ്പം ഉണ്ടായിരുന്നതിനാല്‍ പോലീസില്‍ ഏല്‍പ്പിക്കാതെ താക്കീത് നല്കി വിട്ടയയ്ക്കുകയായിരുന്നു. ഉച്ചയോട് കൂടിയാണ് സംഭവം നടന്നത് എങ്കിലും രാത്രി ഏറെ വൈകി വിഴിഞ്ഞം ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം കഞ്ചാവ് സംഘത്തിലെ ഒരു യുവാവ് പരാതി നല്കി. പരാതിയില്‍ പ്രതി ചേര്‍ത്തിരിക്കുന്നതായി ആരോപിക്കപ്പെടുന്നത് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരുമാണ്. ഇത്തരത്തില്‍ പ്രതിയായി ആരോപിക്കപ്പെടുന്ന യുവാവിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്. നാട്ടുകാര്‍ ഇടപെട്ട വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
കഞ്ചാവ് വിറ്റ പ്രതികളെ രക്ഷിക്കാന്‍ എതിര് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരില്‍ ദളിത് പീഡനം ഉള്‍പ്പെടെയുള്ള പരാതികളാണ് സിപിഎം ഇടപെട്ട് നല്‍കിയിരിക്കുന്നത്. പരാതികള്‍ കെട്ടിച്ചമച്ചവയാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ ബോധ്യപ്പെടുമെങ്കിലും ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ധത്തെത്തുടര്‍ന്ന് കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതരാകുകയാണ്.
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ താരമമ്യേന കുറഞ്ഞ പുന്നക്കുളം പോലെയുള്ള പ്രദേശങ്ങളില്‍ മന:പൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് സിപിഎം പിന്മാറണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മദ്യപിച്ച് വാഹനമോടിച്ചവര്‍ യുവാവിനെ ഇടിച്ച് വീഴ്ത്തിയ സംഭവം ഉണ്ടായിരുന്നു. അപകടത്തില്‍പ്പെട്ടവരെ മെഡിക്കല്‍ കോളേജില്‍ എത്തിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരേ മോഷണം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആരോപിച്ച് സിപിഎം കേസെടുപ്പിച്ചത് വിവാദമായിരുന്നു. ആര്‍എസ്എസ് ക്യാമ്പിന് നേരേയും പ്രദേശത്ത് ആക്രമണം നടന്നിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നെട്ടത്താന്നി മുതല്‍ പുന്നക്കുളം വരെ പ്രതിഷേധ പ്രകടനം നടന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: