കൊച്ചി: ബീവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യഷോപ്പുകളില് സ്ത്രീകള്‍ക്കു നിയമനം നിഷേധിക്കുന്ന വ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേരള അബ്കാരി ഷോപ്പ്സ് ഡിസ്പോസല്‍ ചട്ടത്തിലെയും വിദേശമദ്യ ചട്ടത്തിലെയും വ്യവസ്ഥകള്‍ നിയമവിരുദ്ധമാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്.
ഈ സ്ത്രീ വിരുദ്ധ വ്യവസ്ഥകള്‍ തുല്യനീതി ഉറപ്പാക്കുന്ന ഭരണഘടനയിലെ 14 ാം വകുപ്പിന്റെയും ലിംഗ സമത്വം ഉറപ്പാക്കുന്ന 15 ാം വകുപ്പിന്റെയും ലംഘനമാണെന്നും നിയമപരമായി നിലനില്‍ക്കില്ലെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. സ്ത്രീകളെ നിയമിക്കാനാവില്ലെന്ന വ്യവസ്ഥകളുടെ പേരില്‍ കോര്‍പ്പറേഷനിലെ പ്യൂണ്‍ /ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നിഷേധിച്ചതു ചൂണ്ടിക്കാട്ടി പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട കൊല്ലം ചവറ സൗത്ത് സ്വദേശിനി ബി. സനൂജയുള്‍പ്പെടെ ആറുപേര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
റാങ്ക് ലിസ്റ്റില്‍ ഹര്‍ജിക്കാരേക്കാള്‍ താഴെയുള്ള പുരുഷന്മാര്ക്ക് നിയമനം ലഭിച്ച സാഹചര്യത്തില്‍ പിഎസ്സി രണ്ടാഴ്ചയ്ക്കുള്ളില്‍ ഹര്‍ജിക്കാര്‍ക്ക് നിയമനം നല്‍കണം. ഇവരെ നിയമിക്കുമ്പോള്‍ വിദേശമദ്യഷോപ്പുകളിലാണോ ഓഫീസിലാണോ ഒഴിവെന്നതു കണക്കിലെടുക്കേണ്ടെന്നും ഒഴിവുകള്‍ നിലവിലില്ലെങ്കില്‍ ഇനി വരുന്ന ഒഴിവുകള്‍ക്കനുസരിച്ച് ക്രമീകരിക്കാവുന്ന തരത്തില്‍ നിയമനം നടത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: