ബിഎല്‍ അവസാന വര്‍ഷ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ നോക്കുമ്പോല്‍ രണ്ടെണ്ണം ഒരേപോലെ! സന്ദേഹം തോന്നി പ്രിന്‍സിപ്പാള്‍ രണ്ടു വിദ്യാര്‍ത്ഥികളെയും വിളിച്ചുവരുത്തി. അവരിലൊരാളുടെ പേപ്പര്‍ അപരന് കോപ്പിയടിച്ചതാണെന്നു വ്യക്തം. അതാരെന്ന് തുറന്നു പറഞ്ഞില്ലെങ്കില്‍ രണ്ടുപേരെയും തോല്‍പ്പിക്കും. വിദ്യാര്‍ത്ഥികള്‍ ഇരുവരും പരസ്പരം നോക്കി; ആലപ്പി വിന്‍സന്റ് എന്ന പി.വി. വിന്‍സന്റ് സേവ്യറും സഹപാഠിയും. വിന്‍സന്റിനെ അമ്പരപ്പിച്ചുകൊണ്ട് സഹപാഠി കോപ്പിയടിച്ചതു താനല്ലെന്ന ആംഗ്യത്തില്‍ സമര്‍ത്ഥിച്ചു. ദൃഷ്ടി എതിര്‍വശത്തേക്ക് തിരിച്ചു.
”ഇവനല്ലെങ്കില്‍ പിന്നെ വിന്‍സന്റേ താനാവണമല്ലോ” എന്ന ഭാവത്തില്‍ പ്രിന്‍സിപ്പാള്‍ തന്റെ നേര്‍ക്കു മുഖംതിരിച്ചപ്പോള്‍ ഒരാളലോടെ വിന്‍സന്റ് സഹപാഠിയെ നോക്കി. അയാള്‍ ആകെ വിളറി വിവശനായി നില്ക്കുന്നു. വളരെ ദരിദ്രമായ കുടുംബ പശ്ചാത്തലമാണ് അയാളുടേത്. കോപ്പിയടിച്ചതിന്റെ പേരില്‍ ഡീബാര്‍ ചെയ്താല്‍ അതോടെ തീരും എല്ലാം. പ്രിന്‍സിപ്പാളിനെ വിന്‍സന്റ് തിരുത്തിയില്ല ആരോപണ പ്രത്യാരോപണത്തിനു നില്‍ക്കാതെ കുറ്റമേറ്റു. ഡീബാര്‍ ചെയ്യപ്പെട്ടു.
ആലപ്പി വിന്‍സന്റിന്റെ ജീവചരിത്രമഴുതിയ ഡോ. സെബാസ്റ്റ്യന്‍ പോള്‍ അതേക്കുറിച്ച് ഇങ്ങനെ പറയുന്നു:
”അപരന് പാസ്സായി. വക്കീലും മജിസ്ട്രേറ്റുമായി. ജില്ലാ സെഷന്‍സ് ജഡ്ജിയായി സര്‍വീസില്‍ നിന്ന് വിരമിച്ചു.”
വിന്‍സന്റ് പിന്നീട് ലോ കോളജിലേക്ക് പോയില്ല. പകരം ഡീബാര്‍ ചെയ്തതിന്റെ ക്ഷീണവുമായി ആലപ്പുഴയില്‍ നില്ക്കുവാന് മനസ്സുവരാതെ നാടുവിട്ടു.
”ആ അപരന്റെ കഥ വിന്‍സന്റ് ആരോടും പറഞ്ഞില്ല. ഉദ്യോഗത്തില്‍ നിന്ന് പിരിഞ്ഞ് ഏറെക്കഴിഞ്ഞു. അപരന് വിന്‍സന്റിനെ തിരക്കി ആലുവായിലെത്തിയപ്പോള്‍ അപരനില്‍ നിന്നു തന്നെയാണ് ആ സംഭവം പലരും അറിയുന്നത്.”
ആത്മകഥയില്‍ ആ സന്ദര്‍ശനം വിന്‍സന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
”തത്സമയം എന്റെ സ്നേഹിതന് മനയില്‍ ജോണ്‍ അവിടെയുണ്ടായിരുന്നു. ഊണുകഴിച്ചുകൊണ്ടിരുന്നപ്പോഴാണ് പൂര്‍വകാല സംഭവങ്ങള്‍ ആഗതന് വിവരിച്ചത്… ഇത്രയും കാലം വരാന്‍ കഴിയാതിരുന്നതിന് അദ്ദേഹം മാപ്പു ചോദിച്ചു. ലോ കോളജിലെ പരീക്ഷയുടെ കഥ വിവരിച്ചു. ഇത്രയും കാലം മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന ആഗ്രഹം (ഇതു തുറന്നു പറഞ്ഞു മാപ്പു ചോദിക്കുന്നതിലൂടെ) സാധിച്ചു എന്ന ചാരിതാര്‍ത്ഥ്യത്തോടെ അദ്ദേഹം ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു. കുറച്ചു ദിവസം കഴിഞ്ഞ് അദ്ദേഹം മരിച്ച വാര്‍ത്ത പത്രത്തില്‍ വായിച്ചു.”
”….1937 ല്‍ തിരുവനന്തപുരം ലോ കോളജില്‍ നിന്ന് നിയമ ബിരുദമെടുത്ത് ജില്ലാ ജഡ്ജിയായി ജൂഡീഷ്യല്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞ് 1987 ല്‍ മരിച്ച അദ്ദേഹം ആരാണ്?”
ആത്മകഥയില്‍ വിന്‍സന്റ് ആ പേര് വെളിപ്പെടുത്തിയിട്ടില്ല. ജീവചരിത്രകാരനോട് ആ പേരു പറഞ്ഞുമില്ല.
”മനയില്‍ ജോണിന് അറിയുമായിരിക്കും.”
ചേലങ്ങാട്ടു ഗോപാലകൃഷ്ണന് പക്ഷെ ആരോപിക്കുന്നത് അത് ടി.വി. തോമസ് ആയിരുന്നുവെന്നാണ്! അതു പറയുവാനുള്ള തിടുക്കത്തില്‍ കഥാപുരുഷന്റെ പിതാവിന്റെ പേര് വിന്‍സന്റ് എന്നതിനു പകരം ബാസ്റ്റിന് എന്നും എഴുതിയിരിക്കുന്നു! ആലപ്പുഴ പുത്തനങ്ങാടിയില്‍ തൈപ്പറമ്പില്‍ വര്‍ഗീസ് തോമസും കാഞ്ഞിരംചിറ പൊള്ളയില് വിന്‍സന്റ് സേവ്യറും ഒരുപോലെ ഫുട്ബോള്‍ കമ്പക്കാരായിരുന്നു. പണ്ടുതൊട്ടേ ചങ്ങാതിമാരുമായിരുന്നു. ഒരുമിച്ചു ലോകോളജില്‍ പഠിച്ചിട്ടുമുണ്ട്. അത്രയും ശരി.
ചേലങ്ങാട്ടിന്റെ ആരോപണവഴിയേ ചിന്തിച്ചാല്‍ ടി.വി.തോമസ് വിന്‍സന്റിന്റെ പേപ്പര്‍ നോക്കി കോപ്പിയടിച്ചുവെന്ന് പറയണം. അതേതായാലും ചേലങ്ങാട്ട് ഉദ്ദേശിക്കില്ല. അദ്ദേഹത്തിന് താല്പര്യം വിന്‍സന്റിനെ കുറ്റമുനയില് തറയ്ക്കാനാകണം. ടി.വി. തോമസ് പിന്നീട് ചരിച്ചതു രാഷ്ട്രീയ വഴിയെയാണ്. മജിസ്ട്രേറ്റും ജഡ്ജിയുമാകാന്‍ ടി.വി. നിന്നുകൊടുത്തിട്ടില്ല. മനയില്‍ ജോണിന്റെ സാന്നിദ്ധ്യത്തില്‍ പതിറ്റാണ്ടുകള്‍ക്കുശേഷം ആലുവയിലെ വീട്ടില്‍ വന്ന സന്ദര്ശകന് ഏതായാലും ടി.വി ആവില്ല. അങ്ങനെയൊരു സന്ദര്‍ശനം തന്നെ അസംബന്ധമാകുമായിരുന്നുവല്ലോ.
പത്രത്തില്‍ വന്ന ചരമവാര്‍ത്തയും ടി.വിയുമായും ഒരു ബന്ധമുണ്ടാവില്ല. ഡീബാറിനിടവരുത്തിയ കോപ്പിയടിയുടെ ഇരുമുഖത്തുമായി ടി.വിയേയും വിന്‍സന്റിനെയും ചേലങ്ങാട് ആരോപിക്കുന്നതുപോലെ പ്രതിഷ്ഠിച്ചാല്‍, അതിനുശേഷവും അവര്‍ തമ്മില്‍ അഭംഗുരം പുലര്‍ത്തിപ്പോന്ന ചങ്ങാത്തത്തിന് പിന്നെ നാമെവിടെ ന്യായം കാണും. വിന്‍സന്റിന്റെ ആദ്യപാദത്തിലെ ചലച്ചിത്ര ശ്രമങ്ങളില്‍ ടി.വി പങ്കാളിയാകുന്നതും നാം കാണുന്നു!
ഏതായാലും ചേലങ്ങാട്ടിന്റെ ആരോപണത്തിന്റെ നിജഃസ്ഥിതി അറിയുവാനുള്ള അന്വേഷണം വിന്‍സന്റിനോടൊപ്പം ലോ കോളജില്‍ എം.എന്‍.ഗോവിന്ദന് നായരും ടി.വി തോമസും ഒരുമിച്ചു പഠിച്ചിരുന്നു എന്ന കണ്ടെത്തലിലേയ്ക്ക് നയിക്കുന്നു. ചേലക്കാടിന് നന്ദി. എം.എന്‍. ഗോവിന്ദന് നായരും ടി.വി. തോമസും ലോ കോളജില്‍ സഹപാഠികളായിരുന്നു തിരുവനന്തപുരത്തെന്നത് എങ്ങനെയോ ഘോഷിക്കപ്പെടാതെ പോയി! (ഇതേ തിരുവനന്തപുരം ലോ കോളജില്‍ ഇവരിരുവരും ഉഴുതുമറിച്ച കമ്യൂണിസ്റ്റ് വിളമണ്ണില്‍ നിന്നാണ് അധികം കഴിയാതെ സി.ജെ. തോമസ് പ്രഖ്യാപിത കമ്യൂണിസ്റ്റ് അനുഭാവിയായി ജ്ഞാനസ്നാനം ചെയ്തതെന്നത് ചരിത്രം ബാക്കി!)
തൃശൂരിലെ സെന്റ്. തോമസ് കോളജില്‍ എം.പി. പോള്‍ അദ്ധ്യാപകനായിരുന്ന നാളുകളില്‍ ഇ.എം. ശങ്കരന് നമ്പൂതിരിപ്പാടും സി. അച്ചുതമേനോനും സഹപാഠികളായിരുന്നു എന്ന കണ്ടെത്തല്‍പോലെ ഇതും സവിശേഷ കൗതുകമുണര്‍ത്തുന്നു. കേരളത്തിലെ വലതുപക്ഷ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും ശ്രദ്ധേയരായ നേതാക്കളായി പിന്നീട് മാറിയ എംഎന്നും ടിവിയും തമ്മില്‍ നാലുമാസത്തെ പ്രായവ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. സൈഡ് കോളറുള്ള വെളുത്ത ജുബ്ബയാണ് ടിവിയും എംഎന്നും വിന്‍സന്റും പതിവായി ധരിച്ചിരുന്നത്. എന്‍. ശ്രീകണ്ഠന് നായരും പിന്നീടുള്ള തലമുറയില്‍ നവോദയ അപ്പച്ചനും ഈ ജുബ്ബ ധരിച്ച് കണ്ടിട്ടുണ്ട്. ഈ ജുബ്ബാ സ്റ്റൈല്‍ ടിവിയ്ക്കും എംഎന്നും അവര്‍ വഴി മറ്റുള്ളവര്‍ക്കും പരിചയപ്പെടുത്തിയതു വിന്സന്റാണെന്നാണ് സെബാസ്റ്റ്യന്‍ പോളിന്റെ നിഗമനം.
