കണ്ണൂര്‍: ഡിജിപിക്ക് മുന്നില്‍ പരാതികളും പരിഭവങ്ങളുമായി ഗോവിന്ദചാമിയുള്‍പ്പെടെയുളള തടവുകാര്‍. ഇന്നലെ ജയില്‍ ഉപദേശകസമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ജയില്‍ ഡിജിപി അനില്‍കാന്തിനു മുന്നില്‍ പരാതികളും പരിഭവങ്ങളുമായി തടവുകാരെത്തിയത്. സര്‍, ഈ കൈകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഒരു കൈ കൊണ്ട് മാത്രം എല്ലാ ജോലിയും ചെയ്യാന്‍ കഴിയില്ലല്ലോ? അതുകൊണ്ട് കൃത്രിമക്കൈ വേണം. അതിനുള്ള സഹായം സര്‍ക്കാരില്‍ നിന്നുണ്ടാകണം. കൈയില്ലാതെ ജീവിക്കാന്‍ പ്രയാസമാണെന്നും തമിഴും മലയാളവും കലര്‍ന്ന ഭാഷയില്‍ ഗോവിന്ദച്ചാമി വിഷമങ്ങള്‍ പങ്കുവച്ചു.
പത്താം ബ്ലോക്കിലെ തടവുകാരനായ ഗോവിന്ദചാമിയെ ഡിജിപി ആദ്യം തിരിച്ചറിഞ്ഞില്ല. പിന്നീട് ജയില്‍ ജീവനക്കാര്‍ സൗമ്യ വധക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിച്ച് ഒടുവില്‍ സുപ്രിംകോടതി ശിക്ഷ ജീവപര്യന്തമാക്കിയ ഗോവിന്ദച്ചാമിയാണെന്ന് പരിചയപ്പെടുത്തുകയായിരുന്നു. കൃത്രിമക്കൈകക്കു പുറമെ നിത്യേന അഞ്ച് ബീഡി അനുവദിച്ചു തരണമെന്നും ഗോവിന്ദച്ചാമി ആവശ്യപ്പെട്ടു. എന്നാല്‍ ജയിലുകളില്‍ പുകവലി നിരോധിച്ച സാഹചര്യത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്നു ഡിജിപി പറഞ്ഞു.
സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന മുഹമ്മദ് നിസാമിനെയും അദ്ദേഹം സന്ദര്‍ശിച്ചു. ജയിലിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നായിരുന്നു നിസാമിന്റെ ആവശ്യം. ഇപ്പോള്‍ ലഭിക്കുന്ന പരിമിതമായ സൗകര്യങ്ങള്‍ വീര്‍പ്പമുട്ടിക്കുന്നുണ്ടെന്നും മെച്ചപ്പെട്ട സൗകര്യങ്ങള്‍ അനുവദിക്കണമെന്നുമായിരുന്നു നിസാമിന്റെ ആവശ്യം.
കഞ്ചാവ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഉപയോഗം ഏറിവരുന്നുണ്ടെന്നും ഒരു വിഭാഗം തടവുകാര്‍ പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പല ബ്ലോക്കുകളിലും ഇതുതന്നെയാണ് സ്ഥിതിയെന്നും അവര്‍ പറഞ്ഞു.
തടവുകാരെ പുറത്തുകൊണ്ടുപോകുന്ന അവസരത്തിലാണ് പ്രധാനമായും ഇത്തരക്കാര്‍ക്ക് കഞ്ചാവ് ലഭിക്കുന്നതെന്നാണ് തടവുകാര്‍ പരാതിപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ചിലര്‍ കടന്നുവന്ന് കഞ്ചാവും മറ്റും എത്തിക്കുകയാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.
ജയിലിലെ 1200 തടവുകാരില്‍ 11 തടവുകാര്‍ എച്ച്.ഐ.വി പോസിറ്റീവായവരും 92 പേര്‍ മാനസിക അസ്വസ്ഥത പുലര്‍ത്തുന്നവരുമാണെന്ന കാര്യം ജീവനക്കാര്‍ ഡി.ജി.പിയുടെ ശ്രദ്ധയില്‍പെടുത്തി. കൊലപാതകം, മോഷണം, ചാരായക്കടത്ത് തുടങ്ങിയ കേസുകളില്‍പ്പെട്ട് ശിക്ഷ അനുഭവിക്കുന്നവരാണ് 11 എച്ച്.ഐ.വി ബാധിതര്‍. ഇതില്‍ ഒരാള്‍ വിദേശിയാണ്. മറ്റുള്ളവര്‍ കേരളത്തിലെ വിവിധ ജില്ലകളിലുള്ളവരും. തടവുകാരില്‍ രണ്ടുപേര്‍ ക്ഷയരോഗികളും രണ്ടുപേര്‍ കുഷ്ഠരോഗികളുമാണ്. മാനസിക അസ്വസ്ഥത പുലര്‍ത്തുന്നവരിലും വിദേശികളടക്കമുണ്ട്.
ജയിലിലെ രണ്ടു ഡോക്ടര്‍മാര്‍ക്കു പുറമെ ആഴ്ചയില്‍ ഒരു ദിവസം മനോരോഗ വിദഗ്ധനും ചികിത്സയ്‌ക്കെത്തുന്നുണ്ട്. അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന സെന്‍ട്രല്‍ ജയിലില്‍ ഇത്തരം രോഗികളുടെ സംരക്ഷണം ജയിലധികൃതരെ കുഴയ്‌ക്കുകയാണ്. മൊത്തം തടവുകാരില്‍ 300 പേര്‍ ജീവപര്യന്തത്തിനും എട്ടുപേര്‍ വധശിക്ഷയ്‌ക്കും ശിക്ഷിക്കപ്പെട്ടവരാണ്. 840 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള സെന്‍ട്രല്‍ ജയിലിലാണ് നിലവില്‍ 1200 പേര്‍ കഴിയുന്നതെന്നും ജീവനക്കാര്‍ പറഞ്ഞു. ജയിലിലെ ചപ്പാത്തി യൂണിറ്റ്, ബ്യൂട്ടി പാര്‍ലര്‍, കൃഷി എന്നിവയും ഡി.ജി.പി. സന്ദര്‍ശിച്ചു. ഡിജിപിയായി നിയമിതനായ ശേഷം അനില്‍കാന്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിക്കുന്നത് ഇതാദ്യമായാണ്.
ജയില്‍ ഡിഐജി ശിവദാസന്‍ തൈപ്പറമ്പില്‍, ജയില്‍ സൂപ്രണ്ട് എസ്.അശോക് കുമാര്‍, അസി.സൂപ്രണ്ടുമാരായ ടി.കെ. ജനാര്‍ദ്ദനന്‍, പി.ടി.സന്തോഷ്, കെ.വിനോദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
















