കുന്നത്തൂര്‍: ശാസ്താംകോട്ട തടാകസംരക്ഷണത്തിനായി കോടികളുടെ പദ്ധതികള്‍ പുരോഗമിക്കുമ്പോഴും തടാകം അതിന്റെ ആസന്നമായ മരണത്തിലേക്ക് നീങ്ങുകയാണ്. തടാകത്തിലെ ജലനിരപ്പ് കുറയുന്നതിന് ആക്കം കൂട്ടി തീരത്ത് അക്വേഷ്യ മരങ്ങള്‍ വളര്‍ന്ന് പെരുകുമ്പോഴും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഹരിതതീരം പദ്ധതിയുടെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് വനംവകുപ്പ് തടാകതീരത്ത് വച്ചുപിടിപ്പിച്ച അക്കേഷ്യമരങ്ങളാണ് തടാകത്തിന്റെ ദുരവസ്ഥക്ക് ഇടയാക്കിയ ഒരു കാരണം.
ജലം അക്കേഷ്യ മരങ്ങള്‍ അപകടകരമാം വിധം വലിച്ചെടുക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് മുറിച്ചുമാറ്റാന്‍ അധികൃതര്‍ തീരുമാനിക്കുകയും രണ്ട് തവണയായി ഈ മരങ്ങള്‍ ലേലം ചെയ്ത വകയില്‍ സര്‍ക്കാരിന് 75 ലക്ഷത്തോളം രൂപ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തടാകത്തിന് ദോഷകരമായ അക്കേഷ്യ മരങ്ങളെ തീരത്ത് വീണ്ടും വളരാതിരിക്കാനായി അധികൃതര്‍ യാതൊന്നും ചെയ്തില്ല. റവന്യൂ വകുപ്പിന്റെ ലാഭക്കൊതിയാണ് വീണ്ടും തടാക തീരത്ത് അക്കേഷ്യ വനം വ്യാപിക്കാന്‍ കാരണമായതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ശാസ്താംകോട്ട അമ്പലക്കടവിനോട് ചേര്‍ന്ന് തടാകം വറ്റിയ ഭാഗങ്ങളില്‍ വ്യാപകമായാണ് അക്കേഷ്യ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നത്. ഈ ഭാഗങ്ങളിലെ തടാക ജലനിരപ്പ് ക്രമാതീതമായി താഴ്ന്നുകൊണ്ടിരിക്കുകയാണ്. ചെറിയ അക്കേഷ്യ തൈകള്‍ രൂപപ്പെട്ട സമയത്തു തന്നെ തൊഴിലുറുപ്പ് പദ്ധതിയിലും മറ്റും ഉള്‍പ്പെടുത്തി അവ നീക്കം ചെയ്തിരുന്നുവെങ്കില്‍ ഇവ ഇത്രയധികം വ്യാപകമാകില്ലായിരുന്നു. അക്കേഷ്യ മരങ്ങള്‍ തടാകതീരത്ത് നട്ടുപിടിപ്പിച്ചിരിക്കുന്ന മറ്റു വൃക്ഷങ്ങളുടെ വളര്‍ച്ചയെ പോലും കാര്യമായി ബാധിച്ചിരിക്കുകയാണ്.
















