എടത്വാ: ക്രിസ്തുമസ് സീസണ്‍പ്രമാണിച്ച് എടത്വായിലും പരിസരപ്രദേശങ്ങളിലും സാധനങ്ങള്‍ക്ക് തീവില. നോട്ടു പ്രശ്‌നം വകവെയ്‌ക്കാതെയും തീവിലക്ക് വാങ്ങാന്‍ ഉപഭോക്താക്കളുടെ വന്‍തിരക്ക്. പൊതുമാര്‍ക്കറ്റിലെ വിലയോക്കാള്‍ ഇരട്ടിവിലക്കാണ് സാധനങ്ങള്‍ വിറ്റുമാറുന്നത്. മാംസം, മത്സ്യം, പച്ചക്കറി, പഴങ്ങള്‍, പടക്കങ്ങള്‍ എന്നിവ ക്രിസ്തുമസ് സീസണില്‍ ഉപഭോക്താക്കളുടെ അവശ്യസാധനങ്ങള്‍ തോന്നുംപടിക്കാണ് വിലയിടുന്നത്.
ബീഫിനും വരവുകോഴിക്കും പൊതുമാര്‍ക്കറ്റില്‍ കിലോക്ക് 260നും, 90നും ഇടയില്‍ വിലനില്‍ക്കുമ്പോള്‍ എടത്വായിലും പരിസരപ്രദേശങ്ങളിലും 300 ഉം, 110 രൂപായാണ് ഈടാക്കുന്നത്. മത്സ്യം വാങ്ങാനെത്തുന്ന തിരക്കനുസരിച്ച് വിലകൂടും. കടല്‍ മത്സ്യങ്ങള്‍ക്കും, കായല്‍ മത്സ്യങ്ങള്‍ക്കും 50 മുതല്‍ 100 രൂപവില വര്‍ദ്ധന ഉപഭോക്താവിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് പതിവ്. പച്ചക്കറികളുടേയും, പഴവര്‍ഗ്ഗങ്ങളുടേയും അവസ്ഥ വ്യത്യസ്ഥമല്ല.
പച്ചക്കറി സാധനങ്ങളുടെ വിലവര്‍ദ്ധന സാധാരണക്കാര്‍ക്ക് താങ്ങാനാകാതെ വന്നതോടെ പെട്ടിവണ്ടിയില്‍ വിതരണംചെയ്യുന്ന കച്ചവടക്കാരില്‍നിന്ന് ഉപഭോക്താക്കള്‍ സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങി. ഇതോടെ പുറംനാടുകളില്‍ നിന്നെത്തുത്ത കച്ചവടക്കാരെ വിരട്ടിയോടിക്കുന്നതും പതിവാണ്. ക്രിസ്തുമസ് സീസണില്‍ വിപണനം നടത്തുന്ന പടക്കങ്ങളാണ് ഉപഭോക്താക്കളുടെ നടുവൊടിക്കുന്നത്.്
എടത്വായിലും സമീപപ്രദേശങ്ങളിലും നിന്ന് പടക്കംവാങ്ങുന്ന ഉപഭോക്താക്കളെ താല്കാലിക കച്ചവടക്കാര്‍ കൊള്ളയടിക്കുകയാണെന്ന് ചെക്കിടിക്കാട് സ്വദേശി പറയുന്നു. ചങ്ങനാശ്ശേരിയിലെ ഓപ്പണ്‍മാര്‍ക്കറ്റില്‍നിന്ന് പത്തു പാക്കറ്റ് അടങ്ങിയ ഒരുബോക്‌സ് കമ്പിത്തിരി നൂറു രൂപായ്‌ക്ക് വില്‍ക്കുമ്പോള്‍ അതേസാധനത്തിന് എടത്വായില്‍ ഒരുപാക്കറ്റിന് 60-നും70-നു ഇടയിലാണ് വില്‍ക്കുന്നത്.
ക്രിസ്തുമസ് സീസണ്‍ അടുക്കുന്നതോടെ തട്ടിക്കൂട്ടി നടത്തുന്ന കച്ചവട സ്ഥാപനങ്ങള്‍ ഉപഭോക്താവിനെ കൊള്ളയടിക്കുന്നു. മദ്യവും, നിരോധിതപുകയില ഉത്പന്നങ്ങളും പിടികൂടാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ എത്തുന്നതുപോലെ ഉത്സവ സീസണുകളില്‍ സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥര്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
