പറഞ്ഞുപോന്നത് സിനിമയുടെ കഥയാണ്. സിനിമ സംഭവിക്കുന്നത് സമൂഹത്തിലായതുകൊണ്ട് സിനിമയുടെ ചരിത്രത്തിന് സിനിമയുടെ മാത്രം ചരിത്രമായി ഒറ്റപ്പെടാനാവില്ല; പരിമിതപ്പെടാനാവില്ല. സമൂഹത്തിന്റെ ചരിത്രത്തെ സാമാന്യമായി സ്പര്‍ശിച്ചു മാത്രമേ അത് മുന്നോട്ട് ചരിക്കുന്നുള്ളൂ.
നാടുവിട്ടുപോകുന്ന കാര്യം ഉറ്റ ചങ്ങാതിയായ ടി.വി.തോമസിനോട് മാത്രമേ വിന്‍സന്റ് പറഞ്ഞിരുന്നുള്ളൂ. നേരെ മദിരാശിക്കു വണ്ടികയറി. എന്തുകൊണ്ട് മദിരാശി എന്നു ചോദിച്ചാല്‍ ഉത്തരമില്ല. നാടുവിടുന്നു. അതെവിടേയ്ക്കുമാകാം. പ്രത്യേക ലക്ഷ്യമൊന്നുമില്ല. അപ്പോള്‍ തോന്നിയത്, അല്ലെങ്കില്‍ ആദ്യം വന്ന വണ്ടി പോകുന്നത് മദിരാശിയിലേക്ക്; അതുകൊണ്ട് മദിരാശി. ആത്മകഥയില്‍ വിന്‍സന്റ് ആ യാത്രയെക്കുറിച്ചോര്ക്കുന്നു.
”മദിരാശിയിലെത്തി എന്തെങ്കിലും ഒരു ജോലി സമ്പാദിക്കണം. എന്തു ജോലിയായാലും വിരോധമില്ല. വണ്ടി വലിക്കുകയോ കൂലിപ്പണിയോ എന്തുമാകാം. നാട്ടിലാകുമ്പോള്‍ ജോലിയുടെ അന്തസ്സു നോക്കാതെ വയ്യ. പുറത്ത് എന്തും ആവാമല്ലോ…..”
ഒരു ബിരുദധാരിയുടെ ചിന്തകളാണിതെന്നോര്ക്കണം. ബിരുദധാരി മാത്രമല്ല അവസാനം ഡീബാര്‍ ചെയ്യപ്പെട്ടുവെങ്കിലും നിയമപഠന കോഴ്സ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. സാമാന്യത്തിലും ഭംഗിയായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുവാനും കഴിയുമായിരുന്നു. നാടുവിടുന്നതിനു പകരം ജ്യേഷ്ഠനായ സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ സഹായം തേടാമായിരുന്നു. ഭാഗവതര്‍ അന്ന് മലയാള നാടകവേദിയില്‍ പ്രസിദ്ധനാണ്. ഒരു വാക്ക് പറഞ്ഞാല്‍ വിന്‍സന്റിനൊരു വാതില്‍ തുറന്നുകിട്ടുമായിരുന്നു. അതിനുള്ള മനഃസ്ഥിതി ഭാഗവതര്ക്കുണ്ടായിരുന്നു താനും. ആലപ്പുഴയില്‍ പോലീസ് ഇന്‍സ്പെക്ടറായിരുന്ന എം.സത്യനേശ നാടാര്‍ക്ക് അഭിനയവാസനയും
താല്പര്യവുമുണ്ടെന്നറിഞ്ഞപ്പോള് പലരോടും ശുപാര്‍ശ ചെയ്ത കഥ പിന്നീട് സത്യന് എന്ന പേരില്‍ മുന്‍നിര നടനായശേഷം സത്യനേശന് തന്നെ നന്ദിപൂര്‍വം സ്മരിച്ചിട്ടുണ്ട്. വിന്‍സന്റ് പക്ഷെ ആ വഴി ഒന്നും ശ്രമിക്കാതെ ”എന്തും” ചെയ്യാമെന്നുറപ്പിച്ചു പുറപ്പെട്ടുപോവുകയാണ് ചെയ്തത്. ”എന്തും” എന്നതില്‍ വണ്ടി വലിക്കുന്നതും കൂലിപ്പണിയും വരെ മനസ്സില്‍ കണ്ടു; കലാപരമായ വ്യാപനമൊഴികെ! തന്നില്‍ അങ്ങനെയൊരു സിദ്ധി ഉണ്ടെന്ന് ഒരുപക്ഷേ വിന്‍സന്റ് തന്നെ കണ്ടെത്തിയിരുന്നിരിക്കില്ല അന്ന്.
പോകുന്നവഴിയേ പോവുക. അതിനിടയില്‍ ചിലയിടങ്ങള്‍ മോഹിപ്പിക്കുമ്പോള്‍ അതിലിടചേര്ന്നു കുറേക്കാലം അതിലടയിരിക്കുക. പിന്നീട് സ്വയം വഴുതിയോ ഇതരരുടെ കൗശല വഴികള്‍ നിമിത്തമായോ അടര്‍ന്ന് വീണ്ടും യാത്ര. ഇടത്താവളങ്ങള്‍; ഒന്നിലുമുറയ്ക്കാതെ! ഒന്നിന്റെ നഷ്ടത്തിലും നിരാശനാകാതെ; അഥവാ ആയെങ്കിലും പുറമേയ്ക്ക് ഭാവിക്കാതെ. തന്നെ പുറംതള്ളിയവരോട് കലഹിച്ചില്ല; പരിഭവിച്ചുമില്ല. കാലം ചേര്‍ത്തുനിര്‍ത്തിയ സന്ധികളോട് മനസ്സോടെ ഇടചേര്‍ന്നു. നിരുത്തരവാദപരമെന്നോ, അരാജകത്വത്തോടടുത്തതെന്നോ വ്യാഖ്യാനിക്കുവാനെളുപ്പമാണ് ഇവ്വിധമൊരു പ്രകൃതത്തെ. അത്തരം വ്യാഖ്യാനങ്ങളില്‍ വിപ്രതിപത്തികൂടി കലരുമ്പോള്‍ അതു സ്വഭാവഹത്യയ്ക്ക് തുല്യവുമാകാം.
ഏതായാലും ആ തീവണ്ടിയാത്രയ്ക്കിടയിലാണ് വിന്‍സന്റിന്റെ ജീവിതത്തില്‍ വിധി കൃത്യമായി ഇടപെടുന്നത്. അങ്ങനെയൊരു യാത്രയിലേക്ക് എറണാകുളത്തെ അന്നത്തെ പഴയ റെയില്‍വേ സ്റ്റേഷനില്‍ വന്നു വിന്‍സന്റിനെ യാത്രയാക്കിയത് ഉറ്റമിത്രമായ ടി.വി.തോമസായിരുന്നു. ആ തീവണ്ടിയാത്രക്കിടയിലാണ് തികച്ചും യാദൃച്ഛികമായി വിന്‍സന്റ് ഒരാളെ പരിചയപ്പെടുന്നത്. ടി.ആര്. സുന്ദരത്തിന്റെ സേലത്തെ മോഡേണ്‍ തിയറ്റേഴ്സിലെ മാനേജറായിരുന്ന ആ ഒരാള്‍; പി.ആര്.വി. ശങ്കര്‍. (വിന്‍സന്റിന്റെ ജീവചരിത്രത്തില്‍ പേര് ഇങ്ങനെ. പക്ഷേ ചേലങ്ങാട്ട് ലിഖിതത്തില്‍ പേര് പി.വി.എസ്. അയ്യര്‍ എന്നാണ്! വിന്‍സന്റിന്റെ ഇംഗ്ലീഷ് ഭാഷാ വൈഭവം അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ഉദ്യോഗമന്വേഷിച്ചുള്ള യാത്രയാണെന്നറിഞ്ഞപ്പോള്‍ വിന്‍സന്റിനെ സേലത്തേയ്ക്ക് ക്ഷണിച്ചു. അങ്ങനെയാണ് വിന്‍സന്റ് ടി.ആര്. സുന്ദരത്തിന്റെ മുമ്പിലെത്തുന്നത്.
മദിരാശിയില്‍ എ. സുന്ദരത്തിന്റെ നേതൃത്വത്തില്‍ മലയാളി അസോസിയേഷന് ‘വിധിയും മിസ്സിസ് നായരും’ എന്ന പേരില്‍ തുടങ്ങിവന്ന മലയാള സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ കടുത്ത സാമ്പത്തിക ഞെരുക്കം മൂലവും മുന്‍പരിചയങ്ങളുടെ അഭാവത്താലുള്ള ആസൂത്രണ രാഹിത്യത്തിന്റെ പേരിലും കലാബാഹ്യ ഇതര താല്‍പ്പര്യങ്ങളാലും സ്തംഭനാവസ്ഥയിലെത്തി. അവര്‍ മോഡേണ്‍ തിയേറ്റേഴ്സിന്റെ സഹകരണം തേടിയപ്പോള്‍ കൂടിയാലോചനക്കായി സുന്ദരം കത്തുമായി നിയോഗിച്ചതു വിന്‍സന്റിനെയാണ്. അതിന്റെ തുടര്‍ച്ചയില്‍ ആ ചിത്രം ‘ബാലന്’ എന്ന പേരില്‍ എ.സുന്ദരത്തിനെ ഒഴിവാക്കി എസ്. നൊട്ടാണിയുടെ സംവിധാനത്തില്‍ ടി.ആര്. സുന്ദരം ഏറ്റെടുത്തു മോഡേണ്‍ തിയേറ്റേഴ്സിന്റെ ബാനറില്‍ നിര്‍മിച്ചതും വിന്‍സന്റ് അതില്‍ നടനായും അല്ലാതെ തന്നെ ഏകോപനത്തില്‍ ആദ്യാവസാനക്കാരനായതും ‘ബാലനെ’ക്കുറിച്ചുള്ള പരാമര്‍ശ പര്‍വ്വത്തില്‍ നാം ചര്‍ച്ച ചെയ്തിരുന്നു.
ബാലന് (1938) മലയാളത്തിലെ സംസാരിക്കുന്ന സിനിമയുടെ തുടക്കമായിരുന്നു. അതില്‍ ആദ്യമായി റിക്കാര്‍ഡ് ചെയ്ത ശബ്ദം വിന്‍സന്റിന്റേതായിരുന്നു. ‘ചിയേഴ്സ്’ എന്ന പാനോപചാരാഭിവാദനമാണാദ്യം ഉരുവിട്ടതെന്നാണ് ഞാന്‍ എഴുതിയിട്ടുള്ളത്. വിന്‍സന്റ് തന്നെ പറഞ്ഞ ഓര്‍മ്മയെ ആധാരമാക്കിയാണ് ഞാനതുദ്ധരിച്ചത്. സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ വിന്‍സന്റിന്റെ ജീവചരിത്ര ഗ്രന്ഥത്തില്‍ ‘ഗുഡ് ലക്ക് ടു എവരിബഡി’ എന്നാണ് കാണുന്നത്. രണ്ടും അര്ത്ഥഫലത്തില് ഒന്നാണെന്നു കരുതുകയേ രണ്ടിനുമവലംബം വിന്‍സന്റിന്റെ ഓര്മയാണെന്നതിനാല് കരണീയമായുള്ളൂ. ”ഹലോ മിസ്റ്റര്‍” എന്ന സംബോധനയാണ് വിന്‍സന്റിന്റെ സ്വരത്തില്‍ ആദ്യം റിക്കാര്‍ഡ് ചെയ്തതെന്ന ചേലങ്ങാട്ട് ഭാഷ്യവും സമാന്തരമായുണ്ട്.
‘ബാലനെ’ തുടര്‍ന്ന് അണ്ണാമല ചെട്ടിയാരുടെ ‘ജ്ഞാനാംബിക’യിലും വിന്‍സന്റ് സഹകരിച്ചുവല്ലോ. മദിരാശിയിലെ ന്യൂട്ടോണ്‍ സ്റ്റുഡിയോയിലെ ഷൂട്ടിങ് വേളയിലെ ഒരനുഭവം സെബാസ്റ്റ്യന്‍ പോള്‍ വിവരിച്ചിട്ടുണ്ട്.
”ഭക്തമീര” എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങും അന്നവിടെ നടക്കുന്നുണ്ടായിരുന്നു. എം.എസ്. സുബ്ബലക്ഷ്മിയായിരുന്നു നായിക. എംഎസിന്റെ ആരാധകനായിരുന്ന സി.രാജഗോപാലാചാരി (രാജാജി)മിക്ക ദിവസവും ഷൂട്ടിങ് കാണാനെത്തുമായിരുന്നു…
”1939 ഒക്ടോബറില്‍ അധികാരമൊഴിഞ്ഞ രാജാജി അന്ന് ഏറെക്കുറെ സ്വസ്ഥനായിരുന്നു. സേലത്തെ ‘സവനറോല’, മദ്രാസിലെ ‘മാക്യവെല്ലി’ എന്നൊക്കെ പ്രാസമൊപ്പിച്ച് അറിയപ്പെട്ടിരുന്ന ആ രാഷ്ട്രീയ തന്ത്രജ്ഞന്‍ വിന്‍സന്റിനെ വല്ലാതെ വശീകരിക്കുകയും സ്വാധീനിക്കുകയും ചെയ്തു. നിയമപഠനം പൂര്‍ത്തിയാക്കിയ ഒരു സിനിമാക്കാരന് അക്കാലത്ത് തീര്‍ത്തും പുതുമയായിരുന്നു. ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള വിന്‍സന്റിന്റെ കഴിവ് ആ അടുപ്പത്തിന് തീവ്രതയേറ്റി. രാഷ്ട്രീയമായ ഒരു ‘ജ്ഞാനസ്നാന’മാണ് അവിടെ നടന്നത്. ”എന്റെ രാഷ്ട്രീയ ഗുരു” എന്നാണ് രാജാജിയെ വിന്‍സന്റ് വിശേഷിപ്പിച്ചത്…”
രാജാജി പിന്നീട് ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര നാളുകളില്‍ രാഷ്ട്രപതി പദവിയ്ക്ക് തുല്യമായ ഗവര്‍ണര്‍ ജനറല്‍ വരെയായി. തങ്ങള്‍ക്കിടയിലുള്ള അടുപ്പം ഒരുകാലത്തും വിന്‍സന്റ് ആ വഴിയേ പ്രയോജനപ്പെടുത്തിയില്ല.
1953 ല്‍ പുറത്തിറങ്ങിയ ‘ജനോവ’യില്‍ സംഘട്ടന രംഗങ്ങളിലും മറ്റും അസാധാരണമായ മെയ്വഴക്കത്തോടെ അഭിനയിച്ചു തന്നെ വിസ്മയിപ്പിച്ച വിന്‍സന്റിനെ തുടര്‍ച്ചയായി തന്നോടൊപ്പം ചിത്രങ്ങളില്‍ ചേര്‍ത്തുനിര്‍ത്തുവാന്‍ സാക്ഷാല്‍ എംജിആര്‍ ആഗ്രഹിച്ചു. വിന്‍സന്റ് തയ്യാറായിരുന്നുവെങ്കില്‍ ഒരുപക്ഷെ എം.എന്‍. നമ്പ്യാര്‍ പിന്നീട് കൈയടക്കിയ തമിഴ് സിനിമയിലെ പ്രാമുഖ്യം വിന്‍സന്റിന് സ്വന്തമാകുമായിരുന്നു. വിന്‍സന്റ് ആ വഴി പോയില്ല.
‘ജ്ഞാനാംബിക’ കഴിഞ്ഞു പിന്നീട് മലയാളത്തില്‍ നിര്‍മിക്കപ്പെട്ട ‘പ്രഹ്ലാദ’യിലും ‘നിര്‍മല’യിലും വിന്സന്റില്ലായിരുന്നു. അദ്ദേഹം തന്റെ കാള്ഷീറ്റത്രയും ”ജനസേവനത്തിനായി” നല്‍കിയെന്നാണ് തുടര്‍നാളുകളിലെ ഇടപര്വത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്നത്.
”ഫിലിം സ്റ്റുഡിയോകളില്‍ തളച്ചിടാനാവാത്ത വിക്ഷോഭത്തിന്റെ തിരയിളകുന്ന മനസ്സുമായാണ് വിന്‍സന്റ് ‘ജ്ഞാനാംബിക’യ്ക്കുശേഷം നാട്ടിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: