ന്യൂദല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ വ്യോമസേനാ തലവന്‍ എസ്.പി.ത്യാഗിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ദല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയാണ് ത്യാഗിക്ക് ജാമ്യം അനുവദിച്ചത്. ദല്‍ഹിയില്‍ നിന്നും പുറത്തു പോകരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം. കൂടാതെ രണ്ട് ലക്ഷം രൂപ കെട്ടിവയക്കുകയും വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കേസില്‍ കൂടുതല്‍ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് ത്യാഗിയുടെ അഭിഭാഷകന് വാദിച്ചു. മുന്‍പ് പലതവണ ത്യാഗിയെ ചോദ്യം ചെയ്തതാണെന്നും എന്നാല്‍ പുതിയ തെളിവുകളൊന്നും ഇതുവരെ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിനു സാധിച്ചിട്ടില്ലെന്നും അതിനാല്‍ ജാമ്യമനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
ത്യാഗി, ബന്ധുവായ സഞ്ജീവ് ത്യാഗി, അഭിഭാഷകനായ ഗൗതം ഖെയ്താന് എന്നിവരെ ഡിസംബര്‍ 10നാണ് അറസ്റ്റ് ചെയ്തത്. വിവിധ രാജ്യങ്ങളിലെ ഇടനിലക്കാരും ഒട്ടേറെ ഏജന്‍സികളും ഉള്‍പ്പെട്ട കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ ത്യാഗിക്കും കൂട്ടാളികള്‍ക്കും ജാമ്യം അനുവദിക്കരുതെന്ന് സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത വാദിച്ചിരുന്നു. ഉന്നത പദവികള്‍ വഹിച്ചവരാണ് കുറ്റാരോപിതര്‍. വിവിധ രാജ്യങ്ങളുടെ പിന്തുണയോടെ അന്വേഷണം തുടരുകയാണ്. ജാമ്യം നല്കിയാല് തെളിവ് നശിപ്പിക്കാനും സാദ്ധ്യതയുണ്ട്. മാത്രമല്ല, അഴിമതിയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ നടന്നത് എവിടെയാണെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.
വ്യോമസേന മേധാവിയായിരുന്നപ്പോള്‍ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കമ്പനിക്ക് കരാര്‍ ലഭിക്കാന്‍ വഴിവിട്ടു സഹായം നല്‍കിയെന്നായിരുന്നു ത്യാഗിക്കെതിരെയുള്ള കേസ്. വി.വി.ഐ.പികളുടെ യാത്രയ്ക്കായി 12 ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള 3700 കോടി രൂപയുടെ ഇടപാടില്‍ ത്യാഗിയും മറ്റും ഇടനിലക്കാരില്‍ നിന്ന് 12 ശതമാനത്തോളം (ഏകദേശം 452 കോടി രൂപ) കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഡിസംബര്‍ 17നു കേസ് വീണ്ടും പരിഗണിച്ച കോടതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ത്യാഗി ഉള്‍പ്പെടെയുള്ളവരുടെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 30 വരെ നീട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: