സ്വന്തം ലേഖകന്‍
കൊല്ലം: കോകില എന്ന പെണ്‍കുട്ടി തേവള്ളിയുടെ വികാരമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. ഇടതുപക്ഷവും വലതുപക്ഷവവും വര്‍ഷങ്ങളായി പറ്റിക്കുന്ന ജനങ്ങള്‍ക്ക് പ്രതീക്ഷയുടെ പുതുനാമ്പായിരുന്നു ബിജെപിയുടെ സാരഥിയായ കോകില. കോകിലയുടെ അമ്മ ബി.ഷൈലജയെ വിജയിപ്പിക്കാനും മനസാക്ഷിയുടെ അംഗീകാരം നല്‍കാനും തേവള്ളിക്കാര്‍ രണ്ടാമതൊന്ന് ചിന്തിക്കാത്തതും അതിനാല്‍തന്നെ.
ബിജെപിയെയും ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെയും അവഹേളിക്കുന്ന സമീപനമാണ് പ്രചരണത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഇരുമുന്നണികളും സ്വീകരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലക്ഷ്മിയെ ആര്‍എസ്പി രംഗത്തിറക്കിയത് ചെറുപ്പക്കാരിയെ സ്വീകരിച്ച തേവള്ളിജനതയുടെ മുന്‍അനുഭവം തിരിച്ചറിഞ്ഞാണ്. എന്നാല്‍ ചെറുപ്പമല്ല, രാഷ്‌ട്രീയത്തിന് അതീതമായ പ്രവര്‍ത്തനവും ജനസേവനവുമാണ് ബിജെപിക്ക് വോട്ടുചെയ്യാന്‍ വോട്ടര്‍മാര്‍ക്ക് പ്രേരണയായത്. ഏതു പ്രതിസന്ധിഘട്ടത്തിലും ഏതു പ്രശ്‌നങ്ങളിലും മരണം വരെ കോകില തേവള്ളിക്കാര്‍ക്ക് ഒപ്പമുണ്ടായിരുന്നു. ഉത്രാടനാള്‍ രാത്രിയില്‍ അച്ഛനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴും കോകില സ്വന്തം വാര്‍ഡിലെ തെരുവ്‌വിളക്ക് പ്രകാശിപ്പിക്കാനായി കരാറുകാരന്റെ സ്റ്റാഫിനോട് മൊബൈല്‍ഫോണിലൂടെ അഭ്യര്‍ത്ഥിക്കുകയായിരുന്നു. മരണസമയത്ത് പോലും ജനങ്ങള്‍ക്കുവേണ്ടി സേവനനിരതയായ ഒരു കൗണ്‍സിലര്‍, ആ കോകിലയുടെ അമ്മയാണ് തങ്ങള്‍ക്ക് കൗണ്‍സിലറായി വരേണ്ടതെന്ന ജനവിധിക്കാണ് ഇന്നലെ കൊല്ലവും കേരളവും സാക്ഷിയായത്.
കറന്‍സി നിരോധനം, ബീഫ് രാഷ്‌ട്രീയം, പശുവിനെച്ചൊല്ലി കൊല, അസഹിഷ്ണുത… ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത അസ്ത്രങ്ങള്‍ എടുത്തുപ്രയോഗിച്ചുനോക്കി ഇടതുവലതുമുന്നണികള്‍. പക്ഷേ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ജനം വ്യക്തമാക്കി. മുന്നണികള്‍ നല്ല ഒന്നാന്തരം സഹകാരികളാണ്. പരസ്പരം കുറ്റപ്പെടുത്തലും ആരോപണവുമായി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന യഥാര്‍ത്ഥ വില്ലന്മാര്‍. കറന്‍സി വിഷയത്തില്‍ എന്താണ് സത്യസന്ധരും രാജ്യസ്‌നേഹികളുമായ ജനങ്ങളുടെ നിലപാടെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. നരേന്ദ്രമോദി നടപ്പാക്കിയ കറന്‍സിനിരോധനം മുതല്‍ അസഹിഷ്ണുത വരെ എതിരാളികള്‍ ബിജെപിക്കെതിരെ പ്രചരിപ്പിക്കുകയും നോട്ടീസ് അടിച്ചിറക്കുകയും ചെയ്തിട്ടും തേവള്ളിയുടെ രാഷ്‌ട്രീയമണ്ഡലം അതെല്ലാം തള്ളിക്കളഞ്ഞ് ബിജെപിക്ക് ഒപ്പംനിന്നതോടെ സഹതാപതരംഗമെന്ന് ജാമ്യമെടുക്കുകയാണ് മുന്നണികളുടെ നേതാക്കള്‍.
പ്രചരണഘട്ടങ്ങളില്‍ പലപ്പോഴും ബിജെപി സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിക്കാനായിരുന്നു സിപിഎം തയ്യാറായത്. വോട്ട് ചോദിച്ച് വീട്ടിലെത്തിയ ഷൈലജയെ വേദനിപ്പിച്ച് പൊട്ടിക്കരയിക്കുന്നതിലും സിപിഎം നേതാക്കള്‍ ആഹ്ലാദം കണ്ടെത്തി. എംഎല്‍എ കൂടിയായ മുകേഷ് പല വീടുകളിലും ഷൈലജക്കെതിരെ കുപ്രചരണം നടത്തിയിരുന്നു. ഇത് വോട്ടര്‍മാരെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് തെരഞ്ഞെടുപ്പ് ഫലത്തോടെ ഇടതുനേതാക്കള്‍ക്കും ബോധ്യമായി.
ഇന്നലെ രാവിലെ പത്ത് മുതലായിരുന്നു വോട്ടെണ്ണല്‍. മൂന്നുപെട്ടികളില്‍ ഓരോന്നും എണ്ണുമ്പോഴും വ്യക്തമായ ലീഡ് നിലനിര്‍ത്തികൊണ്ടായിരുന്നു ബിജെപിയുടെ മുന്നേറ്റം. അര മണിക്കൂറിനകം വോട്ടെണ്ണി തീര്‍ന്നു. നാനൂറ് വോട്ടിന് ബി.ഷൈലജക്ക് മിന്നുന്ന വിജയം. മകള്‍ ഒന്നര വര്‍ഷം മുമ്പ് നേടിയ 226 വോട്ടിന്റെ ഭൂരിപക്ഷമാണ് അമ്മ 400 ആയി ഉയര്‍ത്തിയത്. എല്‍ഡിഎഫ് രണ്ടാമതും യുഡിഎഫ് മൂന്നാമതും എത്തി. വിമതസ്ഥാനാര്‍ത്ഥി നാലാം സ്ഥാനത്തായി. ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദത്തോടെ മുദ്രാവാക്യങ്ങള്‍ വിളിച്ചു. കോര്‍പ്പറേഷന്‍ അങ്കണത്തില്‍ നിന്നും ആരംഭിച്ച നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം നഗരം ചുറ്റി തേവള്ളിയിലെ തെരഞ്ഞെടുപ്പ് കാര്യാലയത്തില്‍ സമാപിച്ചു. തനിക്ക് വോട്ടുനല്‍കിയ എല്ലാവര്‍ക്കും ഷൈലജ നന്ദി അറിയിച്ചു. വികസനപ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നിലുണ്ടാകുമെന്നും തേവള്ളിയെ മാതൃകാഡിവിഷനായി ഉയര്‍ത്തികൊണ്ടുവരുകയാണ് ലക്ഷ്യമെന്നും ഷൈലജ പറഞ്ഞു.
















