കൊച്ചി: സോളാര്‍ റാന്തല്‍വിളക്കുകള്‍ സ്ഥാപിക്കാന്‍ അനെര്‍ടില്‍നിന്ന് അനുമതി നേടിയത് സുരാന വെഞ്ചേഴ്‌സ് എന്ന സ്ഥാപനമാണെന്ന് സമര്‍ത്ഥിക്കുന്ന മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്റെ നിര്‍ദ്ദേശം. സോളാര്‍ കമ്മീഷനില്‍ ഇന്നലെ മൊഴി നല്‍കാനെത്തിയ അനെര്‍ട് പ്രോഗ്രാം ഓഫീസര്‍ ആര്‍. രാജേഷിനോടാണ് കമ്മീഷന്‍ മുഴുവന്‍ രേഖകളും ഹാജരാക്കാനാവശ്യപ്പെട്ടത്.
കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം ആവിഷ്‌കരിച്ച ജെഎന്‍എന്‍എസ്എം പദ്ധതിവഴി കേരളത്തിലെ വീടുകളില്‍ സൗരോര്‍ജ്ജ റാന്തല്‍വിളക്കുകള്‍ സ്ഥാപിക്കാനായി അനെര്‍ട് ടെണ്ടര്‍ ക്ഷണിച്ചിരുന്നു. ഇതിലേക്ക് സെക്കന്തരാബാദ് ആസ്ഥാനമായുള്ള സുരാന പവര്‍ ആന്‍ഡ് ടെലികോം ലിമിറ്റഡ് എന്ന സ്ഥാപനം അപേക്ഷ നല്‍കിയതിന്റെ രേഖകള്‍ രാജേഷ് കമ്മീഷനില്‍ ഹാരാക്കി. എന്നാല്‍ ഇവര്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് സുരാന റെഞ്ചേഴ്‌സ് എന്ന സ്ഥാപനത്തിന്റേതാണെന്ന് രാജേഷ് മൊഴി നല്‍കി.
സുരാന വെഞ്ചേഴ്‌സും ടെണ്ടറില്‍ പങ്കെടുത്ത കമ്പനിയും ഒന്നാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ എവിടെയെന്ന കമ്മീഷന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ പ്രോഗ്രാം ഓഫീസര്‍ക്കായില്ല.
സുരാന വെഞ്ചേഴ്‌സിന് കേരളത്തില്‍ 28,000 റാന്തലുകള്‍ സ്ഥാപിക്കാനാണ് അനുമതി നല്‍കിയതെന്നും അവര്‍ സ്ഥാപിച്ചത് 2,500 റാന്തലുകളാണെന്നും രാജേഷ് പറഞ്ഞു. പ്രവര്‍ത്തനസജ്ജമായ 2,000 റാന്തലുകളുടെ തുകയാണ് അനെര്‍ടില്‍നിന്ന് അനുവദിച്ചത്. ഈ തുക നല്‍കാന്‍ കാലതാമസം നേരിട്ടുവെങ്കിലും പിന്നീടത് വളരെ വേഗം നല്‍കാന്‍ കഴിഞ്ഞു. സുരാന വെഞ്ചേഴ്‌സിനുവേണ്ടി ഇടപെട്ടത് അതിന്റെ അധികൃതരിലൊരാളായ ഹരീഷ് നായര്‍ എന്നയാളാണ്. അനെര്‍ടില്‍നിന്ന് പെട്ടെന്ന് തുക അനുവദിച്ചത് ഉന്നതര്‍ ഇടപെട്ടതുകൊണ്ടല്ലെന്ന് രാജേഷ് പറഞ്ഞു.
കേരളം സൗരോര്‍ജ്ജ ഉല്‍പ്പാദനത്തില്‍ പിറകിലാണെന്ന് ഊര്‍ജ്ജവകുപ്പു സെക്രട്ടറി പോള്‍ ആന്റണി കമ്മീഷനില്‍ മൊഴി നല്‍കി. സൗരോര്‍ജ്ജ ഉല്‍പ്പാദനം വര്‍ധിച്ചിരുന്നുവെങ്കില്‍, കേരളത്തില്‍ ഇപ്പോള്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്‍പ്പെടെ നല്‍കുന്ന വൈദ്യുതി സബ്‌സിഡി ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
















